ADVERTISEMENT

പെട്ടെന്ന് വരുതിയിലാവുന്ന സാധാരണ തലവേദന മുതൽ തലപിളർക്കുന്ന വേദനയോടെ, അത്ര പെട്ടെന്നൊന്നും പിടിതരാത്ത മൈഗ്രേൻ വരെ പല വിഭാഗത്തിലുണ്ട് തലവേദനകൾ. പൊടുന്നനെ വരുന്ന ശക്തമായ തലവേദനകളും ഓരോ തവണയും വേദന കൂടിവരുന്നതുമൊക്കെ ചിലപ്പോൾ മാരകമായ പ്രശ്നങ്ങളുടെ സൂചനയാകാം. അതുകൊണ്ട് എല്ലാ തലവേദനകളെയും നിസ്സാരമായി കാണരുത്.

 

തലവേദനകളെ രണ്ടു വിഭാഗങ്ങളായാണ് ഡോക്ടർമാർ തരം തിരിക്കുന്നത്. പ്രാഥമിക തലവേദനകളെന്നും ദ്വിതീയ തലവേദനകളെന്നും. സ്വയം രൂപപ്പെടുന്നവയാണു പ്രാഥമികതലവേദനകൾ. പിരിമുറുക്കം മൂലമുണ്ടാകുന്ന തലവേദനകൾ (ടെൻഷൻ ഹെഡ് എയ്ക്ക്), ക്ലസ്റ്റർ തലവേദനകൾ, മൈഗ്രേൻ എന്നിവയാണ് പ്രാഥമികതലവേദനകളിൽ ഉൾപ്പെടുന്നത്. ഇവയിൽ ഏറ്റവും കൂടുതൽ കാണുന്നത് ടെൻഷൻതലവേദനകളാണ്.

 

എന്നാൽ മറ്റേതെങ്കിലും രോഗാവസ്ഥകൊണ്ടോ, അപകടങ്ങളോ ആഘാതങ്ങളോ മൂലമോ ഉണ്ടാവുന്നവയാണ് ദ്വിതീയ തലവേദന. ഇത് വളരെ സാധാരണമല്ല. അണുബാധകൾ, തലച്ചോറിലെ രക്തസ്രാവം, ട്യൂമറുകൾ, മദ്യപാനം, മെനിൻജൈറ്റിസ് പോലുള്ള രോഗാവസ്ഥകൾ മുതലായവ മൂലമുള്ള തലവേദനകളാണ് ഇക്കൂട്ടത്തിലുള്ളത്. ദ്വിതീയതലവേദനയാണെങ്കിൽ അതിന്റെ കാരണം കണ്ടെത്തി അടിയന്തരമായി പരിഹരിക്കണം.

 

മൈഗ്രേന് മരുന്നുണ്ട്

കൊടിഞ്ഞി, ചെന്നിക്കുത്ത് എന്നറിയപ്പെടുന്ന മൈഗ്രേൻ തലവേദന രോഗികൾക്കു മാത്രമല്ല ഡോക്ടർമാർക്കും വലിയൊരു തലവേദനയാണ്. മൈഗ്രേനിലേക്കു നയിക്കുന്ന ഉത്തേജനഘടകങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാകും ഡോക്ടറുടെ ആദ്യനിർദേശം. പിന്നെ പ്രധാനമായും വേദന സംഹാരികളും മറ്റും മരുന്നുകളും നൽകും. വേദന ആവർത്തിച്ചുവരാതിരിക്കാനും വന്നാൽ തടയാനും ഫലപ്രദമായ ചികിത്സ ഇന്നുണ്ട്.

 

സാധാരണനിലയിൽ കൊടിഞ്ഞി വരുന്നുവെന്ന് നേരത്തെ രോഗിക്ക് അറിയാനാകും. പ്രാരംഭലക്ഷണങ്ങൾ തുടങ്ങുമ്പോൾ മരുന്നു കഴിക്കുന്നതാണ് മൈഗ്രേൻ ആക്രമണം തടയാനുള്ള ഏറ്റവും നല്ല പരിഹാരം. മൈഗ്രേൻ വേദന പിടികൂടിയാൽ മിക്കമരുന്നുകളും വേണ്ടവിധം ഫലം ചെയ്തെന്നു വരില്ല. തീവ്രമായ വേദനസംഹാരികൾ വേണ്ടി വരും.  

Content Summary: Headache: Causes and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com