ADVERTISEMENT

വൈറസ് രോഗങ്ങളെ അകറ്റിനിർത്തുന്ന ആരോഗ്യ സംസ്കാരത്തിന്റെ പ്രതീകമാണ് മാസ്ക്. ഒരിടവേളയ്ക്കു ശേഷം മാസ്ക് വീണ്ടും വാർത്തകളിൽ നിറയുന്നു. 1910ൽ ചൈനയിൽ മഞ്ചൂരിയയിൽ പ്ലേഗ് അരലക്ഷത്തിലേറെ പേരെ കൊന്ന കാലത്തു തന്നെ മാസ്ക് നല്ല കവചമെന്നു തിരിച്ചറിഞ്ഞിരുന്നു. 2019ൽ അതേ ചൈനയിൽ കോവിഡ് ഉദ്ഭവിച്ചപ്പോൾ മലയാളികളും മാസ്ക് ധരിക്കുന്നത് ശീലമാക്കി.

 

തായ്‌ലൻഡ് മാതൃക

മുൻപ് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഗുരുതര രോഗം ബാധിച്ചവരുമൊക്കയാണു മാസ്ക് ധരിച്ചിരുന്നതെങ്കിൽ, കോവിഡ് പോലെ ജനസാമാന്യത്തെ വൻതോതിൽ ബാധിക്കുന്ന രോഗങ്ങൾ വന്നതോടെ കഥ മാറി. കോവിഡിനെ ശക്തമായും ഫലപ്രദമായും നേരിട്ട ഒരു രാജ്യം തായ്‌ലൻഡാണ്. മാസ്ക്കുമായുള്ള അവരുടെ പരിചയമാണ് അതിനിടയാക്കിയത്. 2003ൽ സാർസ് എന്ന രോഗം കിഴക്കനേഷ്യൻ രാജ്യങ്ങളെ വിറപ്പിച്ചു. ഇതോടെ സിംഗപ്പൂർ, തായ്‌ലൻഡ്, ചൈന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾ ജനക്കൂട്ടത്തിൽ ഇടപഴകേണ്ടി വരുമ്പോഴും വിമാനം, ട്രെയിൻ യാത്രാവേളകളിലും മാസ്ക് ശീലമാക്കി. അതിനാൽ കോവിഡ് കാലത്തു തായ്‌ലൻഡുകാർക്കു പരിഭ്രമമുണ്ടായില്ല. എന്നാൽ നമ്മുടെ നാട്ടിലോ? മാസ്ക് ധരിപ്പിക്കാൻ പൊലീസ് വരെ വേണ്ടിവന്നു. 1918ൽ സ്പാനിഷ് ഫ്ലൂ 4 കോടിയോളം ആളുകളെയാണു കൊന്നൊടുക്കിയതെന്ന് ഓർക്കുമ്പോൾ മാസ്ക് പോലുള്ള രക്ഷാകവചത്തിന്റെ പ്രസക്തിയേറും.

 

പൗരബോധത്തിന്റെ ചിഹ്നം

ഒരു ശല്യക്കാരനല്ല, പൗരബോധത്തിന്റെ ചിഹ്നമാണു മാസ്ക്. നമുക്കു രോഗം പിടിപെടുന്നതു തടയാനാണു മാസ്ക് വയ്ക്കുന്നത് എന്നതു പകുതി മാത്രമാണു ശരി. നമുക്കുള്ള രോഗം മറ്റുള്ളവരിലേക്ക് എത്താതിരിക്കാനുള്ള ശക്തമായ മറയാണു മാസ്ക്. അഥവാ, മറ്റുള്ളവരുടെ സുരക്ഷയ്ക്കു വേണ്ടി കൂടിയാണു മാസ്ക് ധരിക്കുന്നത്. ഇന്നു പല രാജ്യങ്ങളിലും ജലദോഷം, ചെങ്കണ്ണ് അടക്കമുള്ള അസുഖങ്ങൾ ഉള്ളവർ ഓഫിസുകളിൽ മാസ്ക് ധരിച്ചാണ് എത്തുക. അസുഖങ്ങളുള്ളവർ വീട്ടിൽ മാസ്ക് ധരിച്ചു നടക്കുന്നതു വീട്ടുകാരെയും സംരക്ഷിക്കും.

വഴിയരികിലും മറ്റും കാർക്കിച്ചു തുപ്പുക, ജനക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോഴും ചുമക്കുക, ഉറക്കെ തുമ്മുക ഇതൊക്കെ നമ്മുടെ നാട്ടിൽ ഇപ്പോഴും അനുവദനീയമാണ്. അന്തരീക്ഷത്തിലേക്കു വൈറസുകളെ സംഭാവന ചെയ്യുകയാണ് അതുവഴിയെന്നു കോവിഡ് കാലം പഠിപ്പിച്ചു. അത്തരം സന്ദർഭങ്ങളിൽ എൻ 95 മാസ്ക് 95 ശതമാനം വരെ സംരക്ഷണം നൽകും. സാമൂഹികഅകലം പാലിക്കാൻ കഴിയാത്ത സന്ദർഭത്തിൽ മാസ്ക് മാത്രമാണു രക്ഷ. കോവിഡ് ഭീതിയിൽ കുറവു വന്നതോടെ ഇനി പഴയ ശീലങ്ങൾ തുടരാമെന്നു കരുതേണ്ടതില്ല.

 

വൃത്തിയുടെ വഴികൾ

വിദേശരാജ്യങ്ങളിൽ നിലവാരമുള്ള ഹോട്ടലുകളിൽ സ്റ്റാഫിന്റെ കൈകൾ ഇടയ്ക്കിടെ പരിശോധിക്കാനുള്ള സംവിധാനം പലയിടത്തുമുണ്ട്. നമ്മുടെ നാട്ടിൽ ടൈഫോയ്ഡ് രോഗം വരുന്നത് 99 ശതമാനവും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം കഴിക്കുന്നതിൽ നിന്നാണ്. ഹോട്ടലുകളിലെ അടുക്കളകളിൽ പാചകം ചെയ്യുന്നവർ നന്നായി സോപ്പിട്ടു കൈ കഴുകുന്നുണ്ടോയെന്നു പരിശോധിക്കാൻ നിയമം വരുന്നത് ഈ അവബോധത്തിന്റെ അടിസ്ഥാനത്തിലാണ്. എങ്ങനെ കൈ കഴുകണമെന്നും അവരെ പഠിപ്പിക്കേണ്ടതുണ്ട്. കൈ വൃത്തിയായി കഴുകി ഇടതുകൈ കൊണ്ട് ടാപ്പ് അടയ്ക്കണം. ശുചിമുറികളുടെയും മറ്റും വാതിൽ തുറക്കുമ്പോൾ ടിഷ്യുപേപ്പർ ഉപയോഗിക്കണം. പകരുന്ന രോഗങ്ങൾ ഉള്ളവർ വാതിലുകളിൽ കൈവയ്ക്കുന്നത് ടിഷ്യു പേപ്പർ ഉപയോഗിച്ചു വേണം.

Content Summary: COVID-19 and face mask

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com