പൊള്ളലേറ്റവർക്കായി ഉപയോഗിക്കാനാകുന്ന കൃത്രിമചർമങ്ങൾക്ക് പന്നിയുടെയും തവളയുടെയും തൊലി പരിശോധിച്ചിരുന്നു. അക്കൂട്ടത്തിൽ തിലോപ്പിയയുടെ ചെതുമ്പലും നോക്കി. അങ്ങനെയാണ് മുറിവുണക്കാനുള്ള ശേഷി കണ്ടെത്തിയത്, തിലോപ്പിയയുടെ ചെതുമ്പലിൽ കൊളാജൻ പ്രോട്ടീനുകൾ ഏറെയുണ്ട്. മുറിവുണക്കാൻ സഹായിക്കുന്ന ടൈപ്പ് 1, 3 കൊളാജനുകളാണിതിലേറെയും. മനുഷ്യമാംസത്തിലുള്ളതിനെക്കാൾ ഏറെയുമണ്ടായിരുന്നു അത്. ചെതുമ്പലിലെ ഈർപ്പത്തിന്റെ അളവും ഏറെയായിരുന്നു.
ഈ ബാൻഡേജ് പരീക്ഷിക്കാനായി ആദ്യം ലഭിച്ചത് ഒരു മത്സ്യത്തൊഴിലാളിയാണെന്നതും സ്വാഭാവികമായി. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് കൈക്ക് പൊള്ളലേറ്റയാളിലായിരുന്നു ‘ക്ലിനിക്കൽ ട്രയൽ’ എന്ന നിലയിൽ തിലോപ്പിയ ചെതുമ്പൽ ബാൻഡേജ് പരീക്ഷിച്ചത്. സെക്കൻഡ് ഡിഗ്രി പൊള്ളലായിരുന്നു അദ്ദേഹത്തിന്. പൊള്ളൽ ഭേദമാകുന്നതുവരെ ആ ചെതുമ്പൽ ബാൻഡേജ് മാറ്റേണ്ടി വന്നില്ല. പിന്നീടു നടത്തിയ ട്രയലുകളിൽ ആഴത്തിലുള്ള സെക്കൻഡ്–ഡിഗ്രി പൊള്ളലുകൾക്ക് ആഴ്ചകൾക്കിടെ ഒന്നോ രണ്ടോ തവണ ചെതുമ്പൽ ബാൻഡേജ് മാറ്റിയാൽ മതിയെന്നും കണ്ടെത്തി. ക്രീമും തുണിബാൻഡേജും ഉപയോഗിച്ചുള്ള ചികിത്സ കൊണ്ട് മുറിവുണങ്ങുന്നതിനെക്കാളും നേരത്തേത്തന്നെ തിലോപ്പിയ ബാൻഡേജ് വഴി മുറിവുണങ്ങുകയും ചെയ്തു.
ചെതുമ്പൽ എടുത്തു മാറ്റിയപ്പോൾ താൻ ആദ്യം ചെയ്തത് കൈ മണപ്പിച്ചു നോക്കുകയായിരുന്നു എന്നാണ് മത്സ്യത്തൊഴിലാളി പറഞ്ഞത്. പക്ഷേ ഒരു തരി പോലും മീൻമണമുണ്ടായിരുന്നില്ല. അതിനുമുണ്ട് കാരണം. ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് സിയാറയിലെ ഗവേഷകരാണ് തിലോപ്പിയയുടെ ചെതുമ്പലിന്റെ ആദ്യഘട്ടത്തിലുള്ള ഭാഗം വൃത്തിയാക്കി തയാറാക്കിയത്. പിന്നെ അണുനാശിനികൾ ഉപയോഗിച്ച് ലാബ് െടക്നീഷ്യന്മാരുടെ വക പ്രയോഗങ്ങൾ. ശേഷം സാവോ പോളോയിലേക്ക് റേഡിയേഷനു വേണ്ടി അയച്ചു. റേഡിയേഷൻ പതിപ്പിക്കുക വഴി വൈറസുകളുടെയും നാശം ഉറപ്പാക്കി. മാത്രവുമല്ല ചെതുമ്പൽ രണ്ടു വർഷം വരെ കേടുകൂടാതെയിരിക്കുകയും ചെയ്യും.
തണുപ്പിച്ച് സൂക്ഷിച്ച ചെതുമ്പലാണ് പിന്നീട് ചികിത്സയ്ക്കായി ഉപയോഗിക്കുക. ഇതാകട്ടെ ശരീരത്തിന്റെ തന്നെ ഭാഗമെന്ന പോലെ, ഒരു ആവരണമായി നിലനിൽക്കുകയും ചെയ്യും. ശുദ്ധജലതടാകങ്ങളിൽ വസിക്കുന്ന തിലോപ്പിയക്ക് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയും ഏറെയാണ്. യുഎസിലും മറ്റും മൃഗങ്ങളുടെ തൊലി പൊള്ളൽ ചികിത്സയ്ക്കുപയോഗിക്കുന്നതിന് മൃഗസ്നേഹികളുടെ സംഘടനകളുടെ ഉൾപ്പെടെ പ്രതിഷേധം ഏറ്റുവാങ്ങുന്നുണ്ട്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വഴിയുള്ള നൂലാമാലകൾ വേറെ. അതിനെല്ലാം പരിഹാരമായാണ് ബ്രസീലിൽ നിന്നുള്ള തിലോപ്പിയ ചെതുമ്പൽ ബാൻഡേജിന്റെ വരവ്. വെറും വേസ്റ്റ് ആയി വലിച്ചെറിഞ്ഞു കളയുന്ന ചെതുമ്പൽ അധികം വൈകാതെ തന്നെ മിന്നുംതാരമാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാരും.