ADVERTISEMENT

ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ 82 വയസ്സുകാരിക്ക് നൂതന ചികിത്സാ രീതിയായ ടാവി (TAVI)യിലൂടെ ഹൃദയ വാൽവ് മാറ്റിവെച്ചു.

ചികിത്സക്ക് വിധേയയായ 82 വയസ്സുള്ള കോട്ടയം സ്വദേശിനിക്ക് അകാരണമായി ബോധക്ഷയം ഉണ്ടാകുന്നത് പതിവായിരുന്നു. ഇതിനൊപ്പം തന്നെ ശ്വാസ തടസ്സവും അനുഭവപെട്ട് തുടങ്ങി. 

വീട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ രോഗിയെ മെഡിസിറ്റിയിൽ എത്തിക്കുകയും കാർഡിയോളജിസ്റ്റിനെ കാണുകയും ചെയ്തു. ഹൃദയ സംബന്ധമായ രോഗ പരിശോധനകൾക്കായി എക്കോകാർഡിയോഗ്രാം ചെയ്തപ്പോൾ ഇവരുടെ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന മഹാധമനിയിലെ വാൽവിന് തകരാർ കണ്ടെത്തി. തുടർന്ന് അടിയന്തര ശ്രദ്ധയും ചികിത്സയും വേണം എന്ന് ഡോക്ടർമാർ രോഗിയുടെ ബന്ധുക്കളെ അറിയിച്ചു. 

 

രോഗിയുടെ പ്രായം കണക്കിൽ എടുത്ത് ഹൃദയം തുറന്നുള്ള വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അപകട സാധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ ട്രാൻസ്കതീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ (ടാവി) എന്ന നൂതന രീതിയിലൂടെ ഹൃദയ വാൽവ് ഘടിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് ഡോക്ടർമാർ എത്തിചേരുകയായിരുന്നു. ഒന്നര മണിക്കൂർ മാത്രം നീണ്ടു നിന്ന ടാവി പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗിക്ക് ആശുപത്രി വിടുവാനും സാധിച്ചു.

 

ഹൃദയത്തിലെ വാൽവ് ചുരുങ്ങിയ അവസ്ഥയിലുള്ള രോഗികളിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് പകരമായി തുടയിലെ ധമനിയിലൂടെ കത്തീറ്റർ കടത്തിവിട്ട് പഴയ വാൽവിന് പകരമായി പുതിയ വാൽവ് പിടിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ട്രാൻസ്കതീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ (ടാവി). 

 

നെഞ്ചിൽ വലിയ മുറിവുണ്ടാക്കാതെ, രക്തനഷ്ടം വളരെ കുറഞ്ഞ ഈ ചികിത്സാ രീതിയിലൂടെ രോഗിക്ക് ചുരുങ്ങിയ ആശുപത്രി വാസത്തിലൂടെ തന്നെ വേഗത്തിൽ ഫലപ്രാപ്തി ലഭിക്കാൻ സാധിക്കുമെന്ന് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്റ്റർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അഭിപ്രായപ്പെട്ടു. 

 

കാർഡിയോളജി വിഭാഗം കൺസൾറ്റൻറ് ഡോ. രാജീവ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഡോ. രാജു ജോർജ്, ഡോ. ബിബി ചാക്കോ, കാർഡിയാക് സർജൻ ഡോ. കൃഷ്ണൻ സി, കാർഡിയാക് അനസ്ത്തറ്റിസ്റ്റ് ഡോ. നിതീഷ് പി, മെഡിക്കൽ സുപ്രണ്ട് ഡോ. ജേക്കബ് ജോർജ് എന്നിർ ചികിത്സയുടെ ഭാഗമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com