ഹൃദയാഘാതം യുവാക്കളേക്കാള്‍ യുവതികളുടെ ജീവിതം തകര്‍ത്തു കളയുമെന്ന് പഠനം
Mail This Article
പണ്ടൊക്കെ പ്രായമായവര്‍ക്ക് പൊതുവേ വന്നിരുന്ന ഒന്നായിട്ടാണ് ഹൃദയാഘാതത്തെ കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏത് പ്രായത്തിലുള്ളവര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഹൃദയാഘാതം വരാമെന്ന സ്ഥിതിയായി. ഇതില്‍ തന്നെ യുവാക്കളേക്കാള്‍ യുവതികള്‍ക്കാണ് ഹൃദയാഘാതത്തിന്‍റെ തുടര്‍ പ്രശ്നങ്ങള്‍ കൂടുതലെന്ന് ജേണല്‍ ഓഫ് ദ് അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. ഹൃദയാഘാതം വന്ന യുവതികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയില്‍ എത്താനുള്ള സാധ്യതയും അധികമാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.
ഗവേഷണത്തിന്‍റെ ഭാഗമായി 2985 പേരുടെ ആരോഗ്യ വിവരങ്ങള്‍ ഗവേഷകര്‍ വിലയുരുത്തി. ഇതില്‍ 2009 പേര്‍ സ്ത്രീകളും 976 പേര്‍ പുരുഷന്മാരുമായിരുന്നു. ഇവരുടെ ശരാശരി പ്രായം 47. ഹൃദയാഘാതം വന്ന പുരുഷന്മാരില്‍ 23 ശതമാനം ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ സ്ത്രീകളില്‍ ഇത് 35 ശതമാനമായിരുന്നു. 24 മണിക്കൂറില്‍ അധികമുള്ള ആശുപത്രി വാസത്തെയാണ് ഗവേഷകര്‍ പരിഗണിച്ചത്. ഹൃദയാഘാതമോ, നെഞ്ചുവേദനയോ ആയിരുന്നു വീണ്ടുമുള്ള ആശുപത്രി വാസത്തിന്‍റെ പൊതുവെയുള്ള കാരണങ്ങള്‍.
ഗവേഷണത്തില്‍ പങ്കെുത്ത സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് അമിതവണ്ണം, വൃക്കരോഗം തുടങ്ങിയ സഹരോഗാവസ്ഥകളും കൂടുതലായിരുന്നു. ഹൃദയാഘാതം വന്നു കഴിഞ്ഞാല്‍ വൈദ്യസഹായം തേടാനുള്ള സമയം സ്ത്രീകളില്‍ അധികമായിരുന്നതായും ഗവേഷകര്‍ നീരീക്ഷിച്ചു. നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങള്‍ ആരംഭിച്ച ശേഷം ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെത്താന്‍ ശരാശരി ആറ് മണിക്കൂറിലധികം സ്ത്രീകള്‍ക്ക് വേണ്ടി വരാറുണ്ട്. വീട്ടുജോലി, കുട്ടികളുടെയും മുതിര്‍ന്നവരുടെയും പരിചരണം തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് സ്ത്രീകള്‍ക്ക് ചികിത്സ വൈകുന്നതിലെ പിന്നിലെ മുഖ്യകാരണങ്ങളെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ എന്‍വൈയു ഗ്രോസ്മാന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ ഡോ. അനൈസ് ഹോസ് വാട്ടര്‍ പറയുന്നു. ഹൃദ്രോഗത്തെ കുറിച്ചുള്ള ബോധവത്ക്കരണം യുവതികളിൽ കൂടുതല്‍ ആവശ്യമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
Content Summary: Heart attack and ladies health