ചര്‍മത്തെ ബാധിക്കുന്ന അര്‍ബുദം വീണ്ടും വരാതിരിക്കാന്‍ വാക്‌സീനും മരുന്നും ചേര്‍ത്തുള്ള ചികിത്സ

skin cancer
Photo Credit: Pixel-Shot/ Shutterstock.com
SHARE

മൊഡേണയുടെ പരീക്ഷണ കാന്‍സര്‍ വാക്‌സീനായ എംആര്‍എന്‍എ-4157/വി940യും മെര്‍ക്കിന്റെ ഇമ്മ്യൂണോതെറാപ്പി മരുന്നായ കെയ്ട്രൂഡയും ചേര്‍ത്ത് നടത്തുന്ന ചികിത്സ ചര്‍മാര്‍ബുദമായ മെലനോമ വീണ്ടും വരാതിരിക്കാന്‍ സഹായിക്കുമെന്ന് പഠനം. ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെയുള്ള കൂടുതല്‍ അര്‍ബുദങ്ങളുടെ ചികിത്സയ്ക്ക് ഫലപ്രദമായ മാര്‍ഗങ്ങള്‍ തേടാന്‍ ഈ പഠനം വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നു. 

മെലനോമ ശസ്ത്രക്രിയക്ക് വിധേയരായ 157 പേരിലാണ് ഈ പഠനം നടത്തിയത്. വാക്‌സീനും കെയ്ട്രൂഡയും ഒരുമിച്ച് ലഭിച്ചവരില്‍ 78.6 ശതമാനത്തിനും 18 മാസത്തേക്ക് അര്‍ബുദം വീണ്ടും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ ഇമ്മ്യൂണോതെറാപ്പി മരുന്ന് മാത്രം ലഭിച്ചവരില്‍ 62.2 ശതമാനം പേര്‍ക്കെ 18 മാസത്തിനിടെ വീണ്ടും രോഗം വരാതിരുന്നുള്ളൂ. കോംബിനേഷന്‍ ചികിത്സ ലഭിച്ചവരില്‍ 22.4 ശതമാനം പേര്‍ക്ക് മരണം സംഭവിക്കുകയോ അര്‍ബുദം വീണ്ടും വരികയോ ചെയ്തു. അതേ സമയം കെയ്ട്രൂഡ മരുന്ന് മാത്രം ലഭിച്ചരില്‍ 40 ശതമാനത്തിന് മരണം സംഭവിക്കുകയോ വീണ്ടും അര്‍ബുദബാധിതരാകുകയോ ചെയ്തു. 

Read Also: പാന്‍ക്രിയാറ്റിക് അര്‍ബുദ സാധ്യത കൃത്യമായി പ്രവചിച്ച് നിര്‍മിത ബുദ്ധി

ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കോംബിനേഷന്‍ ചികിത്സ തേടിയവരില്‍ ഉണ്ടായിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. ക്ഷീണം, കുത്തിവയ്‌പ്പെടുത്ത സ്ഥലത്ത് വേദന, കുളിര് പോലുള്ള ചില പൊതുവായ പാര്‍ശ്വഫലങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഒരു പ്രത്യേക ട്യൂമറിനോടുള്ള പ്രതിരോധ പ്രതികരണത്തെ ഉണര്‍ത്തി വിടാനായി രൂപകല്‍പന ചെയ്യപ്പെട്ടതാണ് എംആര്‍എന്‍എ-4157/വി940 പരീക്ഷണ വാക്‌സീന്‍. ട്യൂമറുകളെ ആക്രമിക്കാന്‍ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്ന മെര്‍ക്കിന്റെ കെയ്ട്രൂഡ മെലനോമ ചികിത്സയില്‍ മുന്‍പ് മുതല്‍ തന്നെ ഉപയോഗിച്ച് വരുന്നതാണ്. 

അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച്ചിന്റെ വാര്‍ഷിക യോഗത്തിലാണ് മൊഡേണയും മെര്‍ക്കും ചേര്‍ന്ന് ഗവേഷണത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്. മറ്റ് അര്‍ബുദങ്ങള്‍ക്കും ഇത് ഫലപ്രദമാണോ എന്നറിയുന്നതിനുള്ള മൂന്നാം ഘട്ട പഠനം ഈ വര്‍ഷം ആരംഭിക്കും. 

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കുകള്‍ അനുസരിച്ച് ചര്‍മ അര്‍ബുദങ്ങളില്‍ ഒരു ശതമാനമാണ് മെലനോമ അര്‍ബുദങ്ങളെങ്കിലും ഭൂരിഭാഗം ചര്‍മാര്‍ബുദ മരണങ്ങളും ഇത് മൂലമാണ് സംഭവിക്കുന്നത്. 2023ല്‍ ഒരു ലക്ഷം അമേരിക്കക്കാര്‍ക്ക് മെലനോമ നിര്‍ണയിക്കപ്പെടുകയും ഏതാണ്ട് 8000ത്തോളം പേര്‍ ഇതു മൂലം മരണപ്പെടുകയും ചെയ്യുമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി കണക്കാക്കുന്നു. 

Content Summary: Skin cancer: Vaccine may help prevent it from returning

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA