‘മൂന്നിലൊന്നു ഗർഭിണികൾക്കും പ്രമേഹം’; മലയാളി ക്ഷണിച്ചു വരുത്തുന്ന ദുരന്തം മാറ്റാം, പൂർണമായി’ !
Mail This Article
ലോകത്തിലെ പ്രമേഹ രോഗികളുടെ 17 ശതമാനവും ഇന്ത്യയിലാണ് എന്നതു കൊണ്ട് തന്നെ ‘ലോകത്തിന്റെ പ്രമേഹ തലസ്ഥാനം’ എന്ന് പലപ്പോഴും നമ്മുടെ രാജ്യത്തെ വിശേഷിപ്പിക്കാറുണ്ട്. ഏകദേശം 7.5–8 കോടിയോളം പ്രമേഹ രോഗികൾ ഇന്ത്യയിലുണ്ടെന്നും 2045 ആകുമ്പോഴേക്ക് ഇത് 13.5–14 കോടിയായി മാറുമെന്നുമാണ് കണക്കുകൾ പറയുന്നത്. ജനസംഖ്യാനുപാതികമായി നോക്കിയാൽ പ്രമേഹരോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് സാമൂഹിക സുരക്ഷാ, ആരോഗ്യ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച രണ്ടു സംസ്ഥാനങ്ങളാണ്– തമിഴ്നാടും കേരളവും. പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ വളരെ കൂടുതലാണ് ഈ സംസ്ഥാനങ്ങളിൽ. പ്രമേഹ ‘ചികിത്സ’യുടെ കാര്യത്തിൽ ലോകത്ത് പല തരത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. അങ്ങനെയൊന്നാണ് പ്രമേഹം നിയന്ത്രിക്കുന്നതിനു പകരം മാറ്റുക എന്ന രീതി. ഭക്ഷണ രീതിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഈ വിഷയത്തിൽ പോർട്ടുഗലിലെ ലിസ്ബനിൽ ഈ മാസം എട്ടിനു നടക്കുന്ന ലോക പ്രമേഹ സമ്മേളനത്തിൽ ഡോ. ശ്രീജിത് എൻ. കുമാർ പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘പ്രമേഹം മാറാൻ നല്ല ഭക്ഷണം’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ഡോ. ശ്രീജിത് എൻ. കുമാർ. നിലവിലെ ജീവിതശൈലിയിൽ മാറ്റം വരുത്താൻ തയാറായില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് സ്ഫോടനാത്മകമായ സ്ഥിതിയാണെന്ന് അദ്ദേഹം പറയുന്നു. എന്താണ് പ്രമേഹം, എങ്ങനെയാണ് പ്രമേഹ ബാധിതരിൽ വന്നിട്ടുള്ള മാറ്റം? എന്തൊക്കയാണ് നാം സ്വീകരിക്കേണ്ട കരുതൽ? ഡോ. ശ്രീജിത് എൻ. കുമാർ സംസാരിക്കുന്നു.