ADVERTISEMENT

നമ്മുടെ ചിന്തകള്‍ക്കും വൈകാരിക അവസ്ഥകള്‍ക്കും ശാരീരിക ആരോഗ്യത്തിലും സ്വാസ്ഥ്യത്തിലും നിര്‍ണായക സ്വാധീനമുണ്ടെന്നത് ഒരു പുതിയ കണ്ടെത്തലൊന്നും അല്ല. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതാണ് അടുത്തിടെ നടന്ന ചില പഠനങ്ങള്‍. തലയ്ക്കുള്ളില്‍ ഉണ്ടാകുന്ന ചിന്തകള്‍ക്ക് ശരീരത്തില്‍ വേദനയുണ്ടാക്കാന്‍ സാധിക്കുമെന്ന് ഈ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒഹിയോ സ്റ്റേറ്റ് സര്‍വകലാശാലയിലെയും യൂണിവേഴ്സിറ്ററി ഓഫ് മിഷിഗണിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 

 

ഗവേഷണത്തില്‍ പങ്കെടുത്തവരെ ദുരിതപൂര്‍വവും അസഹ്യവുമായ ചില ദൃശ്യങ്ങൾ  കാണിക്കുകയും നെഗറ്റീറ്റ് ചിന്തകളും വികാരങ്ങളും ഉണര്‍ത്തുന്ന ചില ടാസ്കുകളില്‍ അവരെ ഏര്‍പ്പെടുത്തിക്കുകയും ചെയ്തു. ഈ നെഗറ്റീവ് മാനസിക നില ഇവരുടെ വേദനയെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ കാര്യമായ സ്വാധീനം ചെലുത്തിയതായും വേദനയുടെ തീവ്രതയും സംവേദനത്വവും കൂട്ടിയതായും ഗവേഷകര്‍ നിരീക്ഷിച്ചു.

 

തലച്ചോറിനെയും വികാരങ്ങളെയും വേദന വിശകലനം ചെയ്യുന്ന  കേന്ദ്രങ്ങളെയും കൂട്ടിയിണക്കുന്ന നാഡീവ്യൂഹപരമായ ശൃംഖലയാണ്  ഈ പ്രതിഭാസത്തിന് പിന്നിലെന്ന് ഗവേഷകര്‍ കരുതുന്നു. നെഗറ്റീവ് ചിന്തകളും വികാരങ്ങളും സമ്മര്‍ദ ഹോര്‍മോണുകളുടെയും ന്യൂറോട്രാന്‍സ്മിറ്ററുകളുടെയും ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നതും വേദനയുടെ സംവേദനത്വത്തെ അധികരിപ്പിക്കും. മാനസിക കാരണങ്ങളായ ഉത്കണ്ഠയും വിഷാദവും വേദനയെ കുറിച്ചുള്ള തോന്നല്‍ വര്‍ധിപ്പിക്കാമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 

 

വൈദ്യശാസ്ത്ര, മനഃശാസ്ത്ര മേഖലകളില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ പഠനത്തിലെ കണ്ടെത്തലുകള്‍ക്ക് സാധിക്കും. വിട്ടുമാറാത്ത വേദന അനുഭവിക്കുന്ന രോഗികളുടെ ചികിത്സയില്‍ കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, റിലാക്സേഷന്‍ ടെക്നിക്കുകള്‍ എന്നിവ പ്രയോജനപ്പെടാമെന്നും ഗവേഷകര്‍ കരുതുന്നു. വൈദ്യശാസ്ത്ര പ്രഫഷണലുകള്‍ ശാരീരികമായ ലക്ഷണങ്ങളെ മാത്രം പരിഗണിക്കാതെ മാനസികവും വൈകാരികവുമായ ഘടകങ്ങളെ കൂടി പരിഗണിച്ച് ചികിത്സ പദ്ധതി തയാറാക്കണമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

Content Summary: Thoughts Inside Your Head Can Unleash Physical Pain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com