ആലുവ രാജഗിരി ആശുപത്രിയിൽ ലോക മുലയൂട്ടൽ വാരം ആചരിച്ചു
Mail This Article
മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് അമ്മമാർക്കും കൂടുംബാംഗങ്ങൾക്കുമിടയിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായി ആലുവ രാജഗിരി ആശുപത്രിയിൽ ലോക മുലയൂട്ടൽ വാരം ആചരിച്ചു. ഇതിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരപരിപാടികളിലെ വിജയികൾക്കുള്ള സമ്മാനദാനം പേളി മാണി നിർവഹിച്ചു.
കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകാഹാരം നൽകുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് മുലയൂട്ടലെന്ന് പേളി പറഞ്ഞു.1990 മുതൽ ഓഗസ്റ്റ് 1 മുതൽ 7 വരെയുള്ള ദിവസങ്ങൾ ലോകമെമ്പാടും മുലയൂട്ടൽ വാരമായി ആചരിക്കുന്നു. മുലയൂട്ടുന്നതു മൂലം കുഞ്ഞുങ്ങൾക്കും അമ്മമാർക്കുമുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയും അതുവഴി മുലയൂട്ടുന്നത് പ്രോസ്താഹിപ്പിക്കുകയുമാണ് ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ലക്ഷ്യം.
നവജാത ശിശു ജനിച്ച് ആദ്യ ഒരു മണിക്കൂറിനുള്ളിൽതന്നെ മുലയൂട്ടൽ ആരംഭിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിരിക്കുന്നത്. കുഞ്ഞ് ജനിച്ച് ആറ് മാസം മുലപ്പാൽ മാത്രം നൽകണമെന്നും രണ്ട് വയസ്സ് ആകുന്നതുവരെ മുലയൂട്ടുന്നത് തുടരണമെന്നുമാണ് വിദഗ്ധർ പറയുന്നത്.
രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി സിഎംഐ, നവജാത ശിശു ചികിത്സാ വിഭാഗം തലവൻ ഡോ. ഷാനു ചന്ദ്രൻ, ഗൈനക്കോളജി വിഭാഗം ഡോ. ജോഷി ജോസഫ് നീലംകാവിൽ, പീഡിയാട്രിക് വിഭാഗം ഡോ. ബിപിൻ ജോസ്, രാജഗിരി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ എന്നിവർ സംസാരിച്ചു.
Content Summary: Rajagiri hospital celebrated brest feeding week