കാൻസർ എന്നു കേൾക്കുമ്പോഴേ ജീവിതം തീർന്നുവെന്നു വിശ്വസിക്കുന്നവർ കേൾക്കുക, കുഞ്ഞു ഫാത്തിമയുടെ കഥ. വളരെ അപൂർവമായി മാത്രം കാണപ്പെടാറുള്ള ബൈലാറ്ററൽ അഡ്രിനൽ ന്യൂറോബ്ലോസ്റ്റോമയെയാണ് ഫാത്തിമ കീഴടക്കി ജീവിതം തിരിച്ചു പിടിച്ചിരിക്കുന്നത്.
വെറും രണ്ടു മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഫാത്തിമയിൽ കാൻസർ തിരിച്ചറിയപ്പെടുന്നത്. തുടർന്ന് ഒമാനിലായിരുന്ന കുടുംബം കുഞ്ഞുഫാത്തിമയുമായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയ്ക്കായെത്തി. മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റായ ഡോ. ബോബൻ തോമസിന്റെ നേതൃത്വത്തിൽ നടത്തിയ ചികിത്സയെത്തുടർന്ന് രോഗം ഭേദമായി. കാൻസറിനെ തോൽപ്പിച്ച ഫാത്തിമയുമായി കുടുംബം വീണ്ടും ഒമാനിലേക്ക്.
നാലു വർഷത്തിനുശേഷം ഫാത്തിമ വീണ്ടും നാട്ടിലെത്തിയത് തനിക്ക് പുനർജൻമം നൽകിയ ഡോക്ടറെ കാണാൻ കൂടിയായിരുന്നു. ഒപ്പം ആറുമാസം പ്രായമുള്ള ഇളയ സഹോദരിയേയും കൂട്ടി. ഇപ്പോൾ നടത്തിയ പരിശോധനയിലും കാൻസറിന്റെ യാതൊരുവിധ ലക്ഷണങ്ങളും കുട്ടിക്ക് ഇല്ലെന്ന് ഡോക്ടർ പറഞ്ഞു. ലോകത്ത് 50 കേസുകളിൽ താഴെ മാത്രമാണ് ബൈലാറ്ററൽ അഡ്രിനൽ ന്യൂറോബ്ലോസ്റ്റോമ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.