കർക്കടകകാല പരിചരണത്തിന് മലപ്പുറത്തിന്റെ തേങ്ങാമരുന്ന്; വേദനകൾക്കു പരിഹാരം
Mail This Article
കർക്കടത്തിലെ ഔഷധക്കൂട്ടുകളിൽ മലപ്പുറം തനിമയുമായി തേങ്ങാമരുന്ന്. മുൻകാലങ്ങളിൽ വീട്ടിലെ പ്രായമുള്ളവർ വീട്ടിലുണ്ടാക്കിയിരുന്നതാണ് ഈ നാടൻ ഔഷധമെന്ന് ഗവേഷകനും അധ്യാപകനുമായ ഡോ. പ്രമോദ് ഇരുമ്പുഴി പറയുന്നു. മഴക്കാലത്തുണ്ടാകുന്ന തരിപ്പ്, കടച്ചിൽ, വേദന, പനി തുടങ്ങിയവയെ പ്രതിരോധിക്കാമെന്നതാണ് മരുന്നിന്റെ ഗുണമായി കണക്കാക്കുന്നതെന്നും അദ്ദേഹം പറയുന്നു. അന്യം നിന്നു പോകുന്ന പാരമ്പര്യ മരുന്നുകളെക്കുറിച്ച് പഠനം നടത്തി പ്രചരിപ്പിക്കുന്ന ഡോ. പ്രമോദ് മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്.
എങ്ങനെ ഉണ്ടാക്കാം?
ആവശ്യമുള്ളവ:
മല്ലി, കാർ കോലരി, വിഴാലരി, ചെറുപുന്നയരി, കൊടകപ്പാലയരി, ഏലത്തരി, ചെറുപയർ, മുതിര, ജീരകം, പെരുംജീരകം, കരിംജീരകം, അയമോദകം, മാതളത്തോട്, ചുക്ക്, കുരുമുളക്, ഉഴുന്ന്, മഞ്ഞൾ, ഏലം, തക്കോലം, ഗ്രാമ്പു, കുറശ്ശാണി, മാതളത്തോട്, കടുക്, ഉലുവ, ശതകുപ്പ, അശാളി.
ഉണ്ടാക്കുന്ന വിധം:
ആവശ്യമുള്ള കൂട്ടുകൾ സമം എടുത്ത് ചട്ടിയിലിട്ട് വറുത്ത് പൊടിക്കുക. പൊതിച്ച വലിയ തേങ്ങയുടെ കണ്ണ് തുറന്ന് വെള്ളം കളഞ്ഞതിനുശേഷം പൊടി അതിലേക്കിടുക. തേങ്ങയുടെ കണ്ണ് മണ്ണുകൊണ്ട് മൂടണം. തുടർന്ന് ഈ തേങ്ങ തീക്കനലിൽ വയ്ക്കുക. ചിരട്ട ചൂടായി കത്തുന്നതു വരെ ചൂടാക്കാം. അപ്പോഴേക്കും മരുന്ന് വെന്തിരിക്കും. കരിഞ്ഞ ചിരട്ട കളഞ്ഞ് തേങ്ങാക്കാമ്പടക്കം ഉരലിലിട്ട് ഇടിച്ചതിനു ശേഷം കഴിക്കാം
English Summary : Thenga marunnu, Karkkidakom special