ADVERTISEMENT

കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തെ ബാധിക്കുക വഴി ഞരമ്പുകളാൽ  നിയന്ത്രിക്കപ്പെടുന്ന ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ് ഡിസീസ്. അനിയന്ത്രിതമായ ശരീര ചലനങ്ങള്‍, ചലനങ്ങള്‍ മന്ദഗതിയിലാകല്‍, ശരീരത്തിന്‍റെ ബാലന്‍സിലും ഏകോപനത്തിലും വരുന്ന താളപ്പിഴകള്‍, ശരീരത്തിന്‍റെ പിരിമുറക്കം എന്നിവയെല്ലാമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍. സാധാരണ ഗതിയില്‍ 50 വയസ്സ് പിന്നിടുമ്പോഴാണ്  ഈ രോഗലക്ഷണങ്ങള്‍ ആരംഭിക്കുക. എന്നാല്‍ 20ല്‍ ഒരാളെന്ന കണക്കില്‍ അപൂര്‍വം ചിലരില്‍ 40 വയസ്സിന് താഴെ തന്നെ ആദ്യ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങാമെന്ന് യുകെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിലെ വിദഗ്ധര്‍ പറയുന്നു. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് പാര്‍ക്കിന്‍സണ്‍സ് രോഗസാധ്യത അധികമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

 

കാലുകള്‍, കൈകള്‍, താടി, തല എന്നിവയ്ക്ക് വരുന്ന വിറയലാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ പ്രാഥമികമായി പ്രത്യക്ഷമാകുന്ന ലക്ഷണം. വിരലുകള്‍ക്ക് വിറയല്‍ വരുമ്പോൾ  ബോധപൂര്‍വമല്ലാതെ രോഗികള്‍ തള്ളവിരലും ചൂണ്ടുവിരലും കൂട്ടിയുരച്ച് തുടങ്ങും. ബോധപൂര്‍വമായ എന്തെങ്കിലും ചലനങ്ങള്‍ കൈകാലുകള്‍ കൊണ്ട് ചെയ്യുമ്പോൾ  ഈ വിറയല്‍ അപ്രത്യക്ഷമാകും. വ്യക്തികളുടെ ചലനശേഷിയെയും പതിയെ പാര്‍ക്കിന്‍സണ്‍സ് ബാധിച്ച് തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

 

കണ്ണ് ചിമ്മുക, ചിരിക്കുക, നടക്കുമ്പോൾ  കൈയ്യാട്ടുക തുടങ്ങി ബോധപൂര്‍വമല്ലാത്ത ചലനങ്ങള്‍ നിര്‍വഹിക്കാനുളള ശേഷിയിലും കുറവ് വരാമെന്ന് മയോ ക്ലിനിക്കിലെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. വേദന, ക്ഷീണം, കുറഞ്ഞ രക്തസമ്മര്‍ദം, അടങ്ങിയിരിക്കാത്ത കാലുകള്‍, മൂത്രസഞ്ചിക്കും വയറിനും പ്രശ്നങ്ങള്‍, ചര്‍മ പ്രശ്നം, അമിതവിയര്‍പ്പ്, ഉറക്കപ്രശ്നം, ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ഉമിനീര്‍ നിയന്ത്രിക്കാനുമുള്ള ബുദ്ധിമുട്ട്, സംസാരിക്കുന്നതില്‍ പ്രശ്നങ്ങള്‍, കണ്ണുകള്‍ക്കും കാലുകള്‍ക്കും പ്രശ്നം, ദന്താരോഗ്യ പ്രശ്നങ്ങള്‍ എന്നിവയെല്ലാം പാര്‍ക്കിന്‍സണ്‍സുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്. 

 

പാര്‍ക്കിന്‍സണ്‍സ് ബാധിതര്‍ മാനസികാരോഗ്യത്തിലും ശ്രദ്ധ പുലര്‍ത്തണമെന്ന് ഈ രംഗത്ത് നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മൈക്കിള്‍ ജെ ഫോക്സ് ഫൗണ്ടേഷനിലെ വിദഗ്ധര്‍ പറയുന്നു. ഈ രോഗം ഓര്‍മയെയും ചലനത്തെയും ബാധിക്കുന്നത് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തും. വിഷാദരോഗം, ഉത്കണ്ഠ  എന്നിവയിലേക്ക് ഇത് നയിക്കാമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Content Summary: Early signs of Parkinson’s disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com