ADVERTISEMENT

കോവിഡ് രോഗമുക്തിക്ക് മാസങ്ങള്‍ക്കു ശേഷവും തുടരുന്ന ദീര്‍ഘകാല കോവിഡിനെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ദീര്‍ഘകാല കോവിഡിന്റെ കാര്യത്തില്‍ രോഗിയുടെ ശരീരത്തില്‍ നിന്ന് വൈറസ് ഏതാണ്ട് ഒഴിഞ്ഞിരിക്കും. ലക്ഷണങ്ങള്‍ മാത്രമാകും മാറാതെ തുടരുക. ഇതില്‍ നിന്ന് വ്യത്യസ്തമായി മാസങ്ങളോളം വൈറസ് ശരീരത്തില്‍ സജീവമായി തുടരുകയും പെറ്റുപെരുകയും ചെയ്യുന്ന വിട്ടുമാറാത്ത കോവിഡ് അണുബാധയുള്ളവരുണ്ട്. ഇത്തരത്തില്‍ യുകെയിലൊരു രോഗി കോവിഡ് മാറാതെ രോഗക്കിടക്കയില്‍ തുടര്‍ന്നത് 505 ദിവസമാണെന്ന് ലണ്ടന്‍ കിങ്‌സ് കോളജിലെയും ഗയ്‌സ് ആന്‍ഡ് സെന്റ് തോമസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെയും ഗവേഷക സംഘം കണ്ടെത്തി. 

 

പ്രതിരോധ ശേഷിക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായിരുന്ന ഈ രോഗി മരണത്തിന് മുന്‍പ് തുടര്‍ച്ചയായി പോസിറ്റീവായത് 45 തവണയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ദൈര്‍ഘ്യമേറിയ കോവിഡ് അണുബാധ കേസാണ് ഇതെന്നും ഗവേഷണസംഘം പറയുന്നു. ഇതിനു മുന്‍പുള്ള റെക്കോര്‍ഡ് 335 ദിവസമായിരുന്നു. സാധാരണ ഗതിയില്‍ ദീര്‍ഘകാലം കോവിഡ് ബാധിക്കപ്പെട്ട് കിടക്കുന്ന രോഗികള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ നിരന്തര പരിശോധന നടത്തിയെന്ന് വരില്ല. 

 

2020 ന്റെ പാതിയിലാണ് ഈ രോഗിക്ക് ശ്വാസകോശ ലക്ഷണങ്ങള്‍ ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് ലക്ഷണങ്ങള്‍ മെച്ചപ്പെട്ടെങ്കിലും ആശുപത്രിയിലെത്തി മരിക്കുന്നതിന് മുന്‍പ് 45 തവണ പരിശോധനയില്‍ പോസിറ്റീവായി. ആല്‍ഫ, ഗാമ, ഒമിക്രോണ്‍ അടക്കം പത്തോളം വകഭേദങ്ങള്‍ ഇക്കാലയളവില്‍ രോഗിയെ ബാധിച്ചു. ഈ രോഗി ഉള്‍പ്പെടെ നിരന്തര കോവിഡ് അണുബാധ ഉണ്ടായ ഒന്‍പത് പേരുടെ വിവരങ്ങളാണ് ഗവേഷണ സംഘം നിരീക്ഷിച്ചത്. അവയവ മാറ്റം, എച്ച്‌ഐവി, അര്‍ബുദചികിത്സ എന്നിങ്ങനെ പല കാരണങ്ങളാല്‍ പ്രതിരോധശേഷി ദുര്‍ബലമായവരാണ് ഈ രോഗികള്‍ എല്ലാവരും. 

 

ഇവരില്‍ നാലു പേര്‍ കോവിഡ് മൂലം മരണപ്പെട്ടപ്പോള്‍ രണ്ട് പേര്‍ക്ക് പ്രത്യേക പരിചരണവും ആന്റിവൈറല്‍ മരുന്നുകളുമൊക്കെ നല്‍കിയ ശേഷം അവര്‍ നെഗറ്റീവായി. രണ്ട് പേര്‍ അധിക ചികിത്സയില്ലാതെതന്നെ രോഗമുക്തരായി. ഒന്‍പതാമത്തെ രോഗി 412 ദിവസമായി കോവിഡ് പോസിറ്റീവായി തുടരുന്നു. അടുത്ത അപ്പോയ്‌മെന്റിന് ഈ രോഗി വീണ്ടും പോസിറ്റീവായാല്‍ 505 ദിവസമെന്ന ഇപ്പോഴത്തെ റെക്കോര്‍ഡ് ഈ രോഗി മറികടക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. പ്രതിരോധശേഷി കുറഞ്ഞവരെ കോവിഡ് പോലുള്ള രോഗങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പുതിയ ചികിത്സാ പദ്ധതികള്‍ അടിയന്തരമായി വികസിപ്പിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Content Summary : A British patient was sick with COVID-19 for 505 days, tested positive 45 times before death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com