വേനല്‍ചൂടിൽ രക്ഷതേടുന്നത് എയർകണ്ടീഷന്റെ കുളിർമയിലാണ്. ഒന്നു ശ്രദ്ധിക്കൂ. എസി മുറി നിങ്ങളെ ചിലപ്പോള്‍ കടുത്ത ആസ്ത്മ രോഗിയാക്കും. ലോക ആസ്ത്മദിനത്തോടനുബന്ധിച്ച് ഈ മുന്നറിയിപ്പ് നൽകുന്നത് ശ്വാസകോശരോഗ വിദഗ്ദ്ധരാണ്.
സംസ്ഥാനത്ത് ഒരാഴ്ചയായി കടുത്ത ചൂടാണ്. അന്തരീക്ഷ ഊഷ്മാവ് പലയിടങ്ങളിലും 41 ഡിഗ്രിക്ക് മുകളിൽ എത്തി. കത്തുന്ന ചൂടിൽ എയർകണ്ടീഷൻ അഭയമാണ്. എപ്പോഴും ആ അന്തരീക്ഷത്തിൽ കഴിയുന്നത് ആസ്ത്മ രോഗത്തിന് കാരണമായേക്കും. നീണ്ട മണിക്കൂറുകൾ എസി ക്ലാസ് റൂമുകളിലിരിക്കുന്ന കുട്ടികളാണ് തുമ്മലും മൂക്കടപ്പുമായി ചികിത്സ തേടുന്നതില്‍കൂടുതലെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു.
കാർപ്പറ്റുകളും എസി ഫില്‍റ്ററുകളും കൃത്യമായ ഇടവേളകളിൽ ശുചിയാക്കേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കിൽ വൈറസും ബാക്ടീരിയയും പൊടിപടലങ്ങളുമെക്കെ ആസ്ത്മ ലക്ഷണമുള്ളവര്‍ക്ക് രോഗം വർധിക്കാനിടയാക്കും. അമിത തണുപ്പും ആസ്ത്മ രോഗികള്‍ക്ക് അപകടകരമാണ്. ആസ്ത്മ രോഗിയുള്ള മുറിയിൽ അന്തരീക്ഷ ഊഷ്മാവ് ഏകദേശം 24 ഡിഗ്രിയായിരിക്കണമെന്നും അതിൽ കുറയുന്നത് അപകടകരമായേക്കുമെന്നും ഡോക്ടർമാരുടെ മുന്നറിയിപ്പുമുണ്ട്.
ലോകത്താകമാനം 30 കോടിയിലേറെ ആളുകൾ ആസ്ത്മ രോഗംമൂലം ബുദ്ധിമുട്ടുകളനുഭവിക്കുന്നു എന്നാണ് കണക്ക്. കൃത്യമായ രോഗനിര്‍ണയം, ചികിത്സ, ആസ്ത്മയ്ക്ക് കാരണമായ അലർജിയുള്ള വസ്തുക്കളുമായി അകന്നുനിൽക്കൽ എന്നിവയിലൂടെ മാത്രമേ ഈ രോഗാവസ്ഥക്കെതിരെ പോരാടാനാവൂ.