കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ അഡ്രിൻ ധാര തന്റെ ഒന്നാം പിറന്നാൾ കരൾ നൽകിയ അമ്മയോടും ചികിത്സിച്ച ഡോക്ടർമാരോടൊപ്പവും ആഘോഷിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഷാംപാധാര സുർജിത് ധാര ദമ്പതികളുടെ ഏക മകനാണ് അഡ്രിൻ ധാര. ജന്മനാ തന്നെ കരൾ രോഗത്തെ തുടർന്ന് ബംഗാളിൽ തന്നെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിവരികയായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായുള്ള അന്വേഷണം തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കാണ് അവരെ കൊണ്ടെത്തിച്ചത്.
കിംസിലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ പരിശോധിക്കുകയും കരൾ മാറ്റി വയ്ക്കലാണ് ഏക പരിഹാരമെന്നും മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. കരൾ ദാനം ചെയ്യാൻ മാതാവ് തയ്യാറായതിനെത്തുടർന്ന് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പുകളാരംഭിച്ചു. ഇ എസ് ഐ സി ആനുകൂല്യം ലഭിച്ചതോടെ നിർധരരായ ആ കുടുംബത്തിന് പുത്തൻ പ്രതീക്ഷയുടെ നാളുകളായി മാറി.
പതിനാറു മണിക്കൂർ നീണ്ടു നിന്ന അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് അമ്മയിൽ നിന്നും പകുത്തെടുത്ത കരൾ കുഞ്ഞിൽ വിജയകരമായി വച്ചു പിടിപ്പിച്ചത്. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്ന അഡ്രിൻ ധാര പൂർണ ആരോഗ്യവാനായാണ് ഒന്നാം പിറന്നാൾ ആഘോഷിച്ചത്.