ADVERTISEMENT

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളജിലെത്തിച്ച കൊച്ചുവേളി സ്വദേശി 22 കാരിക്ക് എത്രയും വേഗം സിസേറിയനും സങ്കീര്‍ണ ന്യൂറോ സര്‍ജറിയും നടത്തി മാതൃകയായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിക്കായി അതിവേഗം മള്‍ട്ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കിയാണ് അമ്മയേയും കുഞ്ഞിനേയും രക്ഷിച്ചത്. രാവിലെ 10.30 ഓടെ മെഡിക്കല്‍ കോളജിലെത്തിച്ച യുവതിയെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററില്‍ 11 മണിയോടെ ശസ്ത്രക്രിയ നടത്താനായി. അമ്മ മെഡിക്കല്‍ കോളജ് ഐസിയുവിലും കുഞ്ഞ് എസ്.എ.ടി. ആശുപത്രിയിലും തീവ്ര പരിചരണത്തിലാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

മാതൃകാപരമായ സേവനം നടത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. മെഡിക്കല്‍ കോളജില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവിന്റെ വിജയം കൂടിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി അത്യാഹിത വിഭാഗത്തില്‍തന്നെ പ്രധാന വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കിയിരുന്നു. സീനിയര്‍ ഡോക്ടര്‍മാരുടെ സേവനവും അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും ലഭ്യമാക്കിയിരുന്നു.

 

ചെവ്വാഴ്ച രാവിലെയാണ് യുവതിയും ഭര്‍ത്താവും സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ യുവതിയെ ഗര്‍ഭചികിത്സയ്ക്കായി കാണിച്ചുകൊണ്ടിരുന്ന തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

 

അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിയെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ച് റെഡ് സോണിലേക്ക് മാറ്റി വിദഗ്ധ പരിചരണം ഉറപ്പാക്കി. യുവതി 9 മാസം ഗര്‍ഭിണിയാണ്. തലയില്‍ രക്തസ്രാവമുള്ളതിനാല്‍ അമ്മയെ രക്ഷിക്കാന്‍ ഉടന്‍ തന്നെ സങ്കീര്‍ണ ന്യൂറോ സര്‍ജറി നടത്തണം. കുഞ്ഞിനെ രക്ഷിക്കാന്‍ ഉടന്‍ തന്നെ സിസേറിയന്‍ ചെയ്യണം. മിനിറ്റുകള്‍ക്കുള്ളില്‍ മള്‍ട്ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കി. എസ്.എ.ടി.യില്‍ നിന്നും അടിയന്തരമായി ഗൈനക്കോളജിസ്റ്റിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു.

 

ഗൈനക്കോളജിസ്റ്റ് എത്തിയപ്പോഴേക്കും സജര്‍ജറിക്കുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നു. ആദ്യം സിസേറിയന്‍ നടത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് വിഭാഗത്തിലെത്തിച്ചു. തുടര്‍ന്ന് തലയോട്ടി തുറന്ന് സങ്കീര്‍ണ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന യുവതിയെ ഇന്ന് രാവിലെ വെന്റിലേറ്ററില്‍ നിന്നു മാറ്റി. യുവതി സുഖം പ്രാപിച്ചു വരുന്നു.

 

സര്‍ജറി വിഭാഗം ഡോ. ഇന്ദുചൂഢന്‍, ന്യൂറോളജി വിഭാഗം ഡോ. രാജ്‌മോഹന്‍, ഡോ. രാജ്, ഗൈനക്കോളജി വിഭാഗം ഡോ. ഗീതാഞ്ജലി, അനസ്തീസിയ വിഭാഗം ഡോ. ഉഷാ കുമാരി, ഡോ. മിര്‍സ എന്നിവര്‍ സര്‍ജറിക്ക് നേതൃത്വം നല്‍കി.

Content Summary:Caesarean section and complex neurosurgery for pregnant woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com