ഒമിക്രോൺ ബിക്യൂ1, ബിക്യു1.1 കേസുകൾ ഉയരുന്നു; ആശങ്ക
Mail This Article
ഒമിക്രോൺ ഉപവകഭേദങ്ങളായ ബിക്യൂ1, ബിക്യു1.1 എന്നിവ മൂലമുള്ള കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ട്. അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 49.7 ശതമാനവും ഈ വകഭേദങ്ങൾ മൂലമാണ് നിലവിൽ ഉണ്ടാകുന്നത്. ഇന്ത്യയിലും ഈ പുതിയ വകഭേദങ്ങൾ പടരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഈ ഉപവകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ചത്.
യൂറോപ്പിലും സിംഗപ്പൂരിലും കാനഡയിലുമെല്ലാം ഈ രണ്ട് വകഭേദങ്ങൾ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒമിക്രോണിന്റെ മുന്നൂറോളം ഉപവകഭേദങ്ങളാണ് ലോകമെമ്പാടും കോവിഡ് കേസുകൾക്ക് കാരണമായിക്കൊണ്ടിരിക്കുന്നത്. നവംബർ പകുതിയോടെയോ ഡിസംബർ ആരംഭത്തോടെയോ 50 ശതമാനം കോവിഡ് കേസുകളും ബിക്യു1, ബിക്യു1.1 വകഭേദങ്ങൾ മൂലമാകാമെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇസിഡിസി) പ്രവചിക്കുന്നു.
ഒമിക്രോൺ ബിഎ 5 ഉപവകഭേദത്തിന്റെ ഉൾപിരിവുകളാണെങ്കിലും ഇതിനെ അപേക്ഷിച്ച് ഏഴിരട്ടി കൂടുതൽ ശേഷി പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടാൻ ബിക്യു1, ബിക്യു1.1 വകഭേദങ്ങൾക്കുണ്ട്. ഇതിനാൽ 2023 ൽ 80 ശതമാനം കോവിഡ് കേസുകൾക്കും കാരണമാകാൻ ഈ രണ്ട് വകഭേദങ്ങൾക്ക് സാധിച്ചേക്കാമെന്ന് ഇസിഡിസി മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ ഈ വകഭേദങ്ങൾ മൂലമുള്ള ആശുപത്രി പ്രവേശനം വർധിക്കുന്നില്ല എന്നത് ആശ്വാസത്തിന് വക നൽകുന്നതായി അമേരിക്കയിലെ സ്ക്രിപ്സ് റിസർച് ട്രാൻസ്‌ലേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ എറിക് ടോപാൾ പറയുന്നു. പുതിയ വകഭേദത്തിന്റെ ആഘാതം ആരോഗ്യ പ്രവർത്തകരും വാക്സrൻ നിർമാതാക്കളും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
Content Summary: Omicron BQ.1, BQ.1.1 cases rising