ADVERTISEMENT

ഡോക്ടർമാർക്കു നേരേയുള്ള ആക്രമം ഇപ്പോൾ ഒരു തുടർക്കഥ ആകുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റിനു നേരേയുണ്ടായ ആക്രമണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ഡോക്ടർമാർ അവരുടെ ഭാഗം സുരക്ഷിതമാക്കാൻ ചില നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ നിർബന്ധിതരാക്കപ്പെടും. ഇതിനെക്കുറിച്ച് ഐഎംഎ കോട്ടയം ചാപ്റ്റർ മുൻപ്രസിഡന്റ് ഡോ.ബിബിൻ.പി. മാത്യു പറയുന്നു.

 

‘കഴിഞ്ഞ ദിവസം എന്റെ ഒരു മാധ്യമ സുഹൃത് വിളിച്ച് ഒരു കാര്യം ചോദിച്ചു, “ഡോക്ടറേ ഒരു രോഗി നല്ല പനിയുമായി ഒരു ആശുപത്രിയുടെ അത്യാഹിതത്തിൽ ഒറ്റയ്ക്ക് വന്നാൽ ഇൻജെക്‌ഷൻ കൊടുക്കാൻ പാടില്ല എന്ന് നിയമം വല്ലതും ഉണ്ടോ ? ഒരു ബൈസ്റ്റാൻഡർ വന്നാലേ ഇൻജെക്‍ഷൻ നൽകൂ എന്ന് ഇവിടെ (തിരുവന്തപുരത്തു) ഒരു പ്രൈവറ്റ് ആശുപത്രിക്കാർ വാശി പിടിക്കുന്നു.” സംഭവം അദ്ദേഹത്തിന്റെ ഒരു സഹപ്രവർത്തകൻ ഡ്യൂട്ടിക്ക് വന്നപ്പോൾ നല്ല പനിയും ബുദ്ധിമുട്ടും കണ്ട് അദ്ദേഹംതന്നെ ആളെ കാഷ്വൽറ്റിയിലേക്കു പറഞ്ഞു വിട്ടതാണ്.

ഞാൻ പറഞ്ഞു “അതെ ചേട്ടാ , ഈ ഡിഫെൻസീവ് മെഡിസിൻ എന്ന് കേട്ടിട്ടുണ്ടോ? ഇത് അതിന്റെ ഒരു ചെറിയ അവസ്ഥാന്തരം ആയി വരും”

ശരിക്കും ഒരു ഇൻജെക്‌ഷൻ തൊട്ട് എന്ത് ഇൻവേസീവ് പ്രൊസീജർ ചെയ്യണമെങ്കിലും നിയമപരമായി ഒരു ബൈസ്റ്റാൻഡർ ഉണ്ടാകുന്നതാണ് നല്ലത്. അല്ലെങ്കിൽ അത്ര എമർജൻസി ആയിരിക്കണം. പിന്നെ ഇദ്ദേഹം ബൈസ്റ്റാൻഡർ ആയി ചെന്നതിനു ശേഷമാണ് ഇൻജെക്‌ഷൻ നൽകിയത്. അദ്ദേഹം ഹോസ്പിറ്റൽ ഓണറോട്‌ സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി “ഈ അടുത്തായി കൂടി വരുന്ന ആശുപത്രി ആക്രമണങ്ങൾ കാരണം മിക്ക ഹോസ്പിറ്റലുകളും പോളിസി ഒക്കെ മാറ്റിയിട്ടുണ്ട്. നമ്മളെന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്?” എന്നായിരുന്നു.

 

പറഞ്ഞു വരുന്നത‌് എന്താണെന്നു വച്ചാൽ ഒരോ പ്രാവശ്യവും ഒരു ഡോക്ടറോ ആശുപത്രിയോ ആക്രമിക്കപ്പെടുമ്പോൾ  മിക്കപ്പോഴും എന്തെങ്കിലും ചികിത്സാപ്പിഴവ് ആരോപിച്ചായിരിക്കും ആക്രമണങ്ങൾ നടക്കുന്നത്. അപ്പോൾ ഡോക്ടർമാരുടെ സമൂഹം സ്വാഭാവികമായും ഈ പ്രശ്നത്തെ പറ്റി പഠിക്കുകയും ഇത്രയും കാര്യങ്ങൾ വ്യക്തമായി ചെയ്തിട്ടും അടി കിട്ടി, അതുകൊണ്ടുതന്നെ അടുത്ത  ഒരു രോഗിയെ പരിശോധിക്കുമ്പോൾ ഒരടി കിട്ടാതിരിക്കാനും അല്ലെങ്കിൽ നിയമപരമായി താൻ തെറ്റുകാരനാവില്ല എന്ന് ഉറപ്പു വരുത്തുവാനും അവർ ശ്രമിക്കുമെന്ന് ഉറപ്പ്. ഇവിടെയാണ് ഡിഫെൻസിവ് മെഡിസിൻ പ്രാക്റ്റീസ് ചെയ്യാൻ തുടങ്ങുന്നത്.

 

മറ്റൊരുദാഹരണം പറഞ്ഞാൽ ഒരു രോഗി ചെറിയ വയറു വേദനയുമായി ഒരു ഡോക്ടറുടെ അടുത്തെത്തുന്നു. അത് തലേദിവസം കഴിച്ച ഫുഡിന്റെ പ്രശ്നം കൊണ്ടുണ്ടായതാണെന്നു ഏകദേശം 90 ശതമാനവും മനസ്സിലാകുന്നു. എങ്കിലും മറ്റു കാരണങ്ങൾ കൊണ്ട് ഇതേ വേദന (അപ്പെൻഡിക്സോ, കിഡ്നി സ്റ്റോണോ ..etc ) ഉണ്ടാകാൻ ഒരു ചെറിയ സാധ്യത ഉള്ളതിനാൽ ആ ഡോക്ടർ ഒരു അൾട്രാ സൗണ്ട് സ്കാനിങ് കൂടി എടുക്കാൻ തീരുമാനിക്കുന്നു. കാരണം നാളെ വേദന മാറാതെ എന്തെങ്കിലും സംഭവിച്ചാൽ താൻ എന്തുകൊണ്ട് സ്കാൻ എടുത്തു നോക്കിയില്ല എന്ന് ആളുകളും കോടതിയും ചോദിക്കരുതല്ലോ എന്ന് പേടിച്ച്. (സ്കാനിങ് നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തു നിന്നെടുക്കാം എന്നായിരിക്കും പറയുന്നത്. കാരണം കമ്മീഷൻ അടിക്കാൻ ആണെന്ന് പറയരുതല്ലോ )

 

ഈ സ്കാൻ ചെയ്യുന്ന ഡോകട്ർ ചിലപ്പോൾ ചെറിയ ഒരു 2mm സ്റ്റോൺ വലത്തേ കിഡ്‌നിയുടെ താഴെ ഭാഗത്ത് ഉണ്ടെന്നു കണ്ടു പിടിക്കുന്നു. എന്നിട്ട് ആ റിപ്പോർട്ടിന്റെ ഏറ്റവും താഴെ “imaging findings are not 100 % confirmatory.please correlate clinically. എന്തെങ്കിലും കൂടുതൽ സംശയും ഉണ്ടെങ്കിൽ വയറിന്റെ ഒരു സി ടി സ്കാൻ എടുക്കാൻ കൂടി നിർദ്ദേശിക്കുന്നു”എന്ന് എഴുതുന്നു. ഇതോടെ ഈ റിപ്പോർട്ട് തരുന്ന റേഡിയോളോജിസ്റ്റ് ഡോകട്ർ നിയമപരമായി ഏതാണ്ട് സുരക്ഷിതനായി എന്നു പറയാം. ഈ റിപ്പോർട്ടുമായി ആദ്യ ഡോക്ടറുടെ അടുത്തെത്തുമ്പോൾ അദ്ദേഹം മനസ്സിൽ പറയും “ജാങ്കോ ഞാൻ പെട്ടു.” എന്നിട്ടു രോഗിയോട് ഇങ്ങനെയൊക്കെ ആദ്യ സ്കാനിങ്ങിൽ കാണുന്നുണ്ട്, സിടി സ്കാൻ ചെയ്താലേ രോഗം ഈ കല്ല് കൊണ്ടാണോ അല്ലയോ എന്ന് പൂർണമായും ഉറപ്പിക്കാൻ സാധിക്കൂ എന്ന് പറഞ്ഞു സി ടി സ്കാനിനും എഴുതി നൽകുന്നു. അതോടെ ഈ ഡോക്ടറും നിയമപരമായി ഏതാണ്ട് സുരക്ഷിതനാകുന്നു. അവസാനം സി ടി റിപ്പോർട്ട് വരുമ്പോൾ ആദ്യം വിചാരിച്ചപോലെ തന്നെ കുടലിന്റെ ചെറിയ ഇൻഫെക്‌ഷൻ ആണെന്ന് ഉറപ്പിക്കുന്നു.

ഈ കഥയും മറ്റൊരു സുഹൃത് വിവരിച്ച ഒരു സംഭവമാണ്.

 

പറഞ്ഞു വരുന്നതെന്താണെന്നു വച്ചാൽ ഓരോ പ്രാവശ്യവും  ഡോക്ടർമാർ  ആക്രമിക്കപ്പെടുമ്പോൾ പൊതു സമൂഹത്തിന് ഉണ്ടാകാൻ പോകുന്ന പ്രതിഫലനങ്ങളെ കുറിച്ചാണ്. ഡോക്ടർമാർ അവർ അറിയാതെ തന്നെ ഡിഫെൻസീവ് മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ തുടങ്ങുന്നു. അവർ നിയമപരമായി സുരക്ഷിതരാകുന്നതിനു വേണ്ടി കൂടുതൽ ഇൻവെസ്റ്റിഗേഷൻസ്, ഇൻവേസീവ് പ്രോസീജേഴ്സ്, വില കൂടിയ മരുന്നുകൾ... തുടങ്ങിയവ രോഗികൾക്ക്കുറിച്ച് നൽകുന്നു(ഇത് മുഴുവനും കമ്മീഷന് വേണ്ടി ആണെന്നു പറഞ്ഞു വാളുമെടുത്തു വരല്ലേ) 

ഈ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ആക്രമണത്തിൽ ഒരു സീനിയർ കാർഡിയോളജിസ്റ്റ് ഡോക്ടറുടെ മുഖത്തു കിട്ടിയ മർദിനത്തിന്റെ ഫോട്ടോസ് നമ്മളെല്ലാവരും കണ്ടതാണ്. ഇവിടെ ആരോഗ്യ പ്രവർത്തകരെ അക്രമിച്ചിട്ട് ഒളിവിൽ പോയി കോടതിയിൽ ജാമ്യത്തിന് അപേക്ഷിച്ചാൽ മതി എന്ന ഒരു പ്രവണത കഴിഞ്ഞ കുറച്ചു സംഭവങ്ങളിൽ നിന്നും ഏതാണ്ട് വ്യക്തമാണ്. ഈ സംഭവത്തിൽ പൊലീസ് നോക്കി നിൽക്കെയാണ് ഈ ആക്രമണം ഉണ്ടായത് എന്നാണ് അറിയാൻ കഴിഞ്ഞത്. ലോകത്തു മറ്റെല്ലായിടത്തും “zero tolerance to attack on health care professionals” എന്നാണ്.

അതുകൊണ്ടുതന്നെ ഇപ്പോഴുള്ള ആശുപത്രി സംരക്ഷണ നിയമത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിനായുള്ള ഐഎംഎ കേരള ഘടകത്തിന്റെ നിർദ്ദേശങ്ങൾ കേരളത്തിലെ എല്ലാ ജനപ്രതിനിധികൾക്കും ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കഴിഞ്ഞ കുറച്ചു മാസങ്ങൾ കൊണ്ട് സമർപ്പിച്ച് അവരെ കാര്യഗൗരവം ധരിപ്പിച്ചിട്ടുമുള്ളതാണ്. ഈ കേസിലെ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്തതു കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല. കേരളത്തിലെ ഭരണാധികാരികളോട് ആയുള്ള ഒരപേക്ഷ “ഞങ്ങൾക്ക് ഇനിയും തല്ലു കൊള്ളാൻ വയ്യ സർ, ഓരോ പ്രാവശ്യവും ആക്രമണം ഉണ്ടാകുമ്പോൾ ഇതുപോലെ സമരം ചെയ്തും മുറവിളി കൂട്ടിയും ഞങ്ങൾ മടുത്തു. ഇതിന് ഇനിയെങ്കിലും ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാൻ ഈ ഭരണകൂടം മുൻകൈ എടുക്കുമെന്ന് വിശ്വസിക്കുന്നു. അതിനുവേണ്ടി  ഇത്തരം ആക്രമണങ്ങളിലൂടെ  ഡോക്ടർ സമൂഹത്തിൽ നിന്നും ഒരു രക്തസാക്ഷി ഉണ്ടാകുന്നതുവരെ കാത്തിരിക്കരുതെന്ന് അപേക്ഷിക്കുന്നു”

വാൽകഷ്ണം: ഈ സംഭവം അറിഞ്ഞ് ഇന്നലെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു അഡ്വക്കേറ്റ് വിളിച്ചു ചോദിച്ചു “അല്ല ഡോക്ടറെ ഞങ്ങളൊക്കെ എത്ര ക്രിമിനലുകളുമായി ഡീൽ ചെയ്യുന്നു. എത്ര മാത്രം അവരെ എടുത്തിട്ട് ചൊറിയുന്നു. എന്നിട്ട് ഏതെങ്കിലും വക്കീലിനെ ഇതുപോലെ കയ്യേറ്റം ചെയ്തു എന്ന് കാണാറുണ്ടോ?” എനിക്കൊന്നും മിണ്ടാൻ പറ്റിയില്ല.

Content Summary: Attack on doctors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com