ADVERTISEMENT

രാജ്യത്തെ ആദ്യത്തെ മങ്കിപോക്സ് യുഎഇയിൽനിന്നു കൊല്ലത്ത് എത്തിയ ആൾക്കു സ്ഥിരീകരിച്ച സാഹചര്യത്തിൽ, ജാഗ്രത വേണം എന്നു ലോകാരോഗ്യ സംഘടനയുടെ വക്താവ് താരിഖ് ജസറിവിക്. കോവിഡ്പോലെ വ്യാപനഭീതി മങ്കിപോക്സിനെക്കുറിച്ചില്ലെന്നും സ്ഥിതി നിയന്ത്രണവിധേയം ആണെന്നും ‘മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. രോഗലക്ഷണമുള്ളവരുമായി അടുത്തിടപഴകിയവരാണു റിസ്ക് വിഭാഗത്തിലുള്ളതെന്നും താരിഖ് 

 

മങ്കിപോക്സ് കേസുകൾ പെട്ടെന്നു വർധിക്കാൻ പ്രത്യേക കാരണം എന്തെങ്കിലും. 

ഇക്കാര്യത്തിൽ വ്യക്തതയില്ല. രോഗവ്യാപനത്തിന്റെ വഴികളെക്കുറിച്ചു കൂടുതൽ പഠനം ആവശ്യമാണ്. വിദഗ്ധരിൽനിന്ന് അഭിപ്രായം ശേഖരിക്കുകയാണ്. വരുംദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിൽ വൈറസിന്റെ വ്യാപനരീതി, വേഗവും തുടങ്ങിയവയെക്കുറിച്ചു വ്യക്തത ലഭിച്ചേക്കും.

 

പെട്ടെന്നുള്ള വർധന വൈറസിനുണ്ടായ ജനിതകവ്യതിയാനം മൂലമാണെന്ന വാദം ശരിയോ.

മങ്കിപോക്സ് സ്ഥിരീകരിക്കുന്നവരുടെ സാംപിളുകളിൽ ജനിതകശ്രേണീകരണം നടത്തി അവയുടെ ഫലം പഠനവിധേയമാക്കുന്നുണ്ട്. വൈറസിനു മാറ്റം സംഭവിച്ചിട്ടുണ്ട് എന്നുറപ്പിക്കാൻ പറ്റുന്ന തെളിവു ലഭിച്ചിട്ടില്ല. പോക്സ്‌വൈറസുകൾ പൊതുവേ സ്ഥിരതയാർന്നതും വലിയ ജനിതകമാറ്റത്തിനുള്ള സാധ്യത കുറഞ്ഞവയുമാണ്. എന്നാൽ, ജനിതകമാറ്റ സാധ്യത തള്ളിക്കളയുന്നുമില്ല.

monkey-pox

 

രോഗം പടരുന്ന രീതി പരിഗണിക്കുമ്പോൾ ഇത് എത്രമാത്രം അപകടകരമാണ്?

മങ്കിപോക്സിനു കാരണമായ വൈറസ് രോഗലക്ഷണമുള്ളവരുമായി അടുത്തിടപഴകുമ്പോഴാണ് സാധാരണഗതിയിൽ പടരുന്നത്. തിണർത്തുപൊട്ടുന്നതു വഴിയുള്ള സ്രവങ്ങൾ, ചിരങ്ങ് തുടങ്ങിയവയാണു  രോഗം പടർത്തുക. രോഗബാധയുള്ളവരുടെ വസ്ത്രം, കിടക്ക, തോർത്ത്, രോഗബാധയുള്ളവർ ഉപയോഗിച്ച പാത്രങ്ങൾ എന്നിവയിലും വൈറസ് നിലനിൽക്കാനുള്ള സാധ്യതയുണ്ട്. 

 

മങ്കിപോക്സ് സമൂഹവ്യാപനഘട്ടത്തിലാണോ? ലോകാരോഗ്യ സംഘടന ഇതെക്കുറിച്ചു മനസ്സിലാക്കാൻ വൈകിയെന്ന തോന്നലുണ്ടോ?

വൈറസ് അപകടകരമായ രീതിയിലേക്കു വളരാൻ (ഇൻകുബേഷൻ പീരിയഡ് പിന്നിട്ട്) 6-13 ദിവസം വരെയെടുക്കും. ഇതു സമൂഹവ്യാപനഘട്ടത്തിലാണോയെന്ന കാര്യം ലോകാരോഗ്യ സംഘടന പഠനവിധേയമാക്കുന്നുണ്ട്. നിലവിൽ 63 രാജ്യങ്ങളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചു. 9200 കേസുകളുണ്ട്. അടുത്തയാഴ്ച വീണ്ടും യോഗം ചേരും. ഇപ്പോഴത്തെ നടപടികൾ വിലയിരുത്തി മാറ്റം വരുത്തേണ്ട കാര്യങ്ങളെക്കുറിച്ചു രാജ്യങ്ങൾക്കു നിർദേശം നൽകും. 

 

രോഗലക്ഷണമില്ലാത്തവർ രോഗം പടർത്താനുള്ള സാധ്യത എത്രമാത്രം?

വൈറസ് പെരുകാൻ കൂടുതൽ സമയം വേണമെന്നതിനാൽ രോഗലക്ഷണവും മറ്റും ഒരാളിൽ പ്രകടമാകാൻ സമയമെടുക്കും. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ഒരാൾ രോഗം പടർത്തുമോയെന്ന കാര്യം വ്യക്തമല്ല.

 

വസൂരി നിർമാർജനത്തിനു ശേഷം മങ്കിപോക്സിനെ ഗൗരവമായി കാണാതിരുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്ന വാദത്തെക്കുറിച്ച്.

മങ്കിപോക്സിനെ ഒരു ഘട്ടത്തിലും കാര്യമായി എടുക്കാതിരുന്നിട്ടില്ല. ആഫ്രിക്കൻ മേഖലയിലെ ആരോഗ്യമന്ത്രാലയങ്ങളുമായും ലബോറട്ടറി ശൃംഖലയുമായും ചേർന്നുള്ള പ്രവർത്തനം ലോകാരോഗ്യ സംഘടന നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന നൈജീരിയ, കോംഗോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കാമറൂൺ എന്നിവിടങ്ങളിലേക്ക് ആവശ്യമായ സഹായം നൽകി വരുന്നുണ്ട്.

 

കേസുകൾ വർധിക്കാനുള്ള സാഹചര്യത്തെക്കുറിച്ചു മുന്നറിയിപ്പുകൾ ഉണ്ടായിരുന്നതല്ലേ?

അശ്രദ്ധ ഉണ്ടായിട്ടില്ല. തുടർച്ചയായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതു രോഗത്തെക്കുറിച്ചു മനസ്സിലാക്കാനുള്ള അവസരമാണ്. കൂടുതൽ ഗവേഷണത്തിനും മെച്ചപ്പെട്ട ചികിത്സാരീതികൾ രൂപപ്പെടുത്തിനും വാക്സീൻ കണ്ടെത്തുന്നതിനുമെല്ലാം ഈ സാഹചര്യം സഹായിക്കും. മങ്കിപോക്സിന്റെ കാര്യത്തിൽ കൂടുതൽ ഇടപെടൽ വേണ്ടതുണ്ട്. അതേസമയം, വർഷങ്ങളായി ഇതിനു മുന്തിയ പരിഗണന നൽകുന്നുണ്ട്.

 

വസൂരിക്കുള്ള വാക്സീൻ മങ്കിപോക്സിനെതിരെ 85% വരെ ഫലപ്രദമാകുമെന്ന വാദം ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നുണ്ടോ?

ശരിയാണ്, വസൂരിക്കെതിരായ വാക്സീൻ കുത്തിവയ്പ് മങ്കിപോക്സിനെതിരെ ഫലപ്രദമാകുന്നുണ്ട്. മങ്കിപോക്സ് ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്നവർക്കോ വരാൻ സാധ്യതയുള്ളവർക്കോ ചില രാജ്യങ്ങൾ വസൂരിക്കെതിരായ വാക്സീൻ നൽകുന്നുണ്ട്. എന്നാൽ, ലബോറട്ടറി ജോലി ചെയ്യുന്നവർ ഉൾപ്പെടെ റിസ്ക് വിഭാഗത്തിൽപെടുന്നവർക്കാണു ലോകാരോഗ്യ സംഘടന ഔദ്യോഗികമായി വസൂരി വാക്സീൻ നിർദേശിച്ചിട്ടുള്ളത്. ഈ മാർഗരേഖ പുനഃപരിശോധിക്കും.

 

ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾ ചെയ്യേണ്ടത് എന്തെല്ലാമാണ്?

അംഗരാജ്യങ്ങൾക്കു കൃത്യമായ മാർഗരേഖകൾ നൽകുന്നുണ്ട്. രോഗനിരീക്ഷണവും വൈറസ് ബാധയുണ്ടോയെന്ന തുടർച്ചയായ പരിശോധനയും സമ്പർക്കരോഗികളെ കണ്ടെത്തലും അനിവാര്യമാണ്. രോഗത്തെക്കുറിച്ചു പൊതുജനത്തെ ബോധവൽക്കരിക്കുന്നതും പ്രധാനമാണ്.

Content Summary: Monkey pox

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com