വായു മലിനീകരണം മൂലം ഓരോ വർഷവും ലോകത്താകമാനം മരിക്കുന്നത് 5.5 ദശലക്ഷം ആളുകളാണെന്ന് പഠന റിപ്പോർട്ട്. ഇതിൽ 55 ശതമാനവും ആളുകൾ മരിക്കുന്നത് ഇന്ത്യയിലും ചൈനയിലുമാണ്. വായു മലിനീകരണം മൂലം 2013ൽ 1.6 ദശലക്ഷം ആളുകൾ ചൈനയിലും 1.4 ദശലക്ഷം പേർ ഇന്ത്യയിലും മരിച്ചു.
അടുത്ത രണ്ടു ദശകത്തിനുള്ളിൽ വായൂ മലിനീകരണം നിയന്ത്രിച്ചില്ലെങ്കിൽ ഇതുമൂലമുള്ള മരണം ക്രമാതീതമായിരിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ഇന്ത്യ, ചൈന, യുഎസ്, കാനഡ എന്നിവിടങ്ങവിൽ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ. അകാല മരണങ്ങൾക്കു കാരണം വായൂമലിനീകരണമാണെന്നും ഗവേഷകർ പറയുന്നു.
വാഷിങ്ടണിൽ നടന്ന അമേരിക്കൻ അസോസിയേഷൻ ഫോർ അഡ്വാൻസ്മെൻറ് ഓഫ് സയസിന്റെ വാർഷിക സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പഠനവിവരങ്ങൾ പുറത്തുവിട്ടത്. ലോകത്താകമാനമുള്ള ആളുകളുടെ മരണനിരക്കു കൂട്ടുന്നതിനുള്ള നാലാമത്തെ പ്രധാന കാരണങ്ങളിലൊന്ന് വായു മലിനീകരണമാണെന്നും സമ്മേളനത്തിൽ പറഞ്ഞു. വായു മലിനീകരണം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗവേഷകർ സംസാരിച്ചു.
ആണവ നിലയങ്ങളും വ്യവസായ ശാലകളും വാഹനങ്ങളും തടിയും കൽക്കരിയും കത്തിക്കുമ്പോഴുണ്ടാകുന്ന പുകയുമെല്ലാം വായു മലിനീകരണത്തിനു കാരണമാകുന്നു. ഇന്ത്യയിൽ കൂടുതലും വായു മലിനീകരണത്തിനു കാരണമാകുന്നത് വിറകും മറ്റു സമാന മാർഗങ്ങളുമുപയോഗിച്ച് പാചകം ചെയ്യുമ്പോഴാണ്.
ചൈനയിൽ വായു മലിനീകരണത്തിനു പ്രധാന കാരണം കൽക്കരി കത്തിക്കുന്നതാണ്. ഇതുകൊണ്ടു മാത്രം 2013ൽ ചൈനയിൽ പൊലിഞ്ഞത് 366,000 ജീവനുകളാണ്. വായു മലിനീകരണം നിയന്ത്രിച്ചില്ലെങ്കിൽ ഇന്ത്യയും ചൈനയും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.