ADVERTISEMENT

ഹോർമോണൽ ഗർഭനിരോധന ഗുളികകൾ സ്തനാർബുദ സാധ്യത നേരിയ തോതിൽ വർധിപ്പിക്കുമെന്ന് ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. അതേസമയം, എന്നാൽ ഈ സാധ്യത വളരെക്കുറവാണെന്നും ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നതിൽനിന്ന് ആരെയും നിരുത്സാഹപ്പെടുത്തേണ്ട കാര്യമില്ലെന്നും ഗവേഷണത്തിനു ധനസഹായം നൽകിയ കാൻസർ റിസർച്ച് യുകെ പറയുന്നു. 

 

20 മുതൽ 30 ശതമാനം വര്‍ധനയാണ് സ്തനാര്‍ബുദ സാധ്യതയിൽ ഈ മരുന്നുകൾ ഉണ്ടാക്കുകയെന്ന് പിഎൽഒഎസ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടുകളിൽ ഗവേഷകർ പറയുന്നു. 20 നും 49 നും ഇടയിൽ പ്രായമുള്ള, സ്തനാർബുദം ഉണ്ടായ 9498 സ്ത്രീകളുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. താരതമ്യ പഠനത്തിനായി, സ്തനാർബുദം ഉണ്ടാകാത്ത 18,171 പേരുടെ വിവരങ്ങളും ഉപയോഗപ്പെടുത്തി. 

 

സ്ത്രീകളുടെ ഹോർമോണ്‍ തോതിനെ ബാധിച്ച് ഗർഭനിരോധനത്തിനു സഹായിക്കുന്ന ഗുളികകളാണ് ഹോർമോണൽ ഗർഭനിരോധന മരുന്നുകൾ. ഇവയിൽ ഈസ്ട്രജനോ പ്രൊജസ്ട്രോണോ ഇവ രണ്ടുമോ അടങ്ങിയിരിക്കാം. ഈസ്ട്രജനും പ്രൊജസ്ട്രോണും മാത്രം അടങ്ങിയവയെ മിനി പിൽ എന്നും വിളിക്കുന്നു. അണ്ഡോത്പാദനത്തെ തടഞ്ഞ്, ഗർഭപാത്രത്തിന്റെ ഭിത്തികളിൽ അണ്ഡം ഒട്ടിപ്പിടിക്കാനുള്ള സാധ്യത ഒഴിവാക്കിയും ബീജം ഗർഭപാത്രത്തിനുള്ളിൽ പ്രവേശിക്കാൻ സാധിക്കാത്ത വിധം സർവിക്കൽ മ്യൂക്കസിന്റെ കട്ടി കൂട്ടിയുമൊക്കെയാണ് ഈ മരുന്നുകൾ ഗര്‍ഭനിരോധനം സാധ്യമാക്കുന്നത്.

 

അഞ്ച് വർഷക്കാലത്തേക്കുള്ള ഹോർമോണൽ ഗർഭനിരോധന ഗുളികകളുടെ ഉപയോഗം അടുത്ത 15 വർഷക്കാലത്തേക്ക് സ്തനാര്‍ബുദം ഉണ്ടാക്കാനുള്ള സാധ്യതയാണ് ഗവേഷകർ പരിശോധിച്ചത്. 16 നും 20 നും ഇടയിൽ പ്രായമുള്ളവരിൽ ഇത് ഒരു ലക്ഷത്തില്‍ എട്ട് പേരിൽ എന്ന കണക്കിലാണ്. 35 നും 39 നും ഇടയിൽ പ്രായമുള്ളവരിലാകട്ടെ ഇത് ഒരു ലക്ഷം പേരിൽ 265 എന്ന തോതിലുമാണ്. 

 

അനാവശ്യ ഗർഭധാരണം ഒഴിവാക്കേണ്ടതാണെന്നും ഇതിന് സഹായിക്കുന്ന ഗുളികകൾ ഈ പഠനഫലത്തിന്റെ പേരിൽ മാത്രം ഒഴിവാക്കേണ്ടതില്ലെന്നും കാൻസർ റിസർച്ച് യുകെയിലെ ക്ലെയർ നൈറ്റ് ചൂണ്ടിക്കാട്ടുന്നു. പുകവലിയും മദ്യപാനവും ഒഴിവാക്കിയും സന്തുലിതമായ ഭക്ഷണക്രമം പിന്തുടർന്നും ശരീരഭാരം നിയന്ത്രിച്ച് നിർത്തിയും സ്ത്രീകളിലെ അർബുദ സാധ്യത കുറയ്ക്കാമെന്നും ക്ലെയർ കൂട്ടിച്ചേർത്തു.

Content Summary: Hormonal birth control pills carry small breast cancer risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com