ADVERTISEMENT

ബ്രെയിൻ കാൻസർ ചികിത്സാ രംഗത്ത് നിർണായകമായ ചലനമുണ്ടാക്കുന്ന കണ്ടുപിടിത്തവുമായി മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ രംഗത്ത്. ഗ്ലയോബ്ലാസ്റ്റോമ ഉൾപ്പെടെ തലച്ചോറിലുണ്ടാകുന്ന വിവിധ കാൻസറുകൾക്കും ട്യൂമറുകൾക്കും എതിരെ പുതിയ ചികിത്സാ രീതി ഫലപ്രദമാണെന്നു ഗവേഷകർ തെളിവു സഹിതം ലോകത്തോട് വെളിപ്പെടുത്തി. നാനോപാർട്ടിക്കിൾ ഉപയോഗിച്ച് തലച്ചോറിലേക്ക് മരുന്ന് എത്തിക്കുന്ന രീതിയാണ് ഗവേഷകർ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് കാൻസറുകളെ അപേക്ഷിച്ച് കീമോ തെറപ്പി പോലും ഫലപ്രദമല്ലാത്തതാണ് തലച്ചോറിലുണ്ടാകുന്ന കാൻസറുകളുടെ ചികിത്സയിൽ നേരിട്ടിരുന്ന വെല്ലുവിളി. തലച്ചോറിനെ ആവരണം ചെയ്തിട്ടുള്ള രക്തകോശങ്ങൾ കടന്ന് കീമോ തെറപ്പി മരുന്ന് കൃത്യമായി എത്താത്തതാണ് ഇതിനു കാരണം. ഇതിനാണ് പുതിയ രീതി കണ്ടെത്തിയിരിക്കുന്നത്. തലച്ചോറിൽ കാൻസർ ബാധിച്ചിരിക്കുന്ന കോശങ്ങളിലേക്ക് നാനോപാർട്ടിക്കിൾ മരുന്ന് എത്തിക്കുമെന്നു ഗവേഷകർ അവകാശപ്പെടുന്നു.

 

ഗവേഷണത്തിന്റെ ഫലം തെളിയിക്കുന്നതിനായി ഇവർ രക്ത–മസ്തിഷ്ക പാളികളുടെ മാതൃക കൃത്രിമമായി സൃഷ്ടിച്ചു. ഇതിലാണ് നാനോ പാർട്ടിക്കിൾ ഉപയോഗിച്ച് മരുന്നു കടത്തിവിട്ട് പരീക്ഷണം നടത്തിയത്. മസ്തിഷ്ക കോശത്തിന്റെ മാതൃക സൃഷ്ടിച്ചതിനെ കുറിച്ച് നാഷനൽ അക്കാദമി ഓഫ് സയൻസ് ജേണലിൽ വിശദമായ പഠനവും പ്രസിദ്ധീകരിച്ചു. ഇത്തരത്തിലുള്ള മാതൃക സൃഷ്ടിച്ച് പഠനം നടത്തിയതിലൂടെ ലാബുകളിൽ നടത്താറുള്ള അപ്രായോഗികമായ നൂറ് പരീക്ഷണങ്ങൾ ഒഴിവാക്കാൻ സാധിച്ചതു തന്നെ വിജയമാണെന്നു പഠനസംഘത്തിന് നേതൃത്വം നൽകിയ ജോയൽ സ്ട്രാല പറഞ്ഞു.

ഗ്ലയോബ്ലാസ്റ്റോമ ബാധിച്ച രോഗിയുടെ മസ്തിഷ്കത്തിൽ നിന്ന് എടുത്ത കോശം മൈക്രോഫ്ലൂയിഡിക് ഉപകരണത്തിൽ സൂക്ഷിച്ചാണ് കൃത്രിമമായ മസ്തിഷ്കകോശം നിർമിച്ചെടുത്തത്. ഇതിനു ശേഷം മനുഷ്യരിലെ എൻഡോതെലൈൽ കോശങ്ങൾ ഉപയോഗിച്ച് ട്യൂമർ കോശങ്ങൾക്കു ചുറ്റും രക്തകോശങ്ങളും കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഇതു കൂടാതെ പെരിസൈറ്റ്, ആസ്ട്രോസൈറ്റ്സ് തുടങ്ങിയ സെല്ലുകളും നിർമിച്ചെടുത്തു. രക്ത– മസ്തിഷ്ക പാളികൾക്കിടയിലൂടെ നാനോപാർട്ടിക്കിൾ സഞ്ചരിക്കേണ്ടത് ഇവയിലൂടെ ആണ്. പാളികൾക്കു മീതെ പാളികൾ അടുക്കുന്ന ലെയർ ടു ലെയർ അസംബ്ലി രീതിയിലാണ് നാനോപാർട്ടിക്കിൾ തയാറാക്കിയതെന്നും സംഘം വിശദീകരിക്കുന്നു. 

രക്ത–മസ്തിഷ്ക പാളികൾക്കിടയിലൂടെ സഞ്ചരിക്കാൻ സഹായിക്കും വിധം എപി2 എന്ന പെപ്റ്റൈഡിൽ പൊതിഞ്ഞാണ് നാനോ പാർട്ടിക്കിൾ തയാറാക്കിയത്. രക്തപാളികൾ കടന്നുപോകാൻ ഇവ സഹായിക്കുമെന്നും പഠനത്തിൽ വിശദീകരിക്കുന്നുണ്ട്. ട്യൂമർ ബാധിച്ചതും അല്ലാത്തതുമായ വിധത്തിലുള്ള മസ്തിഷ്ക കോശങ്ങൾ സൃഷ്ടിച്ചെടുത്ത ശേഷം രണ്ടിലും നാനോപാർട്ടിക്കിൾസ് കടത്തിവിട്ടു പരീക്ഷണം നടത്തിയിരുന്നു. 

എപി2 കവചമുള്ള നാനോ പാർട്ടിക്കിൾ പ്രതിസന്ധികളില്ലാതെ ട്യൂമറിനു ചുറ്റുമുള്ള പാളികൾ കടന്ന് അകത്ത് പ്രവേശിച്ചതായും സംഘം അവകാശപ്പെടുന്നു. സിസ്പ്ലാറ്റിൻ എന്ന കീമോ തെറപ്പി മരുന്നാണ് നാനോ പാർട്ടിക്കിൾ കലകളിലേക്ക് എത്തിച്ചത്. എപി2 ആവരണമില്ലാത്ത നാനോപാർട്ടിക്കിൾ ഉപയോഗിച്ചുള്ള പരീക്ഷണം നടത്തിയെങ്കിലും ട്യൂമർ കോശങ്ങൾക്കു പുറമേ സമീപത്തെ ആരോഗ്യമുള്ള രക്തകോശങ്ങളെയും ഇവ ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. എപി2 ആവരണമുള്ള പാർട്ടിക്കിൾ കൂടുതൽ ഫലപ്രദമാണെന്നു കണ്ടെത്താനായതും പരീക്ഷണത്തിന്റെ നേട്ടമാണെന്ന് സംഘത്തിലെ മറ്റൊരംഗമായ സിന്തിയ ഹജാൽ വ്യക്തമാക്കുന്നു.

Content Summary: Nanoparticles for imaging and treating brain cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com