മീനിന്റെ കുത്തേറ്റ് ബാക്ടീരിയ ബാധ, ജീവൻ രക്ഷിക്കാൻ മറ്റു വഴികളില്ല, യുവാവിന്റെ വലതുകൈപ്പത്തി മുറിച്ചുമാറ്റി!

Mail This Article
വയലിൽ ജോലി ചെയ്യുന്നതിനിടെ മീനിന്റെ കുത്തേറ്റുണ്ടായ മുറിവിലൂടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചതിനെത്തുടർന്ന് യുവകർഷകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മീനിന്റെ കുത്തേറ്റാൽ ജീവന് അപകടമാണോ എന്നാണ് വാർത്ത കണ്ട പലർക്കും സംശയം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജൻ ഡോ. കെ.എസ്.കൃഷ്ണകുമാർ സംശയത്തിന് മറുപടി നൽകുന്നു.
മത്സ്യത്തിന്റെ കുത്തേറ്റതല്ല പ്രശ്നമായത്. കുത്തേറ്റ മുറിവിലൂടെ ക്ലോസ്ട്രിഡിയ എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതു ഗുരുതരാവസ്ഥയുണ്ടാകും. ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാലുടൻ പ്രവർത്തിച്ചുതുടങ്ങും. നെഞ്ചിന്റെ ഭാഗത്തേക്കു ബാധിച്ചാൽ മരണം സംഭവിക്കും. ബാക്ടീരിയ ബാധിച്ച ഭാഗം മുറിച്ചുമാറ്റുകയാണു ജീവൻ രക്ഷിക്കാനുള്ള വഴി. ദേഹത്ത് മുറിവുള്ളവർ ചെളിയും അഴുക്കും പറ്റാതെ ശ്രദ്ധിക്കണം – ഡോക്ടർ പറയുന്നു.
മാടപ്പീടിക ഗുംട്ടി രാജീവ് ഭവനു സമീപം പൈക്കാട്ടുകുനിയിൽ ടി.രജീഷിന്റെ (38) വലതുകൈപ്പത്തിയാണ് മീനിന്റെ കുത്തേറ്റതിനെ തുടർന്ന കോഴിക്കോട്ടെ ആശുപത്രിയിൽ മുറിച്ചുമാറ്റിയത്. ചെളി, ചാണകം എന്നിവയിൽ കാണുന്ന ക്ലോസ്ട്രിഡിയ എന്ന ബാക്ടീരിയയാണു വില്ലനായത്.
ഫെബ്രുവരി 9ന് വീടിനടുത്ത വയൽ പച്ചക്കറിക്കൃഷിക്കായി ഒരുക്കുന്നതിനിടെയാണ് കടുമീനിന്റെ മുള്ള് വലതുകൈവിരലിൽ തറച്ചത്. പിറ്റേന്നു പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നു കുത്തിവയ്പെടുത്തു. വേദന കൂടിയതിനെത്തുടർന്ന് അടുത്തദിവസം മാഹി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്യിൽ കുമിളകൾ കണ്ടതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പൈക്കാട്ടുകുനിയിൽ വീട്ടിൽ സുകുമാരന്റെയും രാജിയുടെയും മകനാണ് രജീഷ്. പശുവളർത്തലാണ് പ്രധാന ഉപജീവനമാർഗം. കൈപ്പത്തി നഷ്ടമായതോടെ കുടുംബം പ്രതിസന്ധിയിലായി.