ന്യൂജൻ പിള്ളേർക്കിടയിൽ എറ്റവും ഹിറ്റായി വിറ്റഴിയുന്ന രണ്ടു ഭക്ഷണപദാർഥങ്ങൾ ചോക്ക്‌ലേറ്റും പിസയുമാണത്രേ. ഏറ്റവും കൂടുതൽ പേർക്ക് അഡിക്ഷൻ ഉള്ളതും ഇവ രണ്ടിനോടും തന്നെ. കൊളംബിയ സർവകലാശാലയിലെ ഗവേഷകർ വിവിധ രാജ്യങ്ങളിലെ യുവാക്കൾക്കിടയിൽ നടത്തിയ സർവേയിൽ നിന്നാണ് ഈ കണ്ടെത്തൽ. നാൽപതോളം ഭക്ഷണങ്ങളാണ് ഫൈനൽ ലിസ്റ്റിലെത്തിയത്. കൊതിയിൽ ഒന്നാം സ്ഥാനം എല്ലായിടത്തും ചോക്ക്‌ലേറ്റിനു തന്നെ.
തൊട്ടുപിന്നാലെയുണ്ട്, ഐസ് ക്രീമും, ഫ്രഞ്ച് ഫ്രൈസും, പിസയും കുക്കീസും. ടെക്കികൾക്കിടയിലും ന്യൂജൻ കോളജ് കുമാരീ കുമാരന്മാർക്കിടയിലുമാണ് ഇത്തരം ഭക്ഷണങ്ങൾക്ക് വൻ ഡിമാൻഡ്. ചീസും ഫ്രൈഡ് ചിക്കനും സോഡയും കേക്കും കൊതിവിഭവങ്ങളുടെ പട്ടികയിൽ ആദ്യ ഇരുപതെണ്ണത്തിൽ ഉൾപ്പെടുന്നു. ഇത്തരം ഭക്ഷണങ്ങളോട് യുവാക്കൾക്കുള്ള അഡിക്ഷൻ വർധിച്ചുവരികയാണെന്നും സർവേയിൽ തെളിഞ്ഞു. ക്രമാതീതമായ അളവിൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് കാലക്രമേണ ‘ഈറ്റിങ് ഡിസ്ഓർഡർ’ ഉണ്ടാകുന്നതായാണ് ന്യൂയോർക്കിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്.
കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ചു പോലും ബോധമില്ലാതെ വാരിവലിച്ചു കഴിക്കുന്നതിലാണ് ഇവർക്കു താൽപ്പര്യം. അകത്താക്കുന്ന കാലറികളെ കുറിച്ച് ഇത്തരക്കാർക്ക് യാതൊരു ചിന്തയുമുണ്ടാകില്ല. ചോക്ക്‌ലേറ്റും പിസയും മറ്റും കഴിച്ച് സ്വാഭാവികമായ ഭക്ഷണരീതി പോലും ഇവർക്ക് നഷ്ടമാകുന്നു. ഇത്തരക്കാരെ സാധാരണ ഭക്ഷണങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനും പ്രയാസം തന്നെ. അതുകൊണ്ട് ഈ ഭക്ഷണങ്ങളോട് അഡിക്ഷൻ ഉണ്ടായിവരുന്നുണ്ടോ എന്നതു പ്രത്യേകം ശ്രദ്ധിക്കണമെന്നു ചുരുക്കം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.