ADVERTISEMENT

രജത ജൂബിലി ആഘോഷിക്കുന്ന അമൃത ആശുപത്രിയുടെ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ സംസാരിക്കുന്നു

ചെലവു കുറഞ്ഞു

ആരോഗ്യ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതു വഴി ചികിത്സാ ചെലവു കുറയ്ക്കാൻ  കഴിഞ്ഞിട്ടുണ്ട്. ചികിത്സാ നിലവാരം ഉയർത്തുക, മെച്ചപ്പെട്ട ഫലം, രോഗി സുരക്ഷ, അത്യാധുനിക ചികിത്സ താഴേത്തട്ടിലേക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങളിൽ കേരളത്തിലെ ആരോഗ്യ രംഗത്തു മുന്നേറ്റമുണ്ടാക്കാൻ അമൃതയ്ക്കു കഴിഞ്ഞിട്ടുണ്ട്.

ഗവേഷണം

ലോകോത്തര നിലവാരത്തിലുള്ള ചികിത്സ നൽകുന്നതിൽ മാത്രമല്ല, മെഡിക്കൽ വിദ്യാഭ്യാസ, ഗവേഷണ രംഗങ്ങളിൽ അമൃത നടത്തിയ ഇടപെടലുകൾ പ്രധാനപ്പെട്ടതാണ്. മെഡിക്കൽ സർവകലാശാല എന്ന നിലയിൽ നൂതനമായ ഒട്ടേറെ കോഴ്സുകൾ ആവിഷ്കരിച്ചിട്ടുണ്ട്. ഗവേഷണ ഫലമായി ലഭിച്ച നാൽപതോളം പേറ്റന്റുകൾ വഴി മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. പുതിയതായി 2 ഗവേഷണ കേന്ദ്രങ്ങളാണു രജത ജൂബിലി വർഷത്തിൽ തുടങ്ങുന്നത്.

ടെലിമെഡിസിൻ

കോവിഡ് കാലത്താണു ടെലിമെഡിസിന്റെ ആവശ്യം സമൂഹം തിരിച്ചറിഞ്ഞത്. ഐഎസ്ആർഒയുമായി സഹകരിച്ച് 2002 മുതൽ അമൃത വിദൂര ഗ്രാമങ്ങളിൽ ടെലി മെഡിസിൻ സേവനം നൽകുന്നുണ്ട്. ഇപ്പോൾ ടെലികൺസൽറ്റേഷൻ എടുക്കാനും മറ്റും ജനങ്ങൾ തയാറാകുന്നുണ്ട്. സ്മാർട് ഫോണുണ്ടെങ്കിൽ ഇന്നു വിദഗ്ധ ഡോക്ടറുടെ കൺസൽറ്റേഷൻ വിരൽത്തുമ്പിൽ സാധ്യമാകും.

മധ്യ ഇന്ത്യയിലും

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുള്ള പ്രധാന ആശുപത്രി ഹബ്ബായി പ്രവർത്തിക്കുകയും അതിനെ ആശ്രയിച്ചു ഗ്രാമപ്രദേശങ്ങളിൽ ഒട്ടേറെ ഔട്ട്റീച്ച് കേന്ദ്രങ്ങളുമുള്ള ‘ഹബ് ആൻഡ് സ്പോക്’ മാതൃകയാണ് ആരോഗ്യ മേഖലയിൽ അമൃത ലക്ഷ്യമിടുന്നത്. കൊച്ചിയിലെ ആശുപത്രി ദക്ഷിണേന്ത്യയിലെ ഹബ്ബാണ്. ഫരീദാബാദിലെ ആശുപത്രി ഉത്തരേന്ത്യയിലെ ഹബ്ബാണ്. ഭാവിയിൽ രാജ്യത്തിന്റെ മധ്യ ഭാഗം കേന്ദ്രീകരിച്ചും മറ്റൊരു ആശുപത്രി വന്നേക്കാം.

സർക്കാർ ഇടപെടൽ

സർക്കാർ പണം നൽകുന്നവരും ആശുപത്രികൾ സേവനദാതാക്കളുമാകുന്ന ആരോഗ്യ മോഡലാണു വേണ്ടത്. നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കാനും ആരോഗ്യ മേഖലയിൽ തുല്യത കൊണ്ടുവരാനും ഇതുവഴി സാധിക്കും.       എല്ലാ കാര്യങ്ങളും സർക്കാരിന്റെ നിരീക്ഷണത്തിലാകും. പല വിദേശ രാജ്യങ്ങളും ഈ മാതൃകയാണു പിന്തുടരുന്നത്. 

ഹെൽത്ത് ടൂറിസം

അമൃത ആശുപത്രിയിലെത്തുന്ന രോഗികളിൽ 30–40% പേർ വിദേശത്തു നിന്നെത്തുന്ന ഹെൽത്ത് ടൂറിസ്റ്റുകളാണ്. ഫരീദാബാദിൽ അത് 50 ശതമാനമാണ്. മറ്റു വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ചികിത്സാച്ചെലവു കുറവാണ്. വിദേശ രാജ്യങ്ങളിലെ ആശുപത്രികൾ പോലും രോഗികളെ അമൃതയിലേക്കു റഫർ ചെയ്യുന്നു. ഹെൽത്ത് ടൂറിസം രംഗത്തു കേരളത്തിനു വലിയ സാധ്യതയാണുള്ളത്.

 

Amrita Hospital's Silver Jubilee Celebrations - Group Medical Director Dr. Prem Nair Speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com