സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരേപോലെയാണോ വേദന അനുഭവപ്പെടുന്നത് എന്ന ചോദ്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. ചിക്കാഗോയിലെ യൂണിവേഴ്സിറ്റി ഓഫ് ലയോളയിലെ ഇന്ത്യൻ വംശജനായ മേദാ രാഘവേന്ദ്രനും ജോസഫ് ഹാൾട്ട്മാനും ചേർന്നാണ് ശാസ്ത്ര ലോകത്തെ കുഴപ്പിച്ച ചോദ്യത്തിനുത്തരം കണ്ടെത്തിയത്.
കഴുത്തു വേദനയ്ക്കു കാരണമാകുന്ന സെർവിക്കൽ ഡീജനറേറ്റീവ് ഡിസ്ക് ബാധിച്ച 3337 രോഗികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. പഠനത്തിന്റെ അടിസ്ഥാനത്തിൽ പുരുഷൻമാരേക്കാൾ 1.38 മടങ്ങു വേദനയാണ് ഈ രോഗം വന്ന സ്ത്രീകൾ സഹിക്കുന്നത്. വേദനയുടെ തീവ്രത സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാർക്ക് കുറവാണെന്നും ഗവേഷകർ പറയുന്നു. വിട്ടുമാറാത്ത തലവേദനയും സന്ധിവേദനയും സ്ത്രീകളിൽ സാധാരണമാണ്. ഹോർമോണിൽ വരുന്ന വ്യത്യാസമാണ് വേദനകളുടെ പിന്നിലെന്നാണ് ഗവേഷകരുടെ അഭിപ്രായം.
ലയോള പെയ്ൻ മാനേജ്മെൻറിൽ പിൻ കഴുത്തിൽ വേദനയുള്ള രോഗികളിൽ നടത്തിയ പഠനത്തിലും സ്ത്രീകളിലെ വേദയുടെ ആധിക്യം പുരുഷൻമാരെ അപേക്ഷിച്ച് കൂടുതലാണെന്നു കണ്ടെത്തിയതായി ഗവേഷകരായ രാഘവേന്ദ്രനും ഹാൾട്ട്മാനും പറയുന്നു. യുഎസിലെ കാലിഫോർണിയയിൽ നടന്ന അമേരിക്കൻ അക്കാദമി ഓഫ് പെയ്ൻ മെഡിസിൻ ഇൻ പാം സ്പ്രിങിന്റെ വാർഷിക സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ അവതരിപ്പിച്ചത്.