ADVERTISEMENT

ദീർഘകാല കോവിഡ് (long covid) രോഗികളിൽ ഒരു വർഷക്കാലം ഏഴുലക്ഷണങ്ങൾ മാത്രമാണ് പ്രകടമാകുന്നതെന്ന് പഠനം. യുഎസിലെ 122 ആരോഗ്യസ്ഥാപനങ്ങളിലെ 52461 രോഗികളുടെ വിവരങ്ങളാണ് പരിശോധിച്ചത്. സാധാരണയായി ദീർഘകാല കോവിഡിന് പ്രകടമാകുന്ന 47 സാധാരണ ലക്ഷണങ്ങളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. 

 

കോവിഡ് ഉള്ള എന്നാൽ ഇൻഫ്ലുവൻസയോ ന്യൂമോണിയയോ ഇല്ലാത്ത ആളുകൾ, സാധാരണ ശ്വസന അണുബാധയുള്ള എന്നാൽ കോവിഡില്ലാത്ത ആളുകൾ, കോവിഡോ മറ്റ് ശ്വസന അണുബാധകളോ ഇല്ലാത്ത ആളുകൾ എന്നിങ്ങനെ പഠനത്തിൽ പങ്കെടുത്തവരെ മൂന്ന് ഉപവിഭാഗങ്ങളിലാക്കി.

 

ഇലക്ട്രോണിക് മെ‍ഡിക്കൽ രേഖകൾ പരിശോധിച്ചതിലൂടെ ഗവേഷകസംഘത്തിന് വളരെ എളുപ്പത്തിൽ വിവരശേഖരണം നടത്താനും ലക്ഷണങ്ങൾ കണ്ടെത്താനുമായി. മറ്റ് പഠനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ദീർഘകാല കോവിഡിന്റെ ലക്ഷണങ്ങളിൽ ഏതാനും ചിലതുമാത്രമാണ് സാർസ് കോവ്–2 വൈറസ് പരത്തുന്ന കോവിഡിന്റേതായി ഉള്ളൂവെന്ന് പഠനത്തിൽ തെളിഞ്ഞു. 

 

അതിവേഗത്തിലുള്ള ഹൃദയമിടിപ്പ്, മുടി കൊഴിച്ചിൽ, ക്ഷീണം, നെഞ്ചുവേദന, ശ്വസിക്കാൻ പ്രയാസം, സന്ധിവേദന, പൊണ്ണത്തടി എന്നിവയാണ് ദീർഘകാല കോവിഡിന്റെ ഏഴുലക്ഷണങ്ങൾ.

 

യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് മിസൂറിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡാറ്റ സയൻസ് ആൻഡ് ഇൻഫോർമാറ്റിക്സ് വിഭാഗം നടത്തിയ ഈ പഠനം ഓപ്പൺ ഫോറം ഇൻഫെക്‌ഷ്യസ് ഡിസീസ് ജേണലിൽ പ്രസിദ്ധീകരിച്ചു.

 

എങ്ങനെയാണ് സാർസ് കോവ്– 2 ന് മ്യൂട്ടേഷൻ സംഭവിക്കുന്നതെന്നും മറ്റും കൂടുതൽ മനസ്സിലാക്കാൻ ഈ പഠനം സഹായിക്കും. ദീർഘകാലത്തേക്ക് ഈ ലക്ഷണങ്ങൾ പ്രകടമാക്കുന്ന രോഗികളെ പെട്ടെന്ന് കണ്ടെത്താൻ ഇലക്ട്രോണിക് മെഡിക്കൽ ഡാറ്റ ഉപകരിക്കുമെന്നു ഗവേഷകർ പറയുന്നു.

Content Summary: 7 classic symptoms of long COVID

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com