Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണവും ആസ്ത്മയും

asthma

ഇന്ന് ലോക ആസ്ത്മാ ദിനം. കഴിക്കുന്ന ഭക്ഷണത്തിലൂടെയും അലർജിയായി ആസ്ത്മ പിടിപെടാനുള്ള സാധ്യതയുണ്ട്. അതിനാൽത്തന്നെ ഭക്ഷണകാര്യത്തിൽ മുൻകരുതലുകൾ എടുക്കേണ്ടത് ഏറെ അത്യാവശ്യവുമാണ്. ആസ്ത്മാ രോഗികൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.

ചെമ്മീൻ കറിയെന്നു കേൾക്കുമ്പോഴെ നാവിൽ വെള്ളമൂറും. ഒരിത്തിരി കഴിക്കാമെന്നു വച്ചാലോ... ദേഹം ചൊറിഞ്ഞുതടിക്കലായി, ശ്വാസംമുട്ടലായി... ആകെ പ്രശ്നം. ഭക്ഷണത്തിന്റെ അലർജി മൂലം ആസ്തമ വരുന്നവർ നിരവധിയാണ്. ആസ്തമ പേടി മൂലം പലരും നല്ല ആഹാരങ്ങൾ പോലും വർജിക്കുന്നതു കാണാറുണ്ട്.

ഭക്ഷണം അലർജിയുണ്ടാക്കുമ്പോൾ

അലർജിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന്റെ പ്രതിരോധസംവിധാനം അവയിലെ അലർജനുകൾക്കെതിരെ പ്രവർത്തിച്ച് ആന്റിബോഡികളെ പുറപ്പെടുവിക്കുന്നു. ഇവ ശരീരത്തിലെ അലർജി കോശങ്ങളായ മാസ്റ്റ് സെല്ലുകളെ ഉത്തേജിപ്പിച്ച് ചില രാസപദാർഥങ്ങളുടെ പ്രവർത്തനഫലമായി ശ്വാസനാളത്തിലെ പേശികൾ വലിഞ്ഞു മുറുകി ശ്വാസനാളം വീങ്ങി പ്രാണവായു ശ്വാസകോശങ്ങളിലെത്തുന്നതു തടയപ്പെടും. ഇങ്ങനെയാണ് ആസ്തമയുണ്ടാകുന്നത്. ഏതെങ്കിലും ഭക്ഷണപദാർഥത്തിനെതിരെ ഒരിക്കൽ ആന്റിബോഡികൾ ഉൽപാദിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ എപ്പോൾ ആ ഭക്ഷണം കഴിച്ചാലും അലർജിയുണ്ടാകും.

ആധുനിക ചികിത്സയിൽ ആസ്തമയ്ക്കു പ്രത്യേക ഭക്ഷണക്രമമൊന്നുമില്ല. ആസ്തമരോഗികൾക്കു സാധാരണ ഭക്ഷണമൊക്കെയാവാം. പോഷകസമ്പന്നമായ ആഹാരം (പ്രത്യേകിച്ചും വൈറ്റമിൻ ഡി, ഇ, സി, ഏ, മഗ്നീഷ്യം, സെലനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും) മറ്റേതു രോഗപ്രതിരോധത്തിനെന്നതുപോലെ ആസ്തമയിലും ആവശ്യമാണ്. ആധുനിക സമൂഹത്തിൽ ആസ്തമ കൂടുന്നതിന്റെ കാരണമായി അമിതവണ്ണവും വ്യായാമമില്ലാത്ത ജീവിതരീതിയുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ അമിതവണ്ണം കുറയ്ക്കുന്ന ഭക്ഷണരീതി ആസ്തമ കുറയാനും ഉപകരിക്കും.

ഏതുതരം ഭക്ഷണമാണ് ആസ്തമയുള്ളവർ ഒഴിവാക്കേണ്ടതെന്നു കൃത്യമായ ലിസ്റ്റ് ഇല്ലെങ്കിലും ആസ്തമാ രോഗിയുടെ ആവശ്യത്തിനായി ഭക്ഷ്യവസ്തുക്കളെ മൂന്നായി തിരിക്കാം.

യഥേഷ്ടം കഴിക്കാവുന്നവ

ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ കാരറ്റ്, ബീറ്റ്റൂട്ട്, ചീര തുടങ്ങിയ പച്ചക്കറികൾ (വേവിച്ചും വേവിക്കാതെയും) മത്സ്യം, ഒമേഗാ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ മീനെണ്ണ, പഴവർഗങ്ങൾ, പാൽ, പാലുൽപന്നങ്ങൾ, ധാന്യങ്ങൾ, മാംസം, മുട്ട, കിഴങ്ങുവർഗങ്ങൾ എന്നിവയെല്ലാം ഇഷ്ടംപോലെ കഴിക്കാവുന്ന ഭക്ഷണവിഭവങ്ങളാണ്. മീൻ, പച്ചക്കറികൾ എന്നിവയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശ്വാസനാളികളിലെ വീക്കമകറ്റി അവയെ സ്വാതന്ത്രമാക്കുന്നു.

ആസ്തമ തടയാൻ കാപ്പി കുടിക്കുന്നതു സഹായിക്കും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആസ്തമ ഔഷധമായ തിയോഫില്ലിനെപ്പോലെ പ്രവർത്തിക്കുന്നതു കൊണ്ടാണു കാപ്പി കുടിക്കുമ്പോൾ ആസ്തമയ്ക്കു കുറവുണ്ടാകുന്നത്.

മിതമായി കഴിക്കേണ്ടവ

ചോക്ലേറ്റ്, ബേക്കറി പലഹാരങ്ങൾ, എണ്ണ, കൃത്രിമ ഭക്ഷണസാധനങ്ങൾ ടിന്നിലടച്ചതും കൂടുതൽ കാലം തണുപ്പിച്ചു സൂക്ഷിച്ചവയും എണ്ണയിൽ പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ മിതമായി കഴിക്കുക. ചിലർക്ക് ആസ്തമ കൂടാൻ ഇവ കാരണമാവുന്നതായി കണ്ടിട്ടുണ്ട്.

തീർത്തും വർജിക്കേണ്ടവ

പ്രത്യേകിച്ച് ഒരു ആഹാരസാധനവും തീർത്തും വർജിക്കണമെന്നു പറയാനാവില്ല. ചിലരിൽ ഭക്ഷ്യഅലർജിയുടെ ഭാഗമായും ആസ്തമ വരാറുണ്ട്. അങ്ങനെയുള്ളവർ അത്തരം വസ്തുക്കൾ ഏതൊക്കെ എന്നു മനസിലാക്കി അവ വർജിക്കുന്നതാണ് ഉത്തമം. വേണ്ടിവന്നാൽ ഇതിനായി അലർജിടെസ്റ്റിങ് നടത്താം. സാധാരണയായി അലർജിക്കു കാരണമാവുന്ന ഭക്ഷണങ്ങൾ പാൽ, മുട്ട, മാംസം, ഗോതമ്പ്, മത്സ്യം (പ്രത്യേകിച്ചും കൊഞ്ച്, ഞണ്ട്, കക്ക മുതലായ കടൽ വിഭവങ്ങൾ), കശുവണ്ടി, നാളികേരം, പയർ, കടല എന്നിവയാണ്.

ഭക്ഷണസാധനങ്ങൾ ദീർഘകാലം കേടാവാതിരിക്കാൻ ചേർക്കുന്ന പ്രിസർലേറ്റീവുകൾ, കൃത്രിമമധുരം, നിറം കൊടുക്കാനുപയോഗിക്കുന്ന രാസവസ്തുക്കൾ മുതലായവയും അലർജിക്കു കാരണമായേക്കാം. ഏതെങ്കിലും പ്രത്യേക ആഹാരപദാർഥത്തോട് അലർജിയുണ്ടെന്നു ബോധ്യമായാൽ അവ കഴിയുന്നതും വർജിക്കണം.

പൊതുവെ തണുപ്പ് ശ്വാസകോശരോഗലക്ഷണങ്ങളായ ചുമ, ശ്വാസതടസം എന്നിവ കൂട്ടുന്നു. അതിനാൽ രോഗം നിയന്തണവിധേയമല്ലാത്തവർ എസ്ക്രെീം, ശീതളപാനീയങ്ങൾ, തണുത്ത വെള്ളം എന്നിവ ഉപയോഗിക്കരുത്.

ഗർഭകാലത്ത് അണ്ടിപ്പരിപ്പ് ഒഴിവാക്കാം

ഗർഭിണിയായിരിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണവും നവജാതശിശുക്കളിലെ ആസ്തമയും തമ്മിൽ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അണ്ടിവർഗത്തിൽപെട്ട ഭക്ഷണം പ്രത്യേകമായി നിലക്കടല ധാരാളമായി കഴിക്കുന്നവർക്കുണ്ടാകുന്ന കുട്ടികൾക്ക് ആസ്തമയുണ്ടാകാനുള്ള സാധ്യത അല്ലാത്തവരെക്കാൾ 50 ശതമാനം കൂടുതലാണത്രെ. അലർജികാരകങ്ങളായ ഭക്ഷണങ്ങൾ ഗർഭിണി കഴിക്കുമ്പോൾ ഗർഭസ്ഥശിശുവും അത്തരം ഭക്ഷണപദാർഥങ്ങളോട് കൂടുതൽ സംവേദനക്ഷമത കാണിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

പച്ചക്കറികൾ, പയറുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം, പാലുൽപന്നങ്ങൾ, ഒലിവെണ്ണ എന്നിങ്ങനെയുള്ള ഘടകങ്ങളടങ്ങിയ മെഡിറ്ററേറിയൻ ഭക്ഷണരീതി ഗർഭിണികൾ പാലിക്കുന്നത് ഗർഭസ്ഥശിശുവിനെ അലർജിയിൽ നിന്നും ആസ്തമയിൽ നിന്നും രക്ഷിക്കും. ആഴ്ചയിൽ എട്ടു തവണ പച്ചക്കറികൾ, മൂന്നു തവണ മത്സ്യം, ആഴ്ചയിലൊരിക്കൽ പയർവർഗങ്ങൾ എന്നിങ്ങനെ ഭക്ഷണം ക്രമീകിരക്കുന്നത് കൂടുതൽ ഫലപ്രദമാണ്. മത്സ്യം വറുത്തുകഴിക്കുന്നതൊഴിവാക്കി കറിയായി കഴിക്കാം. വറുത്ത മീനിലെ ഒമേഗ—6 ഫാറ്റി ആസിഡുകൾ ശ്വാസനാളികളുടെ വീക്കം കൂട്ടും. ഗർഭകാലത്ത് പതിവായി പഴങ്ങൾ കഴിക്കുന്നത് നവജാത ശിശുക്കളിൽ ശ്വാസംമുട്ടൽ ഉണ്ടാകുന്നത് ഒഴിവാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

അലർജിക്കു കാരണമാകുന്ന എല്ലാത്തരം ഭക്ഷണവും ഗർഭകാലത്ത് ഒഴിവാക്കണമെന്ന് ഇതിനർഥമില്ല.

വിവരങ്ങൾക്കു കടപ്പാട്:

ഡോ വേണുഗോപാൽ പി

നെഞ്ചുരോഗ വിഭാഗം മേധാവി,

മെഡിക്കൽ കോളജ്, ആലപ്പുഴ.