ADVERTISEMENT

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ മലേറിയ കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമായ അനോഫിലസ് സ്റ്റെഫന്‍സി ഇനത്തില്‍ പെട്ട കൊതുകുകളുടെ വ്യാപനം നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതിക്ക് ലോകാരോഗ്യ സംഘടന തുടക്കം കുറിച്ചു. മേഖലയില്‍ ഈ കൊതുകുകളുടെ വ്യാപനം തടയുന്നതിനൊപ്പം അവ പരന്ന പ്രദേശങ്ങളില്‍ നിന്ന് ഇവയെ നിര്‍മ്മാര്‍ജനം ചെയ്യുക കൂടിയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. 

 

അഞ്ച് മുഖങ്ങളുള്ള സമീപനമാണ് ലോകാരോഗ്യ സംഘടന ഇതിനായി ശുപാര്‍ശ ചെയ്യുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങിലെ ദേശീയ മലേറിയ നിയന്ത്രണ പരിപാടികളും ഗവേഷകരും ഫണ്ടര്‍മാരും നിരീക്ഷണ, ഗവേഷണ, നിയന്ത്രണ മേഖലയിലെ അനുബന്ധ കക്ഷികളും കൊതുക് നിയന്ത്രണത്തിനായി പരസ്പര സഹകരണം വര്‍ധിപ്പിക്കണമെന്നതാണ് ആദ്യ ശുപാര്‍ശ. ഇതിലൂടെ വിജ്ഞാനം പങ്ക് വയ്ക്കാനും വിഭവങ്ങള്‍ കാര്യക്ഷമമായി വിനിയോഗം ചെയ്യാനും മുഖ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും സാധിക്കും. 

 

പ്രാണികളുടെ വ്യാപനവുമായി ബന്ധപ്പെട്ട നിരീക്ഷണം ശക്തിപ്പെടുത്തുകയാണ് രണ്ടാമത്തെ ലക്ഷ്യം.  അനോഫിലസ് സ്റ്റെഫന്‍സി കൊതുകുകളെ കണ്ടെത്താന്‍ കഴിയാത്ത ഇടങ്ങളില്‍ അവയുടെ സാന്നിധ്യം ഉണ്ടായാല്‍ പെട്ടെന്ന് അറിയാന്‍  ഇതിലൂടെ  സാധിക്കും. അനോഫിലസ് സ്റ്റെഫന്‍സി കൊതുകിന്റെ സാന്നിധ്യം, അവയെ നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികളുടെ ജനപരാജയങ്ങള്‍ തുടങ്ങിയവ ദേശിയ, രാജ്യാന്തര തലങ്ങളില്‍ രേഖപ്പെടുത്തുകയും പങ്കുവയ്ക്കുകയും ചെയ്യണമെന്നും പുതിയ പദ്ധതിയിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നു. ഇത് കൊതുക് നിയന്ത്രണത്തില്‍ സ്വീകരിച്ച മികച്ച നടപടികളും മാതൃകകളും വിവിധ രാജ്യങ്ങള്‍ക്ക് പകര്‍ത്താന്‍ അവസരമൊരുക്കും. 

 

കൊതുകുകളുടെ നിരീക്ഷണത്തിനും നിയന്ത്രണ നടപടികള്‍ നടപ്പാക്കുന്നതിനും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള മാര്‍ഗരേഖ ദേശിയ മലേറിയ നിയന്ത്രണ പദ്ധതികള്‍ക്ക് ആവശ്യമുണ്ട്. 2019ലെ വെക്ടര്‍ അലേര്‍ട്ടില്‍ ഇത് സംബന്ധിച്ച ചില ശുപാര്‍ശകള്‍ ലോകാരോഗ്യ സംഘടന നല്‍കിയിരുന്നു. ഈ മാര്‍ഗരേഖ പുനരവലോകനം ചെയ്ത് പുതുക്കാനും ലോകാരോഗ്യ സംഘടന മുന്‍കൈയ്യെടുക്കും. 

 

അനോഫിലസ് സ്റ്റെഫന്‍സി പോലുള്ള കൊതുക് വര്‍ഗങ്ങളെ കുറിച്ചുള്ള ഗവേഷണ പഠനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഇതിന്റെ നിയന്ത്രണ നടപടികള്‍ ഏകീകരിപ്പിക്കുകയാണ് പുതിയ പദ്ധതിയുടെ അഞ്ചാമത്തെ ലക്ഷ്യം. 

 

പ്ലാസ്‌മോഡിയം ഫാല്‍സിപാറം, പി.വിവാക്‌സ് മലേറിയ പോലുള്ള അണുക്കളെ പരത്താന്‍ ശേഷിയുള്ള അനോഫിലസ് സ്റ്റെഫന്‍സി കൊതുകുകളുടെ ഉത്ഭവം ദക്ഷിണേഷ്യയിലും അറേബ്യന്‍ ഉപദ്വീപിന്റെ ചില ഭാഗങ്ങളിലുമാണ്. എന്നാല്‍ കഴിഞ്ഞ ഒരു ദശകത്തില്‍ ജുബൂട്ടി, എത്തിയോപ്പിയ, സുഡാന്‍, സൊമാലിയ, നൈജീരിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അവ വ്യാപകമായി പടര്‍ന്നു. നഗര പരിസ്ഥിതികളില്‍ ജീവിക്കാന്‍ സാധിക്കുമെന്നതാണ് ഈ കൊതുകുകളുടെ ഏറ്റവും വലിയ പ്രത്യേകത. പല കീടനാശിനികളെയും പ്രതിരോധിക്കാനുള്ള ശേഷിയും ഇതിനുണ്ടെന്ന് കരുതപ്പെടുന്നു. 

 

അനോഫിലസ് സ്റ്റെഫന്‍സി കൊതുകുകള്‍ നിയന്ത്രണമില്ലാതെ പരന്നാല്‍ ആഫ്രിക്കയിലെ 126 ദശലക്ഷം പേര്‍ കൂടി മലേറിയ ബാധിതരാകാമെന്ന് ചില ഗണിതശാസ്ത്ര മോഡലിങ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊതുകിനെ തടയാനായില്ലെങ്കില്‍ എത്തിയോപ്പിയയിലെ മലേരിയ കേസുകള്‍ 50 ശതമാനം വര്‍ധിക്കുമെന്ന് മറ്റൊരു പഠനവും മുന്നറിയിപ്പ് നല്‍കുന്നു. 

 

2020ല്‍ ലോകത്തിലെ മലേറിയ കേസുകളില്‍ 95 ശതമാനവും മലേറിയ ബാധിച്ചുള്ള മരണങ്ങളില്‍ 96 ശതമാനവും കണ്ടെത്തിയത് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ മേഖലയില്‍ നിന്നാണ്. മലേറിയ വ്യാപനം കൂടിയതും 40 ശതമാനവും നഗര മേഖലകളില്‍ വസിക്കുന്നതുമായ സബ് സഹാറന്‍ ആഫ്രിക്കന്‍ പ്രദേശത്ത് അനോഫിലസ് സ്റ്റെഫന്‍സി കൊതുകിന്റെ വ്യാപനം വലിയ വെല്ലുവിളി ഉയര്‍ത്തും. ആഫ്രിക്കയിലെ കുട്ടികളാണ് പ്രധാനമായും ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. ഈ പ്രദേശത്തെ മലേറിയ മരണങ്ങളില്‍ 80 ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലായിരുന്നു. 2000നും 2015നും ഇടയില്‍ കാര്യങ്ങള്‍ അല്‍പമൊന്ന് മെച്ചപ്പെട്ടെങ്കിലും കോവിഡ് മഹാമാരി വീണ്ടും മലേറിയ പ്രതിരോധ, കൊതുക് നിയന്ത്രണ നടപടികളുടെ താളം തെറ്റിച്ചു.

Content Summary: WHO initiative to stop the spread of Anopheles stephensi in Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com