ADVERTISEMENT

തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തവിതരണം തടസ്സപ്പെടുമ്പോള്‍ വരുന്നതും ജീവനുതന്നെ ഭീഷണി ഉയര്‍ത്തുന്നതുമായ അടിയന്തര സാഹചര്യമാണ് പക്ഷാഘാതം. തലച്ചോറിലേക്കുള്ള രക്തവിതരണം തടസ്സപ്പെടുന്നത് ഇവിടുത്തെ കോശങ്ങളുടെ നിലനില്‍പ്പിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദമാണ് പക്ഷാഘാതത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. 

 

ഇസ്‌കീമിക്, ഹെമറേജിക് എന്നിങ്ങനെ രണ്ട് തരത്തില്‍ പക്ഷാഘാതമുണ്ട്. തലച്ചോറിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാകുന്നതിനെ തുടര്‍ന്ന് വരുന്ന പക്ഷാഘാതമാണ് ഇസ്‌കീമിക് സ്‌ട്രോക്ക്. തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടുന്നതിനെ തുടര്‍ന്നുണ്ടാകുന്നതാണ് ഹെമറേജിക് സ്‌ട്രോക്ക്. പൊതുവേ പലരിലും കാണപ്പെടുന്ന പക്ഷാഘാതം ഇസ്‌കീമിക് സ്‌ട്രോക്കാണ്. 

 

രണ്ടു തരം സ്‌ട്രോക്കിനും മുന്നോടിയായി തലവേദന പ്രത്യക്ഷപ്പെടാറുണ്ട്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വരുന്ന കടുത്ത തലവേദന ഹെമറേജിക് സ്‌ട്രോക്കിന്റെ ലക്ഷണമാണ്. കഴുത്തിന്റെ ഭാഗത്തെ കരോറ്റിഡ് ആര്‍ട്ടറിയില്‍ നിന്ന് ആരംഭിക്കുന്ന വേദന തലയുടെ മുന്‍ഭാഗത്തേക്ക് പടരുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പക്ഷാഘാതം വരുന്നവരില്‍ 65 ശതമാനം പേരിലും ഇത്തരത്തിലുള്ള തലവേദന കാണപ്പെടാറുണ്ട്. ഏതാനും സെക്കന്‍ഡുകള്‍ക്കോ മിനിറ്റുകള്‍ക്കുള്ളിലോ പെട്ടെന്നു വരുന്ന കടുത്ത തലവേദനയാണ് പക്ഷാഘാതത്തിന്റെ പ്രധാന മുന്നറിയിപ്പ്. പക്ഷാഘാതം മൂലമുള്ള തലവേദനയുടെ സമയത്ത് സ്പര്‍ശനശേഷിയും  കാഴ്ചശക്തിയും ചിലര്‍ക്ക് നഷ്ടമായെന്നു വരാം. 

 

കരോട്ടിഡ് രക്തക്കുഴലില്‍ ഉണ്ടാകുന്ന ബ്ലോക്ക് തലയുടെ മുന്‍ഭാഗത്ത് വേദന ഉണ്ടാക്കുമ്പോള്‍ തലച്ചോറിന്റെ പിന്‍ഭാഗത്തുണ്ടാകുന്ന ബ്ലോക്ക് തലയുടെ പിന്‍ഭാഗത്ത് വേദനയുണ്ടാക്കുമെന്ന് നാഡീരോഗ വിദഗ്ധര്‍ പറയുന്നു. മുഖമോ കണ്ണോ ഒരു ഭാഗത്തേക്ക് കോടി പോകുന്നത്, കൈകള്‍ രണ്ടും ശരിയായി ഉയര്‍ത്താന്‍ കഴിയാതെ വരുന്നത്, സംസാരം അവ്യക്തമാകുന്നത് എന്നിവയെല്ലാം ഉടനടി വൈദ്യസഹായം തേടേണ്ട പക്ഷാഘാത സൂചനകളാണ്.

Content Summary: Severe headache that comes for no reason could precede a stroke

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com