ഹൃദയാഘാതത്തിന്‍റെ സാധ്യത അറിയാം ഈ രക്തപരിശോധനയിലൂടെ
Mail This Article
നിനച്ചിരിക്കാതെ എത്തി നമ്മുടെ ജീവന്‍ തന്നെ കവര്‍ന്നെടുക്കാവുന്ന രോഗാവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതം വരുന്നതിന് മുന്‍പ് ചില സൂചനകളൊക്കെ ശരീരം തന്നേക്കാമെങ്കിലും പലര്‍ക്കും ഇവ മനസ്സിലായെന്ന് വരില്ല. എന്നാല്‍ ഹൃദയാഘാതത്തിന്‍റെ സാധ്യതകള്‍ കൃത്യമായി പ്രവചിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന ലളിതമായ ഒരു രക്തപരിശോധനയാണ് കാര്‍ഡിയോ സി-റിയാക്ടീവ് പ്രോട്ടീന്‍ ടെസ്റ്റ് അഥവാ എച്ച്എസ്-സിആര്‍പി. കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സി-റിയാക്ടീവ് പ്രോട്ടീന്‍റെ സാന്നിധ്യമാണ് ഇതില്‍ പരിശോധിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന എന്തെങ്കിലും അണുബാധയോടുള്ള പ്രതികരണത്തിന്‍റെ ഭാഗമായാണ് ഇവ രക്തപ്രവാഹത്തിലേക്ക് എത്തുന്നത്.
സിആര്‍പി പരിശോധനകള്‍ സ്റ്റാന്‍ഡേര്‍ഡ് സിആര്‍പി, എച്ച്എസ്-സിആര്‍പി എന്നിങ്ങനെ രണ്ട് വിധത്തിലുണ്ട്.
സ്റ്റാന്‍ഡേര്‍ഡ് സിആര്‍പി ടെസ്റ്റ് ലീറ്ററില്‍ 10 മുതല്‍ 1000 മില്ലിഗ്രാം വരെ സി റിയാക്ടീവ് പ്രോട്ടീനുകളുടെ സാന്നിധ്യമാണ് അളക്കുന്നത്. എന്നാല്‍ എച്ച്എസ്-സിആര്‍പി ടെസ്റ്റില്‍ 0.5 മുതല്‍ 10 മില്ലിഗ്രാം വരെ കുറഞ്ഞ തോതിലുള്ള പ്രോട്ടീന്‍ സാന്നിധ്യവും അളക്കാന്‍ സാധിക്കും. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അണുബാധയുടെ സൂചന നല്‍കാന്‍ ഈ പരിശോധനയ്ക്ക് കഴിയും. രക്തധമനികളില്‍ ഉണ്ടാകുന്ന ബ്ലോക്കുകള്‍, ഭാവിയില്‍ ഉണ്ടാകാവുന്ന പക്ഷാഘാതം, പെരിഫെറല്‍ ആര്‍ട്ടറി രോഗങ്ങള്‍ എന്നിവയെ കുറിച്ചും മുന്നറിയിപ്പ് നല്‍കാന്‍ ഈ പരിശോധന ഉപയോഗപ്പെടുത്താറുണ്ട്.
എന്നാല്‍ ഈ പരിശോധന മാത്രം ഉപയോഗിച്ചല്ല ഡോക്ടര്‍മാര്‍ ഹൃദ്രോഗസാധ്യതകള്‍ നിർണയിക്കാറുള്ളതെന്നു ഫരീദബാദ് അമൃത ആശുപത്രിയിലെ കാര്‍ഡിയോളജി വകുപ്പ് തലവന്‍ ഡോ. വിവേക് ചതുര്‍വേദി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ലിപിഡ് പ്രൊഫൈല്‍, രക്തസമ്മര്‍ദം, പ്രമേഹം എന്നിവയുള്‍പ്പെടെയുള്ള മറ്റ് പരിശോധനകള്‍ക്കൊപ്പം എച്ച്എസ്-സിആര്‍പി പരിശോധന ഫലങ്ങളും ഉപയോഗിച്ചാണ് ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ ഒരു നിഗമനത്തിലെത്താറുള്ളത്. സിആര്‍പി തോത് ഒരാളില്‍ ഉയര്‍ന്ന് കണ്ടാല്‍ രണ്ടാഴ്ചത്തെ ഇടവേളകളില്‍ ഈ പരിശോധന രണ്ട് തവണ ആവര്‍ത്തിച്ചാണ് ദീര്‍ഘകാലമായുള്ള അണുബാധയുടെ സാന്നിധ്യം ഉറപ്പാക്കുന്നത്.
Content Summary: A blood test that can indicate your heart attack risk?