ADVERTISEMENT

വാക്‌സീൻ, രോഗ പ്രതിരോധം, കോവിഡ് അനുയോജ്യ പെരുമാറ്റ രീതികൾ തുടങ്ങിയവയെല്ലാം കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതിൽ സുപ്രധാനമാണ്. എന്നാൽ കോവിനെതിരെയുള്ള പോരാട്ടത്തിൽ അത്രത്തോളം തന്നെ പ്രധാനമാണ്  നമ്മുടെ ഭക്ഷണ ശീലങ്ങൾ. ആരോഗ്യസമ്പുഷ്ടവും പോഷണ സമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നത് കോവിഡ് ലക്ഷണങ്ങളെ ലഘൂകരിക്കുമെന്ന് മാത്രമല്ല ശരീരത്തിന് ഊർജ്ജം നൽകി കോവിഡ് അനന്തരം വരാവുന്ന ക്ഷീണത്തെ അകറ്റുകയും ചെയ്യും. ഭക്ഷണത്തിന് പുറമേ ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ശരിയായി ഉറങ്ങുന്നതും കോവിഡിനെ പ്രതിരോധിക്കാൻ സഹായകമാണ്.

മറിച്ച് ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്നതും, കുറച്ച് വെള്ളം കുടിക്കുന്നതും, സമ്മര്‍ദമേറിയ ജീവിതം നയിക്കുന്നതുമെല്ലാം ശരീരത്തിനെ  അനാരോഗ്യത്തിലേക്ക് നയിക്കും. ഇത് അനാവശ്യമായി ഭാരം കൂടാനും തദ്വാര കോവിഡ് അപകട സാധ്യത വര്‍ധിപ്പിക്കാനും കാരണമാകും.

കാപ്പിയും മുലപ്പാലും ബ്രക്കോളി ഇനത്തില്‍പ്പെട്ട കെയ്ല്‍ പോലുള്ള പച്ചക്കറികളും കോവിഡ് അപകടസാധ്യത കുറയ്ക്കാന്‍ സഹായകമാണെന്ന് ഷിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു . യുകെ ബയോബാങ്ക് ഡേറ്റ ഉപയോഗിച്ചാണ് ഇവിടുത്തെ ഗവേഷകര്‍ കോവിഡും ഭക്ഷണശീലങ്ങളുമായുള്ള ബന്ധം നിര്‍ണയിച്ചത്. 38,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 17 ശതമാനം കോവി‍ഡ് പോസിറ്റീവ് ആയി.

ചില ഭക്ഷണങ്ങള്‍ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ സ്വാധീനിക്കുന്നതായും ഇത് വഴി കോവിഡ് വരാനുള്ള സാധ്യത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതായും ഗവേഷകര്‍ പറയുന്നു. കാപ്പി, പച്ചക്കറികള്‍, മുലപ്പാല്‍ തുടങ്ങിയവ കോവിഡ് വരാനുള്ള സാധ്യത 10 ശതമാനം കുറയ്ക്കുമ്പോൾ  ചായ, പഴങ്ങള്‍, റെഡ് മീറ്റ് എന്നിവയ്ക്ക് ഇക്കാര്യത്തില്‍ ഗണ്യമായ മാറ്റം വരുത്താന്‍ സാധിക്കുന്നില്ലെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. 

ഹോട്ട് ഡോഗ്, ഡെലി മീറ്റ് പോലുള്ള സംസ്കരിച്ച ഭക്ഷണവിഭവങ്ങള്‍ കോവിഡ് സാധ്യത 10 ശതമാനം വര്‍ധിപ്പിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. സംസ്കരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ മനുഷ്യരുടെ ഭാരം കൂട്ടുന്നതിനൊപ്പം അവരെ നിത്യ രോഗികളായും മാറ്റുന്നു. വറുത്തതും പൊരിച്ചതും അമിതമായ കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്നും ഇത് കോവിഡിനുള്ള അപകടസാധ്യതയും സങ്കീര്‍ണതകളുമേറ്റുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. 

English Summary : Foods that can impact COVID-19 risks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com