ADVERTISEMENT

ഇന്ത്യയിൽ ഏതാണ്ട് 3 കോടി ആസ്മ ബാധിതരുണ്ട്. ലോകത്തു നടക്കുന്ന ആസ്മ മരണങ്ങളിൽ 22 ശതമാനം ഇന്ത്യയിലാണ്. കേരളത്തിൽ 5 ശതമാനത്തോളം പേർക്ക് ആസ്മയുണ്ട്. സ്കൂൾ കുട്ടികളിലും കൗമാരപ്രായക്കാരിലും ഇത് 10 ശതമാനത്തോളവും. ആസ്മ രോഗികൾക്കുള്ള പരിചരണത്തിലെ വിടവുകൾ അടയ്ക്കാമെന്നതാണ് ഇത്തവണ ആസ്മ ദിനത്തിലെ സന്ദേശം. 

 

ആസ്മ ലോകമെങ്ങും വർധിച്ചു വരികയാണ്. അന്തരീക്ഷ മലിനീകരണം, ജീവിതശൈലിയിലെ മാറ്റങ്ങൾ, കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവയെല്ലാം ഇതിനു കാരണമാകുന്നു. ആസ്മ രോഗിക്കു ശ്വാസംമുട്ടലില്ലാതെ സാധാരണ ജീവിതം നയിക്കാൻ ചികിത്സയിലൂടെ സാധിക്കും. ആസ്മ നിയന്ത്രണത്തിന് ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ രീതിയാണ് ഇൻഹേലർ ചികിത്സ. എന്നാൽ പലർക്കും ഈ ചികിത്സയെക്കുറിച്ചു തെറ്റിദ്ധാരണകളുണ്ടെന്നതാണു വാസ്തവം.

 

ഗുളികകളിൽ ഉള്ളതിന്റെ നൂറിലൊരംശം മരുന്നു മാത്രമേ ഇൻഹേലറുകളിൽ ഉണ്ടാകൂ. എന്നാൽ ഇതു മനസ്സിലാക്കാതെ പലരും ഇൻഹേലർ ഉപയോഗത്തെ എതിർക്കുന്നു. ഇൻഹേലറുകളിലെ മരുന്നു നേരിട്ട് ശ്വാസകോശത്തിൽ മാത്രമാണ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ. ഇൻഹേലറുകളുടെ ഉപയോഗം സംബന്ധിച്ചു പരിശീലനവും വേണം.

 

ആസ്മ മരണങ്ങൾ ഒഴിവാക്കാവുന്നതാണ്. ശരിയായ സമയത്തു ശരിയായ രീതിയിൽ ചികിത്സ ലഭിച്ചാൽ ആസ്മ ആരോഗ്യത്തെയോ ആയുർദൈർഘ്യത്തെയോ ബാധിക്കില്ല. സാധാരണ ജീവിതം നയിക്കുന്നതിന് ആസ്മ ഒരു തടസ്സമേയല്ല.

 

ഇവ ശ്രദ്ധിക്കാം

 

∙പൊടിപടലങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക. മാസ്ക് ധരിക്കുക.

∙പെർഫ്യൂമുകൾ, ചന്ദനത്തിരി, കൊതുകുതിരി,  ടാൽക്കം പൗഡർ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക.

∙കിടപ്പുമുറി പൊടിവിമുക്തമായി സൂക്ഷിക്കുക.

∙വളർത്തു മൃഗങ്ങളുമായി അടുത്തിടപഴകുമ്പോൾ ശ്രദ്ധിക്കുക.

∙പുകവലിയും പുകവലിക്കാരുടെ സാമിപ്യവും ഒഴിവാക്കുക.

∙മറ്റു രോഗങ്ങൾക്കു ചികിത്സ തേടുമ്പോൾ ആസ്മയുള്ള കാര്യം പറയണം.  ചില മരുന്നുകൾ ആസ്മ കൂട്ടാൻ കാരണമാകും.

∙അമിത വണ്ണവും വ്യായാമമില്ലായ്മയും ആസ്മ കൂട്ടും.

∙രോഗ ലക്ഷണങ്ങൾ ഇല്ലാതാകുമ്പോൾ അസുഖം മാറിയെന്നു കരുതി മരുന്നുകൾ നിർത്തരുത്.

 

വിവരങ്ങൾ: ഡോ. പി.എസ്. ഷാജഹാൻ, പ്രസിഡന്റ്, അക്കാദമി ഓഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ 

മെഡിസിൻ (എപിസിസിഎം)/ പ്രഫസർ, ശ്വാസകോശ വിഭാഗം, ഗവ. മെഡിക്കൽ കോളജ്, ആലപ്പുഴ.

 

Content Summary : Closing Gaps in Asthma Care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com