ശസ്ത്രക്രിയ ചെയ്യേണ്ട കയ്യാണ് അവർ ഒടിച്ചത്; ചികിത്സിക്കാൻ ഡോക്ടർമാർക്ക് ഭയം: ഡോ. സുൽഫി നൂഹു
Mail This Article
രോഗിയുടെ മരണം അറിയിച്ച ഡോക്ടർക്കു വയറ്റിലാണ് ചവിട്ടേറ്റത്. രോഗിക്ക് കിടത്തിച്ചികിത്സ വേണമെന്നു നിർദേശിച്ചപ്പോൾ ഡോക്ടറുടെ കൈ പിരിച്ചൊടിച്ചു. വയറ്റിൽ ചവിട്ടേറ്റ ഡോക്ടർ, മനോവേദന മൂലം കേരളം വിടുകയാണെന്നു തീരുമാനിച്ചു. ചികിത്സയിലെ പിഴവുകളുടെ പേരിൽ അടക്കം കേരളത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുകയാണ്. ഓരോ മാസവും 10 മുതൽ 12 ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്നു. അക്രമമുണ്ടായാൽ ഒരു മണിക്കൂറിനകം കേസെടുക്കണമെന്ന് ഹൈക്കോടതി നിർദേശിക്കുന്നതിൽ വരെ കാര്യങ്ങൾ എത്തി. ഡോക്ടർമാരെ ദൈവമായി കണ്ട കാലത്തിൽ നിന്നും കേരളം ഏറെ അകന്നോ? രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധത്തിൽ എവിടെയാണ് പിഴവു വന്നത്? ജീവൻ രക്ഷിക്കാനുള്ള കഠിനശ്രമത്തിനിടെ ഏറ്റവും നിർഭാഗ്യകരമായി മരണത്തിനു കീഴടങ്ങുന്ന രോഗികൾ. ഉറ്റവരുടെ ഹൃദയം നൊന്തുള്ള നിലവിളികൾ. മരണത്തിനു മുന്നിൽ നിസ്സഹായരാകുന്ന ഡോക്ടർമാർ. ഇതിനെല്ലാമിടയിൽ അക്രമാസക്തരാകുന്ന ചിലർ കുതിച്ചെത്തുന്നു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നു. ആശുപത്രികൾ തല്ലിത്തകർക്കുന്നു. ഉറ്റവർ നഷ്ടപ്പെടുന്നവരുടെ വേദനയെ കുറച്ചു കാണുന്നില്ല. ആരോഗ്യ പ്രവർത്തകർ പിഴവുകൾക്ക് അതീതരെന്നും ആരും പറയുന്നില്ല. എങ്കിലും മനുഷ്യൻ നിസ്സാരനായിപ്പോകുന്ന നിമിഷങ്ങളിൽ അക്രമമാണോ പരിഹാരം? അടുത്ത കാലത്തുണ്ടായ അക്രമ സംഭവങ്ങൾ ആരോഗ്യ മേഖലയെ എങ്ങനെ ബാധിക്കും? ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു വിലയിരുത്തുന്നു. മരിച്ച രോഗിയുടെ ഭർത്താവിന്റെ ചവിട്ടേറ്റ ഡോക്ടർ ജോലി ഉപേക്ഷിക്കുകയാണെന്ന് തന്നോട് പറഞ്ഞതായി ഡോ. സുൽഫി നൂഹു സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പ് വൈറലായിരുന്നു.