ജീവന്‍രക്ഷാ മരുന്നുകൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി, കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ഉറപ്പാക്കും

Mail This Article
ആരോഗ്യമേഖലയിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ബജറ്റ്. സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ), കാൻസർ പോലുള്ള ഗുരുതരരോഗങ്ങളോടു മല്ലിടുന്നവർക്ക് കൈത്താങ്ങാകും വിധമാണ് കേന്ദ്രസർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. ഗുരുതരരോഗങ്ങൾക്ക് ചികിത്സയിലുള്ളരുടെ സാമ്പത്തികഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജീവൻ രക്ഷാമരുന്നുകളിൽ നികുതി ഇളവ് ഏർപ്പെടുത്തി. 36 ജീവൻ രക്ഷാ മരുന്നുകളുടെ കസ്റ്റംസ് തീരുവ കേന്ദ്ര സർക്കാർ ഒഴിവാക്കിയപ്പോൾ ഇറക്കുമതി തീരുവ നൽകേണ്ട 6 ജീവൻ രക്ഷാ മരുന്നുകൾക്ക് 5 ശതമാനം നികുതി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കാൻസർ രോഗബാധിതർക്ക് നൽകുന്ന ട്രസ്റ്റുസുമാബ്, ഒസിമെർട്ടിനിബ്, ദുർവാലുമാബ് എന്നീ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതായും ബജറ്റ് പ്രഖ്യാപനവേളയിൽ ധനമന്ത്രി പറഞ്ഞു. പുതിയ 13 പേഷ്യൻസ് അസിസ്റ്റൻറ്സ് പ്രോഗാമുകളും ബേസിക് കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആരോഗ്യമേഖലയിലെ സുപ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ
∙രാജ്യത്തെ എല്ലാ ജില്ല ആശുപത്രികളിലും കാൻസർ ഡേ കെയർ സെന്ററുകൾ ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200 കാൻസർ ഡേ കെയർ സെന്ററുകളാണ് പ്രവർത്തനമാരംഭിക്കുക.
∙പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിക്ക് കീഴിൽ ഗിഗ് തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തും.
∙രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്കൂളുകളിലും ഇന്റർനെറ്റ് സേവനം ഉറപ്പുവരുത്തുമെന്നും പ്രഖ്യാപനം.
∙അടുത്ത അധ്യായന വർഷം രാജ്യത്തെ െമഡിക്കൽ കോളേജുകളിൽ 10,000 എംബിബിഎസ് സീറ്റുകളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75000 സീറ്റുകളും വർധിപ്പിക്കും.
∙ഹീൽ ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ രാജ്യത്തെ മെഡിക്കൽ ടൂറിസം വ്യാപിപ്പിക്കും. സ്വകാര്യമേഖലയുടെ പങ്കാളിത്തോടെയായിരിക്കും മെഡിക്കൽ ടൂറിസം വ്യാപിപ്പിക്കുക.
∙കുട്ടികളുടെയും ഗർഭിണികളുടെയും ആരോഗ്യ സംരക്ഷണത്തിനായി സക്ഷം അംഗനവാടി, പോഷൺ2.0 പദ്ധതിയും പാർലമെൻറിൽ ധനമന്ത്രി അവതരിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി 8 കോടി കുരുന്നുകൾക്കും 1 കോടി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമാണ് പോഷകാഹാരം ലഭിക്കുക. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആസ്പിറേഷണൽ ജില്ലകളിലെ 20 ലക്ഷം കൗമാരക്കരായ പെൺകുട്ടികളെയയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. ധനമന്ത്രി എന്ന നിലയിൽ നിര്‍മലയുടെ തുടർച്ചയായ എട്ടാം ബജറ്റ് അവതരണത്തിനും രാജ്യം സാക്ഷ്യം വഹിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന 2024–25 സാമ്പത്തിക വർഷത്തെ ബജറ്റിൽ ആരോഗ്യ മേഖലയ്ക്കായി 90958.63 കോടിയാണ് നീക്കിവച്ചത്.