Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനൽക്കാലം പകർച്ചവ്യാധികളുടെ ‘പെരുമഴ’കാലം

summer-disease

പകർച്ച വ്യാധികളുടെ ‘പെരുമഴകാലമാണ് വേനൽക്കാലം. വേനൽക്കാലം അടുത്തതോടെ ചെറുതും വലുതുമായ ഒട്ടേറെ പകർച്ചവ്യാധികൾ പടരുമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകുന്നു. രോഗം പകരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കിയും, രോഗലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ നടത്തിയാൽ രോഗം വരാതിരിക്കുന്നതിനും രോഗം പിടിപെട്ടാൽ രോഗം ഭേദമാക്കുന്നതിനും ഏറെ ഗുണം ചെയ്യും. ഇനി ചൂടുകാലമാണ്. ചുട്ടുപൊള്ളുന്ന പകലും രാത്രിയും. അന്തരീക്ഷമാകെ പൊടിയും പുകയും നിറയും. ഒപ്പം ചൂടുകാറ്റും. വെള്ളത്തിൽ മാലിന്യം നിറയും. ചൂടുള്ള കാലാവസ്ഥയിൽ രോഗാണുക്കൾ ശക്തരാകും.

വളരെ വേഗം രോഗം പരക്കും. ആരോഗ്യസംരക്ഷണത്തിനു പ്രതികൂലമായ കാലാവസ്ഥയാണ് വേനൽക്കാലത്ത്. അതിനാൽ വേനൽക്കാലത്ത് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്. കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണവും ജീവിതചര്യകളും മാറണം. അതിലൂടെ രോഗപ്രതിരോധം സാധ്യമാകും. ചെറുതും വലുതുമായ നിരവധി പകർച്ചരോഗങ്ങൾ വേനൽക്കാലത്തു വ്യാപകമായി കാണാറുണ്ട്. രോഗം പകരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കിയും രോഗലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നതിലൂടെയും അപകടം ഒഴിവാക്കാം. മഞ്ഞപ്പിത്തം ഹെപ്പറ്റെറ്റിസ് എ, ഇ എന്നീ രോഗങ്ങളാണ് വേനൽക്കാലത്തു കൂടുതലായി കാണപ്പെടുന്നത്.

വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് ഇൗ രോഗം പകരുന്നത്. ശുചിത്വമില്ലായ്മയാണ് രോഗപകർച്ചയ്ക്കു കാരണം. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിൽ ധാരാളം വൈറസുകൾ ഉണ്ട്. അതിനാൽ രോഗി തുറസ്സായ സ്ഥലങ്ങളിൽ മലവിസർജ്ജനം നടത്തുന്നത് അപകടമാണ്. ഇൗച്ചകൾ വഴി മലത്തിന്റെ അംശം നാം ഉപയോഗിക്കുന്ന ഭക്ഷണത്തിലോ വെള്ളത്തിലോ എത്തിയാൽ രോഗം പകരും. മലിനജലം കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ വീട്ടിലെ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നതും രോഗം പകരാൻ കാരണമാണ്. ചപ്പുചവറുകളും മറ്റും കൂട്ടിയിടുന്നത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്ത മേഖലകളിൽ രോഗം വേഗത്തിൽ പടരും. വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, മനംപിരട്ടൽ, ഛർദി, പനി, മൂത്രത്തിന് നിറം മാറുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

ഹെപ്പറ്റൈറ്റിസ് എ, ഇ ഇവ അപകടകാരിയല്ലെങ്കിലും സൂക്ഷിക്കണം. ഇൗ വൈറസ് മൂലമുണ്ടാവുന്ന മഞ്ഞപ്പിത്തവും കരൾവീക്കവും ഗൗരവമുള്ളതല്ല. ഇതിനു ചികിത്സ ആവശ്യമില്ല. വിശ്രമമാണ് ഏറ്റവും നല്ല മരുന്ന്. എന്നാൽ ചില രോഗികളിൽ രോഗം കഠിനമായി കാണാറുണ്ട്. പകർച്ചവ്യാധിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന രോഗമായതിനാൽ സമീപത്തു രോഗം എത്തിയെന്നറിയുമ്പോഴേ ആവശ്യമുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ശ്രദ്ധിക്കണം. ടൈഫോയിഡ് തുറന്നുവച്ചിരിക്കുന്ന ഭക്ഷണത്തിലൂടെയും രോഗാണുക്കൾ കലർന്ന ജലത്തിലൂടെയുമാണ് ടൈഫോയിഡ് ബാക്ടീരിയ ശരീരത്തു പ്രവേശിക്കുന്നത്. സാൽമോണെല്ലാ ടൈഫി എന്ന ബാക്ടീരിയയാണ് രോഗഹേതു. മലിനജലത്തിലാണ് ടൈഫോയിഡിന്റെ അണുക്കൾ ഏറ്റവും കൂടുതൽ കാലം നിലനിൽക്കുന്നത്.

രോഗികളുമായോ രോഗാണുവാഹകരുമായോ അടുത്തിടപഴകുമ്പോൾ രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരാം. രോഗാണു ശരീരത്തു പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. തുടർച്ചയായ പനി, പനിയുടെ ചൂട് കൂടിയും കുറഞ്ഞും നിൽക്കുക, വയറുവേദന, ചുമ, ഛർദി, ശരീരത്തിൽ ചുവന്ന തടിപ്പുകൾ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. രോഗം നേരത്തേ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയും. രക്തപരിശോധന, കൾച്ചർ ടെസ്റ്റ് തുടങ്ങിയവയിലൂടെ രോഗം മനസിലാക്കാൻ സാധിക്കും. രോഗം മാറിയെന്നു തോന്നിയാലും ഡോക്ടർ നിർദേശിച്ച സമയത്തോളം മരുന്നു കഴിക്കാൻ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ രോഗം പൂർണമായും മാറുകയുള്ളൂ. വയറിളക്കം വയറിളക്ക രോഗം വേനൽക്കാലത്തു കാണപ്പെടുന്നു. ശുചിത്വക്കുറവാണ് ഇതിനു പ്രധാന കാരണം.

ഹോട്ടൽ ഭക്ഷണം കൂടുതലായി ആശ്രയിക്കുന്നവർക്കാണ് വയറിളക്കരോഗം പെട്ടെന്നു പിടിപെടുന്നത്. ഹോട്ടലുകളിലും മറ്റും കുടിക്കാനായി ലഭിക്കുന്ന വെള്ളം മിക്കവാറും പകുതി തിളപ്പിച്ചവയാണ്. വെള്ളത്തിലെ അണുക്കൾ നശിക്കണമെങ്കിൽ കുറഞ്ഞതു 10 മിനിറ്റെങ്കിലും തിളപ്പിക്കണം. പഴകിയ ഭക്ഷണം കഴിക്കുന്നതും വയറിളക്കത്തിനു കാരണമാവും. വേനൽക്കാലത്ത് സാലഡ് പോലുള്ള വേവിക്കാത്ത ഭക്ഷണം ഒഴിവാക്കുന്നതാണ് ഉത്തമം. വയറിളക്കരോഗം പിടിപെട്ടവർക്ക് ഉപ്പിട്ട നാരങ്ങാ വെള്ളമോ കഞ്ഞിവെള്ളമോ ഇടയ്ക്കിടെ കുടിക്കാൻ കൊടുക്കുക. ഒആർഎസ് ലായനി നൽകുന്നത് വയറിളക്കരോഗം കുറയാൻ സഹായിക്കും. ചിക്കൻപോക്സ് വേനൽക്കാലത്താണ് ചിക്കൻപോക്സ് കൂടുതലായി കാണപ്പെടുന്നത്. ഹെർലിസ് വൈറസ് കുടുംബത്തിൽപെട്ട വാരിസെല്ലാ സോസ്റ്റർ വൈറസുകളാണ് ചിക്കൻപോക്സിനു കാരണം.

രോഗാണു ശരീരത്തിൽ പ്രവേശിച്ച് 10 മുതൽ 21 ദിവസത്തിനകം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ജലദോഷം, പനി, കഠിനമായ ശരീരവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി മൂന്നു ദിവസത്തിനകം ശരീരത്തിൽ ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഇൗ കുരുക്കൾ കുത്തിപ്പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ഇത് അണുബാധയ്ക്കു കാരണമാകുന്നു. മരുന്നുകൾക്കൊപ്പം വിശ്രമവും ആവശ്യമാണ്. ഏകദേശം രണ്ടാഴ്ചയോളം വിശ്രമം വേണ്ടിവരും. വിസർപ്പരോഗം ഇൗ രോഗം നമ്മുടെ നാട്ടിൽ പൊതുവേ കുറവാണ്. ചിക്കൻപോക്സ് വന്നവരിലാണ് വിസർപ്പരോഗം കൂടുതലായി കാണപ്പെടുന്നത്. ശരീരം മുഴുവൻ വേദനയും പുകച്ചിലുമാണ് ഇതിന്റെ ലക്ഷണം. വിസർപ്പരോഗത്തിന് പ്രത്യേക ചികിത്സ ഇല്ല. ഇൗ രോഗം പിടിപ്പെട്ടവർക്ക് വിശ്രമമാണ് ആവശ്യം. വെള്ളം ധാരാളം കുടിക്കണം. ഇടയ്ക്കിടെ പഴങ്ങൾ കഴിക്കാനും ശ്രദ്ധിക്കണം.

ഡെങ്കിപ്പനി കൊതുകിനത്തിൽപ്പെട്ട ഇൗഡിസ് ഇൗജ്പിതി കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഫ്ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്കു കാരണം. രോഗാണു ശരീരത്തു പ്രവേശിച്ച് രണ്ടാഴ്ചയ്ക്കകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. മധ്യവയസ്കരിലാണ് ഡെങ്കിപ്പനി അധികവും കണ്ടുവരുന്നത്. പനിയാണു മുഖ്യലക്ഷണം. രണ്ടാമത്തെ ഘട്ടത്തിൽ പനിയോടൊപ്പം രക്തസ്രാവവും ഉണ്ടാകുന്നു. ഇത് ശരീരത്തിലെ പ്ലെയിറ്റ്ലെറ്റുകളുടെ എണ്ണം കുറയ്ക്കുകയും മരണത്തിനു കാരണമായിത്തീരുകയും ചെയ്യുന്നു. ഡെങ്കിപ്പനി തിരിച്ചറിഞ്ഞാലുടൻ ഡോക്ടറെ സമീപിച്ച് ചികിത്സ തുടങ്ങുക. പൊങ്ങൻപനിയും വേനൽക്കാലത്തു കൂടുതലായി കാണപ്പെടുന്നു.

പകരുന്ന രോഗമായതിനാൽ രോഗിയിൽ നിന്നു കുട്ടികളെയും ഗർഭിണികളെയും അകറ്റി നിർത്തണം. കാരണം നവജാതശിശുവിനുപോലും ഇൗ രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. സൂര്യാഘാതം അതിതാപംമൂലം ഉണ്ടാകുന്ന സൂര്യാഘാതം എന്ന സങ്കീർണാവസ്ഥ കേരളത്തിലും കണ്ടുതുടങ്ങി. കഠിനചൂടിനെ തുടർന്ന് താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടുമ്പോൾ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നു. ഇത് ആന്തരാവയവങ്ങളായ തലച്ചോർ, കരൾ, ഹൃദയം, വൃക്ക എന്നിവയുടെ പ്രവർത്തനം സ്തംഭിപ്പിച്ചു മരണത്തിനുവരെ കാരണമായേക്കാം. പ്രായമേറിയവരിലും കുട്ടികളിലുമാണ് സൂര്യാഘാത ലക്ഷണങ്ങൾ പെട്ടെന്നു പ്രകടമാവുന്നതെങ്കിലും കടുത്തചൂടിൽ അധ്വാനിക്കുന്ന കർഷകർ, കായികതാരങ്ങൾ എന്നിവരിലും ചൂടിന്റെ പ്രശ്നങ്ങൾ സങ്കീർണമാവുന്നു.

സൂര്യാഘാതം ഏൽക്കുന്നതുവഴി പൊള്ളൽ മുതൽ മരണംവരെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ക്ഷീണം അകറ്റാൻ ശരീരത്തെ തണുപ്പിക്കുന്നതിനായുള്ള ശരീരത്തിന്റെ തന്നെ സ്വാഭാവിക പ്രതികരണമാണ് വിയർപ്പ്. എന്നാൽ ചൂടുകാലത്തുണ്ടാകുന്ന വിയർപ്പുമൂലം ശരീരത്തിലെ ജലാംശം കുറയുന്നു. വിയർപ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടപ്പെടുന്നു. തന്മൂലം ശരീരക്ഷീണവും തളർച്ചയും ഉണ്ടാകും. ഇതു പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുക. ഒറ്റയടിക്ക് കുറേ വെള്ളം കുടിക്കാതെ അൽപാൽപമായി ഇടവിട്ടു കുടിക്കുക. പച്ചവെള്ളം കുടിക്കരുത്. പകരം തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം. കരിക്കിൻവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം ഇവ ക്ഷീണം പെട്ടെന്നു ശമിപ്പിക്കുന്നു. ലവണ നഷ്ടം പരിഹരിക്കാനും ഇത് സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ പകർച്ചവ്യാധി തടയാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക

∙ കുറഞ്ഞത് 10 മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക

∙ തുറന്നുവച്ചതും പഴകിയതുമായ ആഹാരസാധനങ്ങൾ ഉപയോഗിക്കരുത്

∙ ദിവസവും കുറഞ്ഞത് രണ്ടു ലീറ്റർ വെള്ളം കുടിക്കുക

∙ ചൂടുള്ള ഭക്ഷണസാധനങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക

∙ പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക

∙ ഭക്ഷണത്തിനുമുൻപും മലവിസർജനശേഷവും സോപ്പിട്ട് കൈ കഴുകുക

∙ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക

∙ രോഗി കഴിച്ചതിനുശേഷം ബാക്കിവരുന്ന ആഹാരങ്ങൾ കഴിക്കാതിരിക്കുക

∙ കൊതുകു പെരുകുന്നതു തടയാൻ ഇടയ്ക്കിടെ വീടും പരിസരവും വൃത്തിയാക്കുക

∙ സൂര്യതാപം ശരീരത്ത് ഏൽക്കാതിരിക്കാൻ സഹായിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക.