Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഹാരത്തിൽ വേണം 5 ഘടകങ്ങ‌ൾ

school-diet

സ്കൂളിൽ പോയി തുടങ്ങുന്ന കുട്ടികളുടെ ആഹാരകാര്യത്തിലാണ് അമ്മമാർക്ക് ആശങ്ക ഏറെയും. ധാന്യം, പയർ, പച്ചക്കറികൾ, എണ്ണ പാൽ എന്നീ അഞ്ചു ഘടങ്ങൾ കുട്ടികളുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം (ദിവസവും ഒരു മുട്ടയും ഒരു ഇലക്കറിയും ഉൾപ്പെടുത്തണം). ഈ അഞ്ചു ഗ്രൂപ്പുകളുടെ മിശ്രണമായിരിക്കണം ഭക്ഷണം. കുട്ടികളിൽ രോഗപ്രതിരോധ ശക്തിയും കണക്കുകൂട്ടുന്നതിനുള്ള കഴിവും ഏകാഗ്രതയും വർധിപ്പിക്കാൻ കൃത്യമായ അളവിലുള്ള പ്രഭാത ഭക്ഷണം നിർബന്ധമാണ്. ദോശയോ ഇഡ്ഡലിയോ പുട്ടോ ഏത്തപ്പഴമോ ആവാം. അവയോടൊപ്പം കടലക്കറിയോ മുട്ടയോ സാമ്പാറോ കൊടുത്താൽ പോഷകങ്ങൾ സമീകൃതമായി. ഓരോ നേരത്തെ ഭക്ഷണത്തോടൊപ്പവും അൽപം പച്ചക്കറികൾ കൂടി പ്ലേറ്റിലോ ചോറ്റുപാത്രത്തിലോ വയ്ക്കുക. ആദ്യത്തെ കുറച്ചു ദിവസം അവഗണിച്ചെന്നു വരാം. വീണ്ടും കൊടുത്തു കൊണ്ടേയിരുന്നാൽ ക്രമേണ കുട്ടി കഴിച്ചു തുടങ്ങും. ഉച്ചഭക്ഷണത്തിന് എന്നും ചോറു നൽകാതെ വൈവിധ്യമാർന്ന വിഭവങ്ങൾ നൽകാം. സമ്പൂർണ ഉച്ചഭക്ഷണമാണു വെജിറ്റബിൾ പുലാവ്. അരി വേവിച്ച് ഗ്രാമ്പുവും, പട്ടയും, വേവിച്ച പച്ചക്കറികളും പട്ടാണിയും അൽപം വഴറ്റിയ സവാളയും ചേർത്തു പുലാവുണ്ടാക്കാം. ഇതോടൊപ്പം തൈരുചേർത്ത സാലഡും മല്ലിയില ചട്ട്ണിയും കൊടുത്താൽ സമീകൃതാഹാരമായി.

തക്കാളിച്ചോറും മുട്ടയും സാലഡും ചേർത്തു നൽകുന്നതും നല്ലതാണ്. ഇടവേളകളിലും നാലുമണിക്കും കഴിക്കാൻ ഈന്തപ്പഴവും അണ്ടിപ്പരിപ്പും നൽകുന്നതു നല്ലതാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ മത്സ്യം, ഇറച്ചി, നട്സ്, പയർ, പരിപ്പുവർഗങ്ങൾ, പാൽ, പാലുൽപ്പന്നങ്ങൾ തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശക്തി കൂട്ടുന്ന ആന്റിബോഡിയുടെ അളവ് ശരീരത്തിൽ വർധിപ്പിക്കും. വിറ്റമിൻ സി അടങ്ങിയ നെല്ലിക്കയും നാരങ്ങയും തക്കാളിയും ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്തണം. മഞ്ഞയും ഓറഞ്ചും നിറമുള്ള പഴങ്ങളും പച്ചക്കറികളും ആന്തരിക അവയവങ്ങളുടെ ആരോഗ്യത്തിനു നല്ലതാണ്. കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വാട്ടർബോട്ടിലിൽ തിളപ്പിച്ചാറിയ വെള്ളമോ നാരങ്ങവെള്ളമോ സംഭാരമോ കൊടുത്തു വിടാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.