ADVERTISEMENT

എക്സ്-റേ, സ്കാനിങ് എന്നിവ ഒഴിവാക്കിയൊരു രോഗനിർണയ പ്രക്രിയ ഇന്ന് ഡോക്ടർമാർക്കു ചിന്തിക്കാൻ കഴിയുമോ? ചികിത്സാരംഗത്തു വിപ്ലവം സൃഷ്ടിച്ച ‘എക്സ്-റേ’ എന്ന ശാസ്ത്രനേട്ടത്തിന് നവംബർ 8 ന് 127 വയസ്സ് തികയുകയാണ്. 1895 നവംബറിലെ ഈ ദിനത്തിലാണ്‌ സർ വിൽഹെം കോൺറാഡ് റോൺ‌ഗൻ (Sir Wilhelm Conrad Rontgen) എന്ന ജർമൻ ശാസ്ത്രജ്ഞൻ എക്സ്-റേ കണ്ടുപിടിച്ചത്. മെഡിക്കൽ ഇമേജിങ്ങിന്റെ അനന്തസാധ്യതകൾ രോഗനിർണയ രംഗത്ത് അദ്ഭുതകരമായ മാറ്റങ്ങൾക്കു വഴി തുറക്കുമ്പോൾ, എക്സ് വികിരണത്തെയും അതിന്റെ ഉപജ്ഞാതാവായ റോൺ‌ഗനെയും ലോകം ആദരവോടെ സ്മരിക്കുന്നു. മഹത്തായ ആ കണ്ടുപിടുത്തതിന്റെ ഓർമ പുതുക്കാനാണ് വൈദ്യശാസ്ത്ര സമൂഹം നവംബർ 8 ലോക റേഡിയോളജി ദിനമായി ആഘോഷിക്കുന്നത്.

xray-inventor-wilhelm-conrad-roentgen-zu-09
Sir Wilhelm Conrad Rontgen. Photo Credit : ZU_09 / iStock.com

 

ആശുപത്രികളിൽ മാത്രമല്ല എക്സ്–റേ

 

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിൽ എക്സ്-റേയുടെ കണ്ടുപിടുത്തത്തിന് വലിയ പങ്കുണ്ട്. ആധുനിക ശാസ്ത്രത്തിനു പുതിയ മാനങ്ങൾ നൽകാനും മനുഷ്യനിർമിത സ്രോതസ്സുകളിൽ നിന്നുള്ള അണുപ്രസരണം സാധ്യമാക്കാനും അതുവഴി വൈദ്യശാസ്ത്ര രംഗത്തും വ്യവസായിക, കാർഷിക രംഗങ്ങളിലും ഉൗർജ ഉൽപാദന രംഗത്തും വൻ കുതിപ്പിനു വഴിയൊരുക്കാനും അതിനു കഴിഞ്ഞു. വസ്തുക്കളിലേക്ക് തുളച്ചു കയറുവാൻ കഴിവുള്ള ഹ്രസ്വ തരംഗദൈർഘ്യമുള്ള ഇലക്ട്രോമാഗ്‌നറ്റിക് തരംഗങ്ങളാണ് എക്സറേ. ശരീരത്തിലൂടെ കടന്നുപോകാൻ ഈ  വികിരണത്തിന് കഴിയും. നഗ്നനേത്രങ്ങൾ കൊണ്ട് അവയെ കാണാനോ അനുഭവിക്കാനോ കഴിയില്ല. അവ ശരീരത്തിലൂടെ കടന്നുപോകുമ്പോൾ, എക്സ്-റേകളിൽ നിന്നുള്ള ഊർജം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിരക്കുകളിൽ ആഗിരണം ചെയ്യപ്പെടുന്നു. ശരീരത്തിന്റെ മറുവശത്തുള്ള ഒരു ഡിറ്റക്ടർ (സാധാരണയായി ഫിലിം) എക്സ്-റേകൾ കടന്നുപോയതിനുശേഷം അവയെ എടുത്ത് ഒരു ചിത്രമാക്കി മാറ്റുന്നു. ശരീരത്തിന്റെ മിക്ക ഭാഗങ്ങളും പരിശോധിക്കാൻ എക്സ്-റേ ഉപയോഗിക്കാം. എല്ലുകളും സന്ധികളും നോക്കുന്നതിനാണ് അവ പ്രധാനമായും ഉപയോഗിക്കുന്നത്, എന്നിരുന്നാലും ആന്തരിക അവയവങ്ങൾ പോലുള്ള മൃദുവായ ടിഷ്യുവിനെ ബാധിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്താൻ അവ ചിലപ്പോൾ ഉപയോഗിക്കുന്നു.

 

സാധാരണ എക്സ്–റേ യൂണിറ്റുകൾ അസ്ഥിയുടെ ഓപ്പറേഷൻ സമയത്ത് ഉപയോഗപ്പെടുത്തുന്നു (C-ARM). ഹൃദ്രോഗ നിർണയ പരിശോധനയായ ആൻജിയോഗ്രാം ചെയ്യുന്ന കാത്‌ലാബ് വൈദ്യശാസ്ത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കിയ സിടി സ്കാൻ, സ്തനങ്ങളുടെ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന മാമോഗ്രാം തുടങ്ങിയവയെല്ലാം എക്സ്-റേ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണങ്ങളാണ്. കാൻസർ ചികിത്സാരംഗത്തും എക്സ്–റേകളും മറ്റ് റേഡിയേഷനും വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. കാൻസർ ചികിത്സയിൽ പ്രധാനമാണ് റേഡിയേഷൻ ചികിത്സ അഥവാ റേഡിയോതെറാപ്പി. രോഗനിർണയത്തിന് മാത്രമല്ല നിത്യജീവിതത്തിൽ വിവധ മേഖലകളിലും എക്സ്–റേ ഉപയോഗിക്കുന്നു. വിമാനത്താവളങ്ങളിൽ കള്ളക്കടത്തു വസ്തുക്കൾ കണ്ടുപിടിക്കുന്നതിനും ബാഗേജുകളുടെ സ്ക്രീനിങ്ങിനും എക്സ്–റേ ഉപയോഗപ്പെടുത്തുന്നു .

 

റേഡിയേഷൻ സുരക്ഷ പരമപ്രധാനം 

radition-rates-nhs-data

 

ct-scan-johnny-greig-istock
Representative Image. Photo Credit : JohnnyGreig / iStock.com

വൈദ്യശാസ്ത്ര രംഗത്തെ എക്സ്-റേ പ്രസരണത്തിൽ 20 മുതൽ 40 വരെ ശതമാനം സിടി സ്കാനുകളിൽ നിന്നാണെന്ന് വിവിധ രാജ്യങ്ങളിൽ നടന്ന പഠനങ്ങളുടെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ സിടി സ്കാനിലെ റേഡിയേഷൻ സാധാരണ എക്സ്-റേ പരിശോധനയുടെ പതിന്മടങ്ങ് വരും എന്നതും വളരെയധികം പ്രാധാന്യം അർഹിക്കുന്നു. ചികിത്സാ പുരോഗതിയുടെ ഭാഗമായി കൂടുതൽ സിടി സ്കാനറുകൾ സ്ഥാപിക്കുന്നുണ്ടെങ്കിലും നിയന്ത്രണമില്ലാതെ ഇത് ഉപയോഗിക്കുന്നത് അപകടകരമാണ്. ഒരു സിടി സ്കാൻ ചെസ്റ്റ് ചെയ്യുമ്പോൾ രോഗിക്ക് കിട്ടുന്ന റേഡിയേഷൻ ഡോസ് ഏകദേശം 400 ചെസ്റ്റ് എക്സറേ (നെഞ്ചിന്റെ എക്സറേ) എടുക്കുമ്പോൾ കിട്ടുന്നതിന് തുല്യമാണ് . പാൻക്രിയാസ്, വൃക്ക തുടങ്ങിയ അവയവങ്ങൾ സിടി സ്കാൻ ചെയ്യുമ്പോൾ 5 മുതൽ 30 രെ മില്ലി സിവേർട് ആണ് രോഗിക്ക് കിട്ടുന്നത്. അതായത് 250 മുതൽ 1500 ചെസ്റ്റ് എക്സറേ എടുക്കുമ്പോൾ കിട്ടുന്നതിന് തുല്യമായ ഡോസ്. 

 

ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 35% മുതൽ 40% രെ ജനങ്ങൾ ഏതെങ്കിലും തരത്തിലുള്ള റേഡിയേഷൻ പരിശോധനകൾക്കു വിധേയമാകുന്നതായി അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. പരിശോധനയുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുവാനും കണക്കുകൾ പ്രസിദ്ധപ്പെടുത്തുവാനും സംവിധാനങ്ങൾ ലഭ്യമല്ലാത്തത് പരിമിതിയാണ്. മനുഷ്യനിർമിത സ്രോതസ്സുകളിൽ നിന്നുള്ള അണുപ്രസരണങ്ങളുടെ കണക്കെടുത്താൽ, പരിശോധനയ്ക്കായി എക്സ്-റേ എടുക്കുമ്പോഴാണ് അതു കൂടുതലെന്ന് ഔദ്യോഗിക ഏജൻസികൾ തന്നെ വ്യക്തമാക്കുന്നു. റേഡിയേഷൻ മനുഷ്യ ശരീരത്തിൽ സൃഷ്ടിക്കുന്ന പാർശ്വഫലങ്ങളെക്കുറിച്ച് വിദഗ്ധർ തുടക്കം മുതലേ മുന്നറിയിപ്പു നൽകിയിരുന്നു. അശദ്ധ്രമായി കൈകാര്യം ചെയ്താൽ റേഡിയേഷൻ വികിരണങ്ങൾ ഭാവി തലമുറകളെക്കൂടി ബാധിക്കും. മുൻപു സംഭവിച്ച റേഡിയേഷൻ ദുരന്തങ്ങൾ അതിന് ഉദാഹരണമാണ്. ആദ്യകാലത്ത് റേഡിയേഷൻ ഉപയോഗപ്പെടുത്തിയുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരുന്ന ശാസ്ത്രജ്ഞരിൽ ചിലർക്ക് ജീവൻ നഷ്ടമായത് മറക്കരുത്.

 

സാധാരണ എക്സ് റേഡിയോഗ്രാഫി മൂലമുള്ള റേഡിയേഷൻ ഡോസ് പത്തുവർഷം മുൻപുള്ള അവസ്ഥയുമായി തട്ടിച്ചുനോക്കുമ്പോൾ കുറഞ്ഞുവരുന്നതായി പഠനങ്ങൾ കാണിക്കുന്നു. അതേസമയം തന്നെ സിടി സ്കാനിന്റെ ഉപയോഗം വർധിച്ചു വരുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. പേഷ്യൻ ഡോസിനെക്കുറിച്ച് –റേഡിയേഷൻ ഉപയോഗപ്പെടുത്തിയുള്ള രോഗനിർണയ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ രോഗിക്ക് കിട്ടുന്ന റേഡിയേഷന്റെ അളവ് – കൃത്യമായി മനസ്സിലാക്കുവാനും അത് പരിശോധിക്കുവാനുമുള്ള സംവിധാനം അനിവാര്യമാണ്. റേഡിയേഷൻ ഡോസിനെ കുറിച്ചുള്ള അവബോധവും ശരിയായ എക്സ്പോഷർ ഫാക്ടേഴ്സും (എക്സ്-റേ ഉൽപാദിപ്പിക്കുന്നതിനായി മെഷീനിൽ സെറ്റ് ചെയ്യുന്ന ഘടകങ്ങൾ) ഉണ്ടെങ്കിൽ റേഡിയേഷൻ നല്ലൊരു അളവ് കുറയ്ക്കാൻ പറ്റും. സ്കാനിങ് യന്ത്രത്തിന്റെ ഗുണമേന്മയും മറ്റൊരു ഘടകമാണ്. സ്കാനിങ്ങിനെക്കുറിച്ച് ബോധവൽക്കരണവും മികവുറ്റ പരിശീലനവുമാണ് ഏറ്റവും നല്ല പ്രതിവിധി. അനീമിയ, രക്താർബുദം, വന്ധ്യത, തിമിരം എന്നിവ മനുഷ്യ ശരീരത്തിൽ റേഡിയേഷൻ സൃഷ്ടിക്കുന്ന പാർശ്വഫലങ്ങളിൽ ചിലതാണ്. 

 

റേഡിയേഷന്റെ അശ്രദ്ധമായ ഉപയോഗം തടയുവാനും അതുവഴി റേഡിയേഷൻ സുരക്ഷ ഉറപ്പുവരുത്താനും ശക്തമായ നിയമങ്ങൾ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. 1962 ഇന്ത്യൻ പാർലമെന്റ് പാസാക്കിയ അറ്റോമിക് എനർജി ആക്ട്, 1971ലെ റേഡിയേഷൻ പ്രൊട്ടക്‌ഷൻ റൂൾസ് എന്നിവയാണ് ഈ നിയമങ്ങൾ. പ്രസ്തുത നിയമങ്ങൾ നടപ്പിൽ വരുത്താനും നിരീക്ഷിക്കാനും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഏജൻസിയാണ് അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (എഇആർബി). വൈദ്യശാസ്ത്ര രംഗത്തെ റേഡിയേഷന്റെ ഉപയോഗം നിയമവിധേയമാക്കുന്നതിനായി വ്യക്തമായ മാർഗനിർദ്ദേശങ്ങൾ എഇആർബി പ്രസിദ്ധീകരിക്കാറുണ്ട്. 1896 ൽ പ്രസിദ്ധീകരിച്ച സേഫ്റ്റി കോഡ് ഫോർ മെഡിക്കൽ ഡയഗ്നോസ്റ്റിക് എക്സ്–റേ എക്യുമെൻ ആൻഡ് ഇൻസുലേഷൻ, എഇആർബി സേഫ്റ്റി മാനുവൽ എന്നിവ ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ അടങ്ങിയതാണ്. കാലാകാലങ്ങളിൽ ലഭ്യമാകുന്ന വിവരങ്ങൾ കൂട്ടിച്ചേർത്ത് ഇവയുടെ പരിഷ്കരിച്ച പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ ആരോഗ്യരംഗത്ത് റേഡിയേഷൻ ഉപയോഗപ്പെടുത്തിയുള്ള ഉപകരണങ്ങളുടെ റജിസ്ട്രേഷന് വേണ്ടി e-LORA എന്നപേരിൽ ഒരു ഓൺലൈൻ റജിസ്ട്രേഷൻ സംവിധാനം എഇആർബി സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ പുതിയ എക്സ്–റേ യൂണിറ്റുകളും സ്കാനിങ് യൂണിറ്റും തുടങ്ങുന്നതിന് എഇആർബിയിൽ നിന്നുള്ള അംഗീകാരം നേടേണ്ടതാണ്. റേഡിയേഷൻ ചികിൽസയിൽ സുരക്ഷാ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതും അത്തരം നിയമങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വേണ്ടതും അനിവാര്യമാണ്. 

 

‘ബെർത്തയുടെ കൈ’ പിറവിയെടുത്തത് ഇങ്ങനെ

 

സർ വിൽഹെം കോൺറാഡ് റോൺ‌ഗൻ തന്റെ പുത്തൻ രശ്മികൾ ഉപയോഗിച്ചുള്ള പരീക്ഷണം തുടർന്നു. അവയ്ക്ക് മനുഷ്യശരീരത്തിലെ  മാംസം ഉൾപ്പെടെ പല വസ്തുക്കളെയും തുളച്ചു കയറുവാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയ അദ്ദേഹം 1895 ഡിസംബർ 22ന് തന്റെ പുത്തൻ രശ്മികൾ ഉപയോഗിച്ച് ഭാര്യ അന്ന ബെർത്തയുടെ കൈവിരലുകളുടെയും വിവാഹമോതിരത്തിന്റെയും ചിത്രം ഒരു ഫൊട്ടോഗ്രഫി പ്ലേറ്റിൽ പതിപ്പിച്ചു. ഇതാണ് പിന്നീട് ലോകപ്രശസ്തമായ ‘ബെർത്തയുടെ കൈ’ എന്ന ആദ്യത്തെ എക്സ്-റേ ചിത്രം (റേഡിയോഗ്രാഫ്). പ്രഥമ എക്സറേ എടുക്കുക വഴി ആദ്യത്തെ റേഡിയോഗ്രാഫറായി റോൺഗനെ കണക്കാക്കാം.

 

എക്സ്-റേ രശ്മികളെ കുറിച്ച് കൂടുതൽ പരീക്ഷണങ്ങൾ നടത്തി സാധ്യതകൾ മനസ്സിലാക്കിയ റോൺഗൻ, 1895 ഡിസംബർ 28ന് വുർസ്ബർഗ് മെഡിക്കൽ സൊസൈറ്റിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച ‘On a new kind of ray’ എന്ന പ്രബന്ധത്തിലൂടെ തന്റെ കണ്ടുപിടുത്തം ലോകത്തെ അറിയിച്ചു. 1896 ജനുവരി 23 ന് ഒരാളുടെ കൈയുടെ എക്സ്-റേ ചിത്രം എടുത്തു കാണിച്ചുകൊണ്ട് അതിന്റെ ഉപയോഗം പൊതു ജനങ്ങളെ ബോധ്യപ്പെടുത്തി. രോഗനിർണയ രംഗത്തും കാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സാരംഗത്തും വൻ പുരോഗതിക്ക് വഴിയൊരുക്കുന്നതായിരുന്നു റോൺഗന്റെ കണ്ടുപിടുത്തവും തുടർന്നുള്ള വികാസവും. മറ്റ് അനേകം ആണവ പ്രതിഭാസങ്ങളുടെ കണ്ടുപിടുത്തത്തിനും ഇത് വഴി തെളിച്ചു. അക്കാരണത്താൽ ശാസ്ത്ര ചരിത്രകാരന്മാർ രണ്ടാം ശാസ്ത്രത്തിന്റെ നാന്ദിയായി എക്സ്-റേയെ രേഖപ്പെടുത്തി. 

 

റോൺഗന് അംഗീകാരങ്ങൾ  

 

1901ൽ ഭൗതികശാസ്ത്രത്തിനുള്ള ആദ്യ നൊബേൽ സമ്മാനം നൽകി ലോകം റോൺഗനെ ആദരിച്ചു. പ്രകൃതിയുടെ പ്രതിഭാസങ്ങൾക്ക് മനുഷ്യ നാമം നൽകുന്നത് ശരിയല്ല എന്നു കരുതി അദ്ദേഹം താൻ കണ്ടുപിടിച്ച രശ്മികൾക്ക് സ്വന്തം പേരിടാൻ വിസമ്മതിച്ചു. എക്സ്–റേ യുടെ കണ്ടുപിടുത്തം വഴി ലഭിക്കുമായിരുന്ന കോടികളുടെ പെറ്റന്റ് തുക പോലും തിരസ്കരിച്ച അദ്ദേഹം തനിക്ക് ലഭിച്ച നൊബേൽ സമ്മാനത്തുകയും പഠനം നടത്തിയ സർവകലാശാലയ്ക്ക് സംഭാവന ചെയ്തു. 1920 ൽ മ്യൂണിക്കിലെ മക്മില്ലൻ യൂണിവേഴ്സിറ്റിയുടെ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരിക്കെ അദ്ദേഹം സർവീസിൽനിന്നു വിരമിച്ചു. 

 

മഹാനായ ഒരു ശാസ്ത്രകാരൻ എന്നതിലുപരി മഹനീയമായ മാനുഷിക മൂല്യങ്ങളുടെ പ്രതീകവുമായിരുന്നു റോൺഗൻ. തന്റെ കണ്ടുപിടുത്തങ്ങൾ തികച്ചും മനുഷ്യത്വത്തിൽ അധിഷ്ഠിതമാണെന്നും അവ ഒരുകാലത്തും കരാറിന്റെയോ പേറ്റന്റിന്റെയോ ലൈസൻസിന്റെയോ പേരിൽ തടസ്സപ്പെടാൻ പാടില്ലെന്നും അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. ആമാശയ അർബുദ രോഗത്തെ തുടർന്ന് 1923 ഫെബ്രുവരി 10 ന്  78 ാമത്തെ വയസ്സിൽ സർ റോൺഗൻ അന്തരിച്ചു. 

 

(ലേഖകൻ ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ വുമൺ ആൻഡ് ചിൽഡ്രൻസ് നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ട്രസ്റ്റിൽ പിക്ടർ ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റത്തിൽ ലീഡാണ്. അഭിപ്രായം വ്യക്തിപരം)

 

Content Summary : World Radiography Day 2022: Theme, Significance and History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com