Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠിക്കാത്ത കുട്ടിയെ അടിക്കല്ലേ, പഠന വൈകല്യമാവാം

learning-disability

ജൂണിൽ സ്കൂൾ തുറക്കുമ്പോൾ മുതൽ കേട്ടു തുടങ്ങും ഈ പരാതി – കുട്ടി പഠിക്കുന്നില്ല, എഴുതുന്നതു മുഴുവൻ അക്ഷരത്തെറ്റാണ്. കണക്കു കൂട്ടാൻ അറിയില്ല. ക്ലാസിൽ ഉഴപ്പാണ് എന്നിങ്ങനെ. മാതാപിതാക്കളുടെയും അധ്യാപകരുടെയും പരാതിക്കും വഴക്കിനും നടുവിൽ നിസ്സഹായരായ കുട്ടികളും!

കുട്ടികളെ കുറ്റപ്പെടുത്തുന്നതിനും വഴക്കുപറയുന്നതിനും മുൻപ് ലേണിംഗ് ഡിസ്‌എബിലിറ്റി എന്ന വൈകല്യങ്ങളുണ്ടോ എന്നു തിരിച്ചറിയുന്നതു നല്ലതാണ്. പഠന വൈകല്യം നേരത്തേ തന്നെ മനസ്സിലാക്കി ചികിത്സയും പരിശീലനവും നൽകിയാൽ അവർ മിടുക്കരായി വളരും.

ഒന്നിലേറെ വൈകല്യങ്ങൾക്കുളള പൊതുനാമമാണ് – ലേണിംഗ് ഡിസ്‌എബിലിറ്റി, വിവിധ കഴിവുകൾ സ്വന്തമാക്കാനും യഥാസമയം ഉപയോഗിക്കാനും ഇത്തരം വൈകല്യം ബാധിച്ച കുട്ടികൾക്ക് കഴിയില്ല. പഠന വൈകല്യം ഉണ്ടെന്നു കരുതി കുട്ടികൾ മണ്ടൻമാരാണെന്ന് വിധിയെഴുതരുത്. ഇത്തരം കുട്ടികൾക്ക് സാവധാനത്തിൽ മാത്രമേ പഠിക്കാനാകു. പക്ഷേ, ശരാശരിയോ അതിലധികമോ ബദ്ധിശക്‌തി ഉണ്ടായിരിക്കും. .

ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക്, വായിക്കുക, എഴുതുക, സ്‌പെല്ലിങ് പഠിക്കുക, കണക്കുകൂട്ടുക തുടങ്ങിയ കഴിവുകൾ ശീലിക്കാൻ പൊതുവെ പ്രയാസമുണ്ടാകും. ഒരു ഘട്ടം കഴിഞ്ഞാൽ കുട്ടികൾ ഇതിൽ വൈദഗ്‌ധ്യം നേടും. ഇതിലേതെങ്കിലും ഒരു കഴിവിൽ കുട്ടിക്ക് വൈദഗ്‌ധ്യം പോരെങ്കിൽ ആ കുട്ടിയ്ക്ക് പഠനവൈകല്യം ഉണ്ടെന്നു കരുതാം.

ഡിസ്‌ലെക്‌സിയ (വായിക്കാനുള്ള ബുദ്ധിമുട്ട്)
വായിക്കുന്നത് ഡിസ്‌ലെക്‌സിയയുള്ള കുട്ടിയെ മടുപ്പിക്കും. ചൂണ്ടുവിരൽ കൊണ്ട് അക്ഷരങ്ങൾ കണ്ടെത്തി വളരെ സാവധാനത്തിൽ തപ്പിത്തടഞ്ഞിട്ടാവും വായന. അക്ഷരങ്ങൾ വിട്ടുപോവുക, സ്വന്തമായി കൂട്ടിച്ചേർക്കുക, ചിഹ്നങ്ങൾ ശ്രദ്ധിക്കാതിരിക്കുക, ആദ്യത്തെ അക്ഷരം മാത്രം കാണുക, ബാക്കി ഊഹിച്ച് വായിക്കുക എന്നിവയാണ് ലക്ഷണങ്ങൾ. ചിലപ്പോൾ നേരത്തെ വായിച്ച വരികൾ വീണ്ടും വായിച്ചെന്നും വരും. ഇവർ ഒരേ താളത്തിൽ വായിക്കുകയാണ് പതിവ്.

ഡിസ്‌ഗ്രാഫിയ (എഴുതാനുള്ള ബുദ്ധിമുട്ട്)
ഡിസ്ഗ്രാഫിയയുള്ള കുട്ടികൾക്ക് എഴുത്ത് പേടി സ്വപ്‌നമാണ്. വളരെ സാവധാനം എഴുതുക, മോശം കൈയക്ഷരം, വിചിത്രമായ രീതിയിൽ പെൻസിൽ പിടിക്കുക, വരികൾക്കിടയിലെ അകലം തെറ്റുക, ചിഹ്നങ്ങൾ ഇടാതിരിക്കുക, വലിയക്ഷരങ്ങൾ, ദീർഘം, വളളി എന്നിവ വിട്ടുപോവുക എന്നിവയാണ് അസുഖ ലക്ഷണങ്ങൾ. ഡിസ്‌ഗ്രഫിയയുള്ള കുട്ടികൾക്ക് ക്ലാസിൽ ടീച്ചർ പറഞ്ഞു കൊടുക്കുന്ന നോട്‌സ് പൂർണമായി എഴുതാൻ കഴിയുകയില്ല. ബോർഡിൽ നിന്നു പകർത്തിയെഴുതുന്നതും ബുദ്ധിമുട്ടായിരിക്കും. സ്‌പെല്ലിങ്ങും വാക്യഘടനയും വ്യാകരണവും മോശമായിരിക്കും. ചിലർക്ക് അക്ഷരങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. അക്ഷരങ്ങളും വാക്കുകളുമെല്ലാം പരസ്പരം മാറിപ്പോകും. ചിലർ സ്വന്തമായി സ്‌പെല്ലിങ് ഉണ്ടാക്കാറുണ്ട്.

ഡിസ്‌കാൽകുലിയ (കണകുട്ടുന്നതിനുള്ള ബുദ്ധിമുട്ട്)
ഡിസ്കാൽകുലിയ ഉള്ള കുട്ടികൾ, എട്ടു വയസ്സിനു ശേഷവും കണക്കു കൂട്ടാൻ കൈവിരലുകൾ ഉപയോഗിക്കും. സങ്കലന, ഗുണനപട്ടികകൾ ഒാർത്തുവയ്‌ക്കാൻ ഇവർക്ക് കഴിയില്ല. സംഖ്യകൾ തലതിരിച്ചായിരിക്കും വായിക്കുക. 32 എന്നുള്ളത് 23 എന്നു മാറിപ്പോകാം. ഉത്തരക്കടലാസിന്റെ ഒരു ഭാഗത്ത് കൃത്യമായി കണക്കു ചെയ്ത് ഉത്തരം കണ്ടെത്തിയാലും എടുത്തെഴുതുമ്പോൾ തല തിരി‍ഞ്ഞു പോകാം. സമയം നോക്കി പറയാൻ ചില കുട്ടികൾ ബുദ്ധിമുട്ടും. ഇന്നലെയും നാളെയും തമ്മിൽ തെറ്റിപ്പോകാം. സ്വന്തം വിലാസവും ഫോൺ നമ്പരും പോലും ഇവർ മറന്നെന്നു വരും. പക്ഷേ അപ്രധാനമായ പല കാര്യങ്ങളും ഓർത്തിരിക്കുകയും ചെയ്യും. ഇവർക്ക് അടുക്കും ചിട്ടയും ഉണ്ടാകാറില്ല. പുസ്‌തകവും പേനയും എപ്പോഴും അലക്ഷ്യമായി ഇടാം. പലപ്പോഴും ഹോം വർക്ക് ചെയ്യാനും മറന്നുപോകാം.

പഠനവൈകല്യങ്ങൾക്കുളള കാരണങ്ങൾ
പഠന വൈകല്യമുള്ള കുട്ടികളുടെ മസ്‌തിഷ്‌ക കോശങ്ങൾ സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്‌തമായിട്ടാണ്. ജനിതകപരവും പരിസ്‌ഥിതിപരവുമായ കാരണങ്ങൾ കൊണ്ട് ഇതു സംഭവിക്കാം. കുടുംബത്തിൽ ആർക്കെങ്കിലും പഠനവൈകല്യമുണ്ടെങ്കിൽ അടുത്ത ബന്ധുക്കൾക്ക് വരാനുള്ള സാധ്യത 85 ശതമാനമാണ്. ആൺകുട്ടികളിലാണ് ഈ വൈകല്യം കൂടുതൽ കണ്ടു വരുന്നത്. അപകടവും രോഗവും കൊണ്ട് തലച്ചോറിന് ഉണ്ടാകുന്ന ക്ഷതങ്ങൾ, ഗർഭകാലത്തും പ്രസവകാലത്തും ഉണ്ടാകുന്ന വൈറസ് അണുബാധ, മരുന്നുകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിവയും ഇതിനു കാരണമാകാം.

ചികിത്സ
പീഡിയാട്രീഷ്യൻ, സൈക്യാട്രിസ്‌റ്റ്, സൈക്കോളജിസ്‌റ്റ്, അധ്യാപകൻ, സ്‌പീച്ച് തെറാപ്പിസ്‌റ്റ് എന്നിവരുൾപ്പെടുന്ന ഒരു സംഘമാണ് രോഗം സംബന്ധിച്ച പരിശോധനകൾ നടത്തുക. എത്രകാലമായി കുട്ടിയ്ക്ക് പ്രശ്നം ആരംഭിച്ചിട്ട്, ഏതു തരത്തിലുള്ള പ്രശ്നമാണ് എന്നൊക്കെയുള്ള വിശദമായ ചരിത്രം, അധ്യാപകരുടെ റിപ്പോർട്ട്, ശാരീരിക– മാനസിക പരിശോധന, കാഴ്‌ചശക്‌തി-കേൾവിശക്‌തി പരിശോധന, ബുദ്ധിശക്‌തി പരിശോധന, കുട്ടിയുടെ വിദ്യാഭ്യാസപരമായ നേട്ടങ്ങൾ, മറ്റു കഴിവുകൾ എന്നിവയാണ് മെഡിക്കൽ ടീം ആദ്യം പരിശോധിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. തുടർന്ന്, വായിക്കാനും എഴുതാനും കണക്കുകൂട്ടാനുമുളള കുട്ടിയുടെ കഴിവുകൾ അളക്കും. ഇതിന്റെ റിപ്പോർട്ടനുസരിച്ചാണ് ചികിത്സ നിശ്‌ചയിക്കാറുളളത്.

കുട്ടിക്ക് പഠനവൈകല്യമുണ്ടെന്നു തിരിച്ചറിഞ്ഞാൽ, കുറ്റപ്പെടുത്തുകയോ വഴക്കു പറയുകയോ ചെയ്യാതെ, ആത്മവിശ്വാസം പകരുന്ന രീതിയിൽ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് അധ്യാപകരും മാതാപിതാക്കളും ചെയ്യേണ്ടത്. തോമസ് ആൽവാ എഡിസൺ, ആൽബർട്ട് ഐൻസ്‌റ്റീൻ, ലിയനാഡോ ഡാവിഞ്ചി, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്ന വിൻസ്‌റ്റൺ ചർച്ചിൽ എന്നിവർക്കെല്ലാം പഠനവൈകല്യം ഉണ്ടായിരുന്നു.

വിവരങ്ങൾക്കും കടപ്പാട്:
ഡോ. ദിപു. കെ,
കൺസൽട്ടന്റ് പീഡിയാട്രീഷ്യൻ,
മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ