ഗർഭനിരോധന ഗുളികകളുടെ ഉപയോഗം വിഷാദരോഗത്തിന് കാരണമാകുമോ? പഠനം പറയുന്നത് ഇങ്ങനെ

Mail This Article
നേരം തെറ്റിയുള്ളതും ആഗ്രഹിക്കാത്തതുമായ ഗര്‍ഭധാരണത്തെ തടയുന്നതില്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഇന്ന് വലിയ പങ്ക് വഹിക്കുന്നുണ്ട്. ഗര്‍ഭധാരണം തടയുന്നതിന് പുറമേ ആര്‍ത്തവം നിയന്ത്രിക്കാനും ഇതുമായി ബന്ധപ്പെട്ട വേദനകള്‍ ലഘൂകരിക്കാനും മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ തടയാനും ഇത്തരം ഗുളികകള്‍ ചിലര്‍ക്ക് സഹായകമാണ്. എന്നാല്‍ ഇവ പരിപൂര്‍ണ്ണമായും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതാണെന്ന് പറയാന്‍ സാധിക്കില്ല.
മൂഡിനെയും ധാരണശേഷിയെയും ബാധിക്കാനും വിഷാദരോഗം വരെയുണ്ടാക്കാനും ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം കാരണമാകാമെന്ന് അടുത്തിടെ നടന്ന ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. കാനഡയിലെ വെസ്റ്റേണ്‍ ഒന്റാരിയോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഗവേഷണഫലം ഫ്രോണ്ടിയേഴ്സ് ഇന്‍ സൈക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ചു.
18നും 26നും ഇടയില്‍ പ്രായമുള്ള ആരോഗ്യവതികളായ 53 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഈസ്ട്രജനും പ്രൊജെസ്റ്റിനും അടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഉപയോഗിച്ചവരാണ് പഠനത്തില്‍ പങ്കെടുത്തവര്‍. മരുന്നുകള്‍ കഴിക്കുന്ന സജീവ ഘട്ടത്തിലും മരുന്നുകള്‍ കഴിക്കാതിരിക്കുന്ന ഘട്ടത്തിലും ഇവരുടെ മൂഡ് ചില ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി.

ഇതില്‍ നിന്ന് ഭൂരിപക്ഷം പേരിലും സജീവമല്ലാത്ത ഘട്ടത്തില്‍ വിഷാദം ഉള്‍പ്പെടെയുള്ള നെഗറ്റീവ് മൂഡ് ഉണ്ടായതായി കാണപ്പെട്ടു. 29 ശതമാനം സ്ത്രീകള്‍ക്ക് രണ്ട് ഘട്ടത്തിലും വിഷാദരോഗത്തിന്റെ തോന്നലുകള്‍ ഉണ്ടായി. മിതമായ തോതിലുളള വിഷാദരോഗമുള്ളവരുടേതിന് സമാനമായ ഡിപ്രഷന് സ്കോറാണ് ഇവര്‍ക്കും ലഭിച്ചത്.
കൂടുതല്‍ വൈവിധ്യമുള്ള സ്ത്രീകളടങ്ങിയ ജനവിഭാഗങ്ങളില്‍ പഠനം നടത്തിയാല്‍ മാത്രമേ ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് ഗവേഷണത്തിന്
നേതൃത്വം നല്കിയ സൈക്കോളജി വിഭാഗം പ്രഫസര്‍ എലിസബത്ത് ഹാംപ്സണ്‍ പറയുന്നു. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വിഷാദരോഗം ഉണ്ടാകുമെന്നും അനുമാനിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഗുളികയുടെ ഉപയോഗത്തെ തുടര്‍ന്ന് നിരന്തരമായ മൂഡ് മാറ്റങ്ങളും വൈകാരിക പ്രശ്നങ്ങളും നേരിടുന്നവര്‍ ഇത് സംബന്ധിച്ച് തങ്ങളുടെ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.