പഴങ്ങൾ കഴിച്ച് നോമ്പ് തുറക്കേണ്ട; കാരണം ഇതാണ്

fruits
SHARE

മാസങ്ങളായിതുടരുന്നജീവിതക്രമത്തിൽനിന്ന് പൊടുന്നനെ ഒരു മാറ്റമാണു റമസാൻ കാലത്ത്. മനസ്സും ശരീരവും ഒരേപ്രകാരം പങ്കുചേരുന്ന ആരാധനാ കർമമായാണു നോമ്പുകാലം വിശേഷിപ്പിക്കപ്പെടുന്നത്. കേൾവിയെയും കാഴ്ചയെയും ചിന്തകളെയും പ്രവൃത്തികളെയും പുനഃക്രമീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന സ്വാധീന ശക്തിയാണു റമസാൻ വ്രതം. ഇക്കാലത്ത് ശ്രദ്ധിക്കേണ്ട ചില ആരോഗ്യകാര്യങ്ങൾ, ഭക്ഷണക്രമീകരണങ്ങൾ എന്നിവ ഏതെല്ലാമാണെന്നു നോക്കാം.

നേട്ടങ്ങളുടെ ഉപവാസം

ആരോഗ്യശാസ്ത്രപ്രകാരം, ശാരീരികമായ മിക്ക രോഗങ്ങൾക്കും പ്രധാന പരിഹാരമാർഗമായ ആമാശയ ശുദ്ധീകരണത്തിനും ദഹനേന്ദ്രിയ വിശ്രമത്തിനും ശാരീരിക സന്തുലിതാവസ്ഥയുടെ ക്രമീകരണത്തിനും ഉപവാസം വഴിയൊരുക്കും. ഉപവാസംകൊണ്ട് ആത്മീയഗുണങ്ങൾ മാത്രമല്ല, ഭൗതികനേട്ടങ്ങളും ഉണ്ട്. ആരോഗ്യ സംരക്ഷണത്തിൽ ഉപവാസത്തിന്റെ സ്ഥാനം പ്രധാനമാണ്.

തുടർച്ചയായി 12 മണിക്കൂറിലധികം പരിപൂർണ ഉപവാസം അനുഷ്ഠിക്കുന്ന ആളുടെ ആമാശയത്തിലെ സൂക്ഷ്മസിരാ സന്ധികൾ ഭേദിക്കുകയും അസിറ്റോണിനു സമമായ ഒരു രാസപദാർഥം ഉണ്ടായി, അതു രക്തത്തിൽ വ്യാപിക്കുകയും ചെയ്യുന്നു എന്ന് വൈദ്യശാസ്ത്രജ്ഞൻമാർ തെളിയിച്ചിട്ടുണ്ട്. ഈ രാസപദാർഥം ദഹനക്കേട്, കുടലിലുണ്ടാകുന്ന വ്രണം, അതിസാരം തുടങ്ങിയ രോഗങ്ങളെ ഇല്ലാതാക്കും.

മാനസികാരോഗ്യം കൂടുന്നു

മനസ്സിനെ പ്രഭാതം മുതൽ പ്രദോഷം വരെ സൂക്ഷ്മമായി നിയന്ത്രിക്കുന്ന റമസാൻ മാസത്തിൽ ഭക്ഷണം ഉപേക്ഷിക്കുന്നതോടെ അന്നപഥത്തിനു പരിപൂർണവിശ്രമം കിട്ടുന്നതിനാൽ കാമക്രോധ ഇൗർഷ്യകൾ കുറയും. വാക്കുകൾകൊണ്ടും മനസ്സുകൊണ്ടുമുള്ള തെറ്റായ പ്രവൃത്തികൾ ഉപേക്ഷിക്കുക വഴി മാനസികാരോഗ്യം വർധിക്കും. എല്ലാ മതങ്ങളും വ്രതാനുഷ്ഠാനങ്ങളെ വാഴ്ത്തുന്നുണ്ട്. ആയുർവേദ ശാസ്ത്രപ്രകാരം ഇത് മരുന്നു കൂടാതെയുള്ള ചികിത്സയാണ്. അർശസ്, അമിതവണ്ണം, ത്വക് രോഗങ്ങൾ, അടിക്കടിയുള്ള ജലദോഷം, മലബന്ധം, വയറുവേദന തുടങ്ങി പല രോഗങ്ങൾക്കും ഇതു നിഷ്കർഷിക്കപ്പെടുന്നു.

ഭക്ഷണത്തിലെ നിയന്ത്രണങ്ങൾ

vegetables

വ്രതാനുഷ്ഠാന കാലത്ത് ചിട്ടയായ ആഹാരക്രമം വേണം. വ്രതത്തിന്റെ തുടക്കവും ഒടുക്കവും ലഘു ഭക്ഷണമാണു വേണ്ടത് അജീർണവും മലബന്ധവും ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത്. ബിരിയാണി, ഇറച്ചി, മീൻ, പൊറോട്ട എന്നിവയ്ക്കു പകരം ചോറ്, കഞ്ഞി, ചെറുപയർ, ചീര, മുരിങ്ങ, പച്ചക്കറികൾ, ചെറുപഴം എന്നിവ കഴിക്കാം. ഗോതമ്പുകൊണ്ടുള്ള ഭക്ഷണം നല്ലതാണ്. റവ, റാഗി, കൂവ എന്നിവ മികച്ചവയാണ്. പുട്ട് ഒഴിവാക്കുക. പത്തിരിയാണു നല്ലത്. ജ്യൂസ് കഴിക്കുന്നതിനെക്കാൾ പഴവർഗങ്ങൾ അതേ രൂപത്തിൽത്തന്നെ കഴിക്കുന്നതാണു നല്ലത്.

നോമ്പിന്റെ ഗുണം പൂർണമായി കിട്ടാൻ സസ്യാഹാരി ആകുന്നതാണ് ഉചിതം. മൽസ്യം, മാംസം എന്നിവ ഒഴിവാക്കുന്നതിനോടൊപ്പം എണ്ണയിൽ വറുത്ത ഭക്ഷണപദാർഥങ്ങളും എരിവ്, പുളി എന്നിവയും ഉപേക്ഷിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ച്, രക്തസമ്മർദം ഉള്ള രോഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. ദഹനശേഷി കുറവായിരിക്കും എന്നതിനാൽ അമിതഭക്ഷണം ഒഴിവാക്കുന്നതാവും നല്ലത്. രാത്രി അമിതഭക്ഷണം ഒഴിവാക്കിയാൽ പിറ്റേദിവസം പകൽസമയത്തെ ക്ഷീണം കുറയും. എണ്ണഭക്ഷണം കഴിച്ചാൽ ആമാശയ ശുദ്ധീകരണം നടക്കില്ല.

നോമ്പു തുറക്കാൻ കാരയ്ക്ക

x-default

അയണും കാലറിയും ധാരാളം അടങ്ങിയ കാരയ്ക്ക കഴിച്ച് നോമ്പു തുറന്നശേഷം ഇളനീർ കഴിക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ കൽക്കണ്ടം ചേർത്ത തണുത്ത വെള്ളം കഴിക്കാം. കറുത്ത കസ്കസ് വെള്ളത്തിലിട്ടതും ആവാം. പഴച്ചാർ, ചെറുപയർ തിളപ്പിച്ച വെള്ളം, റവകൊണ്ടുള്ള കട്ടികുറഞ്ഞ പായസം എന്നിവ നല്ലതാണ്. എന്നാൽ, നാരങ്ങാവെള്ളം ഒഴിവാക്കാം. പ്രമേഹരോഗികൾ പതിമുഖം ചതച്ചിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുക. ഇതിനുശേഷം ചുരുങ്ങിയത് ഒരു മണിക്കൂർ കഴിഞ്ഞാവണം അടുത്ത ഭക്ഷണം. നോമ്പ് അവസാനിപ്പിക്കുമ്പോൾ ആദ്യം കഴിക്കുന്ന ഭക്ഷണം പഴങ്ങൾ ആവാതിരിക്കുന്നതാണ് ഉത്തമം. ധാന്യാഹാരമാണ് ആദ്യം കഴിക്കാൻ നല്ലത്. കാരണം, ഒഴിഞ്ഞിരിക്കുന്ന വയറിലേക്ക് ആദ്യം എത്തേണ്ടതു കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ്. പഴങ്ങൾ കഴിക്കുമ്പോൾ എത്തുന്നത് അസിഡിക് ഭക്ഷണങ്ങളാണ്.

ശ്രദ്ധിക്കാം രാത്രിഭക്ഷണം

പത്തിരി, ദോശ, ഉഴുന്നുചേർത്തു പുളിപ്പിച്ച ഭക്ഷണം എന്നിവ കഴിക്കാം. ദീർഘനേരത്തേക്ക് അന്ന പാനീയങ്ങൾ ഉപേക്ഷിച്ചതിനാൽ ആമാശയവും അന്നപഥത്തിലെ മറ്റ് അവയവങ്ങളും പൂർണ വിശ്രമത്തിലായിരിക്കും. ഇൗ സമയത്ത് ദഹനപ്രക്രിയയ്ക്കു വേണ്ടത്ര ദഹനരസം ഉൽപ്പാദിപ്പിക്കപ്പെടില്ല. അതിനാൽ എണ്ണ കൂടുതൽ അടങ്ങിയ പലഹാരങ്ങൾ, ഇറച്ചി മുതലായവ കഴിച്ചാൽ ദഹനവ്യവസ്ഥ താറുമാറാകും. രോഗങ്ങൾക്കിടയാവുകയും ചെയ്യും.

അതിരാവിലെ ഇറച്ചി വേണ്ട

Porotta

പുലർച്ചയ്ക്കു മുമ്പായുള്ള അത്താഴ ഭക്ഷണത്തിൽ ഇറച്ചി, മീൻ,പൊറോട്ട,എണ്ണപ്പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക. അവ കൂടിയേ തീരൂ എന്നുള്ളവർ രാത്രി ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുക. അതിനുശേഷം തേങ്ങ തീക്കനലിൽ ചുട്ടു ചവച്ചുതിന്നുകയോ ചുക്കും കുരുമുളകും തിപ്പലിയും ചേർത്തു വെള്ളം തിളപ്പിച്ചു കുടിക്കുകയോ ചെയ്താൽ ഇതിന്റെ ദോഷഫലം ഒരു പരിധിവരെ കുറയ്ക്കാം. ഭക്ഷണത്തിൽ ധാരാളം പഴങ്ങളും  വേവിച്ച പച്ചക്കറികളും ഉൾപ്പെടുത്തുക. പ്രമേഹരോഗികൾ സൂജിഗോതമ്പ് വേവിച്ചു കഴിക്കുക. രക്തസമ്മർദം ഉള്ളവർ മുരിങ്ങയില കൂടുതൽ ഉൾപ്പെടുത്തുക.

രോഗംചെറുക്കാൻപൊടിക്കൈകൾ

Tender coconut

പകൽ ധാരാളം ഭക്ഷണം കഴിക്കുന്നതു പെട്ടെന്നു നിർത്തുന്നതുകൊണ്ടും രാത്രിയിൽ ക്രമം തെറ്റി ആഹാരം കഴിക്കുന്നതുകൊണ്ടും ചിലരിൽ നോമ്പുകാലത്ത് ചില അസ്വസ്ഥതകൾ കണ്ടുവരാറുണ്ട്. മൂത്രാഘാതം, നെഞ്ചെരിച്ചിൽ, അജീർണം, തലവേദന, മലബന്ധം തുടങ്ങിയവയാണ് അതിൽ ചിലത്. കറുത്ത കസ്കസ് ചേർത്ത വെള്ളവും കരിക്കിൻ വെള്ളവും നല്ലതാണ്. ചെറുപയർ വേവിച്ച വെള്ള ത്തിൽ കൽക്കണ്ടവും ജീരകവും ചേർത്തു കഴിക്കുന്നതും ഇൗ അസ്വസ്ഥതകളെ ചെറുക്കാൻ നല്ലതാണ്. അത്താഴ ഭക്ഷണശേഷം ജീരകമോ മല്ലിയോ ചവച്ചുതിന്നുന്നതും മല്ലിയിലകൊണ്ടു ചമ്മന്തിയുണ്ടാക്കി കഴിക്കുന്നതും അജീർണം, നെഞ്ചെരിച്ചിൽ എന്നിവ ഒഴിവാക്കാൻ സഹായിക്കും. തലവേദനയുള്ളവർ കട്ടൻചായയിൽ ഏലയ്ക്ക പൊടിച്ചുചേർത്ത് അത്താഴശേഷം കഴിക്കുക. അസിഡിറ്റി ഒഴിവാക്കാൻ അത്താഴത്തിനുശേഷം തണുത്ത കഞ്ഞിവെള്ളം കുടിക്കുന്നതും കൂവപ്പൊടി കൽക്കണ്ടം ചേർത്തു പാലിൽ കഴിക്കുന്നതും സഹായിക്കും.

ചായ ആവാം, കാപ്പി വേണ്ട

nepalese-tea

എന്തെങ്കിലും രോഗത്തിനു സ്ഥിരമായി മരുന്നു കഴിക്കുന്നവർ ഡോക്ടറുടെ നിർദേശമില്ലാതെ അതു നോമ്പുകാലത്ത് നിർത്തരുത്. വയറു കുറയ്ക്കാനും മറ്റുമായി രാവിലെ ചെറിയ തോതിലുള്ള വ്യായാമങ്ങൾ ചെയ്യുന്നതു നല്ലതാണെങ്കിലും കടുത്ത രീതിയിലുള്ള വ്യായാമങ്ങൾ ഒഴിവാക്കി വിശ്രമിക്കുന്നതാവും ഉചിതം. നോമ്പു തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഒരു ചായ കുടിക്കാം, പക്ഷേ, കാപ്പി ഒഴിവാക്കുന്നതാണു നല്ലത്. 

ശാസ്ത്രീയ പിൻബലം

റമസാനിലെ വ്രതാനുഷ്ഠാനം കേവലം അന്നപാനീയ വർജനമല്ല. അതിന്റെ ഓരോ കർമത്തിനുമുണ്ടു ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ആരോഗ്യ വിവക്ഷ. മനുഷ്യരുടെയും മിക്കവാറും ജന്തുക്കളുടെയും ശരീരഘടന രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 100 മില്ലിലീറ്ററിന് 70-80 മില്ലിഗ്രാം എന്ന അനുപാത ത്തിൽ കുറയാതെ നിലനിൽക്കത്തക്കവിധമാണ്. എല്ലാവിധ ശാരീരിക ധർമങ്ങളെയും നിയന്ത്രിക്കുന്ന മസ്തിഷ്കത്തിന്റെ പ്രവർത്തനക്ഷമത രക്തത്തിലെ ഗ്ലൂക്കോസിനെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് ഇതിനു കാരണം. 

നോമ്പു നോക്കുമ്പോൾ ഭക്ഷണത്തിലൂടെ ഗ്ലൂക്കോസ് യഥാസമയം ലഭിക്കാതെ വരികയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിശ്ചിത അനുപാതത്തിൽ കുറഞ്ഞു തുടങ്ങുകയും ചെയ്യുമ്പോൾ ഹൈപ്പോ തലാമസ് എന്ന മസ്തിഷ്ക ഭാഗത്തുനിന്ന് അടിയന്തര സഹായം തേടി വിവിധ ഗ്രന്ഥികളിലേക്കു സന്ദേശങ്ങൾ പ്രവഹിക്കുന്നു.

തുടർന്നു ശരീരത്തിലെ ഊർജ കലവറകളിൽ സംഭരിച്ചുവച്ചിട്ടുള്ള ഗ്ലൈക്കോജനും കൊഴുപ്പുകളും ഗ്ലൂക്കോസാക്കി മാറ്റുന്നതിനു പ്രേരകമായ ഹോർമോണുകൾ തൈറോയ്ഡ്, പിറ്റ്യൂറ്ററി ഗ്രന്ഥികളിൽനിന്നു കൂടിയ അളവിൽ സ്രവിക്കാൻ തുടങ്ങുന്നു. മണിക്കൂറുകളോളം ഭക്ഷണം കഴിച്ചില്ലെങ്കിലും മുൻപു സ്വരൂപിച്ച ഊർജത്തിന്റെ വിനിയോഗത്തിലൂടെ ശരീരത്തിനു രക്തത്തില പഞ്ചസാരയുടെ അളവ് മിക്കവാറും സ്ഥിരമായി നിലനിർത്താൻ കഴിയും.

വിഷമകരമായ ജീവിതസാഹചര്യങ്ങളിൽ ദീർഘനേരത്തേക്കു ഭക്ഷണം ലഭിക്കാതിരിക്കുകയോ ഭക്ഷണം കഴിക്കാൻ സൗകര്യപ്പെടാതെ പോവുകയോ ചെയ്താലും ശരീരത്തിന്റെ പ്രവർത്തനക്ഷമത തടസ്സമില്ലാതെ നിലനിൽക്കേണ്ടതിനാണു ശരീരത്തിൽ അധിക ഊർജം സംഭരിച്ചുവയ്ക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മിച്ചമുള്ള ഊർജം ഗ്ലൈക്കോജന്റെയും കൊഴുപ്പുകളുടെയും രൂപത്തിൽ സംഭരിക്കപ്പെടുന്നു. ഭക്ഷണം ലഭ്യമല്ലാതെ വരുമ്പോൾ നേരത്തെ പറഞ്ഞ സംവിധാനത്തിലൂടെ ശരീരം ഈ ഗ്ലൈക്കോജനും കൊഴുപ്പും ഗ്ലൂക്കോസായും കൊഴുപ്പ് അമ്ലങ്ങളായും മാറ്റിയെടുത്ത് ഉപയോഗിക്കുന്നു. 

ഭക്ഷണത്തിന്റെ ദഹനം, ഊർജസംഭരണം, ഊർജത്തിന്റെ പുനരുപയോഗം എന്നിവയെല്ലാം അത്യന്തം സൂക്ഷ്മവും സങ്കീർണവുമായ പ്രക്രിയകളാണ്. ഈ പ്രക്രിയകളെ നിയന്ത്രിക്കുന്ന ശാരീരിക സംവിധാനങ്ങൾ കുറ്റമറ്റതായി നിലനിൽക്കണമെങ്കിൽ അവയ്ക്കെല്ലാം പ്രവർത്തിക്കേണ്ട ആവശ്യവും അവസരവും ഉണ്ടാകണം.

ഭക്ഷണം കഴിക്കാത്ത അൽപം നീണ്ട ഇടവേളകൾ ഉണ്ടായാൽ മാത്രമേ സംഭരിച്ച ഊർജമെടുത്ത് ഉപയോഗിക്കേണ്ടിവരൂ. അപ്പോൾ മാത്രമേ പല ഗ്രന്ഥികൾക്കും അവയുടെ ധർമം പൂർണമായും നിറവേറ്റാൻ അവസരമുണ്ടാകൂ. സംഭരിച്ച ഊർജം ഒരിക്കലും ഉപയോഗിക്കേണ്ടിവരാതിരുന്നാൽ കരളും പാൻക്രിയാസും ഉൾപ്പെടെ പല ഗ്രന്ഥികൾക്കും യഥോചിതം പ്രവർത്തിക്കാനുള്ള അവസരം നഷ്ടപ്പെടുകയായിരിക്കും ഫലം. അതേ സമയം, നോമ്പുകാലത്തു പകൽ കൂടുതലായി കിടന്നുറങ്ങുന്നത് ഈ ശാരീരിക പ്രക്രിയകളെ തടസ്സപ്പെടുത്തുകയും ചെയ്യും.

ഡോ.അനീഷ് രഘുവരന്‍
ശാന്തി ഹോമിയോ സ്പെഷ്യാലിറ്റി ക്ലിനിക്
പെരിന്തൽമണ്ണ, മലപ്പുറം

Read More : Healthy food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA