Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ വൈറസ് അതിഥി തൊഴിലാളികളിൽ നിന്നു പടർന്നതോ? പരിശോധിക്കണം ഈ സാധ്യതകളും

Nipah

കേരളത്തിലെ നിപ്പ വൈറസ് ബംഗ്ലാദേശ് സ്ട്രെയിൻ ആണെന്ന് വാർത്തവന്നതോടെ അതിഥി തൊഴിലാളികളിൽനിന്ന് പടർന്നതാണോ എന്ന രീതിയിലുള്ള സന്ദേഹങ്ങൾ വന്നുതുടങ്ങി.

അങ്ങനെ ഒരു സാധ്യതയില്ല എന്നാണ് എന്റെ അഭിപ്രായം. കാരണം അങ്ങനെ ആയിരുന്നു എങ്കിൽ വളരെ ഉയർന്ന മരണ നിരക്കുള്ള ഈ വൈറസ് പനി ധാരാളം ജീവനുകൾ അപഹരിച്ചേനേ. നമുക്ക് പിടിച്ചാൽ കിട്ടാത്ത അത്ര വലുതായേനേ.

വവ്വാലുകളാണ് ഈ വൈറസിന്റെ റിസർവോയർ ഹോസ്റ്റ്. അതായത് വവ്വാലുകൾക്ക് ഒരു അസുഖവും ഇല്ലാതെ ഈ വൈറസിന് അവയുടെ ശരീരത്തിൽ വസിക്കാനാവും. വളരെ അപൂർവ്വമായി മാത്രമേ വവ്വാലുകളിൽ നിന്നും അസുഖം മനുഷ്യരിലേക്ക് പടരാറുള്ളൂ. 700 കോടിയിലധികം ജനങ്ങളുള്ള ഈ ഭൂമിയിൽ 600-ൽ താഴെ ആളുകളെ മാത്രം ബാധിച്ച അസുഖം. നിപ്പ മാത്രമല്ല, പല വൈറസുകളുടെയും റിസർവോയർ ഹോസ്റ്റാണ് വവ്വാലുകൾ.

കേരളത്തിൽ 56 സ്പീഷീസ് വവ്വാലുകൾ ആണുള്ളത്. അവയിൽ ആറെണ്ണം വലിയ പഴം തീനി വ്വാലുകളാണ്. പഴം തീനി വവ്വാലുകളിൽ നിന്നാണ് ഈ വൈറസിനെ ഇതിനുമുൻപ് കൂടുതൽ തവണയും കണ്ടെത്തിയിരിക്കുന്നത്. മലേഷ്യയിലും ബംഗ്ലാദേശിലും അസുഖം ആരംഭിച്ചത് പഴം തീനി വവ്വാലുകളിൽ നിന്ന് ആയിരുന്നു. കേരളത്തിലും അതിനുള്ള സാധ്യത വളരെയേറെയാണ്.

ഇത് സ്ഥിരീകരിക്കാനായി കോഴിക്കോട് പേരാമ്പ്ര ഭാഗത്തുനിന്നുള്ള വവ്വാലുകളെ പിടിച്ച് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. വളരെ ശ്രമകരമായ ദൗത്യമാണ്, എങ്കിലും നമുക്ക് ഇതിന്റെ ഉൽഭവസ്ഥാനം കണ്ടെത്തേണ്ടതുണ്ട്.

കേരളത്തിലുള്ള വലിയ പഴം തീനി വവ്വാലുകളിൽ ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചാൽ നിരവധി സംശയങ്ങൾക്ക് ഉത്തരം ആകും. എങ്കിലും അപ്പോഴും ചില ചോദ്യങ്ങൾ അവശേഷിക്കും. ഇവയിൽ പണ്ടേ ഈ വൈറസ് ഉണ്ടായിരുന്നോ, അതോ വലിയ ദേശാടനത്തിലൂടെ ഇവിടെ എത്തിയതാണോ ? 1000 കിലോമീറ്റർ ഒക്കെ ദേശാടനം ലോകത്തിന്റെ പലഭാഗങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളത്തിലെ വലിയ വവ്വാലുകൾ 30 കിലോമീറ്ററിൽ താഴെ ദിവസം സഞ്ചരിക്കുന്നവരാണ് എന്നാണ് മനസ്സിലായിരിക്കുന്നത്. മാത്രമല്ല സാമൂഹ്യ ജീവികളായ ഇവർ ഒരേ സ്ഥലത്ത് തന്നെയാണ് താമസിക്കാറും. എങ്കിലും വാസസ്ഥലത്ത് തീപിടുത്തം പോലൊക്കെ ഉണ്ടായാൽ ദൂര പ്രദേശങ്ങളിലേക്ക് പോവാനുള്ള സാധ്യതയുമുണ്ട്. ഈ വിഷയത്തിൽ ഇനിയും പഠനങ്ങൾ നടക്കേണ്ടതുണ്ട്.

പിന്നെയുള്ള ഒരു സാധ്യത വലിയ പരുന്തു വർഗ്ഗങ്ങളിലൂടെ പകരുമോ എന്നുള്ളതാണ്. വളരെയധികം നാടുകൾ താണ്ടുന്ന ദേശാടകരായ റാപ്ടറുകൾ നമുക്കുണ്ട്. ഈ വൈറസ് വാഹകനായ ഒരു വവ്വാലിനെ ആഹരിക്കുന്ന പരുന്ത് കേരളത്തിൽ എത്തിയശേഷം വവ്വാലുകളിലേക്ക് വൈറസിനെ നൽകാനുള്ള സാധ്യത. പക്ഷേ ഇന്നേവരെ ഒരു പക്ഷിയിലും ഈ വൈറസിനെ കണ്ടെത്തിയതായി രേഖപെടുത്തിയിട്ടില്ല. അതിനുള്ള സാധ്യതയും കുറവാണ്.

ഇനിയുള്ള സാധ്യത ഈ പനിയുള്ള സ്ഥലങ്ങളിൽനിന്നും മനുഷ്യരാൽ ഇങ്ങോട്ട് കൊണ്ടുവരിക എന്നുള്ളതാണ്. എന്നാൽ നിലവിൽ ലോകത്ത് മറ്റൊരിടത്തുനിന്നും ഈ അസുഖത്തിന്റെ വിവരങ്ങൾ ലഭിക്കുന്നില്ല. ഈ അടുത്തകാലത്തൊന്നും വിവരങ്ങൾ ലഭിച്ചിട്ടുമില്ല.

പലരും സംശയിക്കുന്നത് പോലെ അതിഥി തൊഴിലാളികളിൽനിന്ന് ആയിരുന്നുവെങ്കിൽ ഇത് വളരെയധികം പടർന്നുപിടിച്ചേനേ. കാരണം അവർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ-ശുചിത്വ സൗകര്യങ്ങളൊക്കെ വളരെ പരിമിതമാണ്. അതുകൊണ്ടുതന്നെ അവിടെ ഒരു ഔട്ട് ബ്രേക്ക് ഉണ്ടായാൽ തീ പോലെ പടർന്നു പിടിച്ചേനേ. അതിനാൽ തന്നെ അങ്ങനെയൊരു സാധ്യത വളരെ വളരെ വളരെ തുച്ഛമാണ്. മറ്റൊരു സാധ്യത കേരളത്തിൽ നിന്നും അസുഖമുള്ള മറ്റൊരു സ്ഥലത്തേക്ക് പോയി തിരിച്ചുവരുന്ന ഒരാളിൽ നിന്നും പടരാനാണ്, നിലവിൽ നമ്മൾ മനസ്സിലാക്കുന്ന ഇൻഡക്സ് കേസിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല.

ഇന്റക്സ് കേസ് ആയ ആൾ മലേഷ്യയിൽ പോയി വന്നിരുന്നു എന്നൊരു വ്യാജപ്രചരണം ഉണ്ടായിരുന്നു. എന്നാൽ പാസ്പോർട്ട് പരിശോധിച്ചപ്പോൾ അത് നുണയാണ് എന്ന് തെളിഞ്ഞു.

മറ്റൊരു സാധ്യത ടൂറിസ്റ്റുകളിൽ നിന്നും വരിക എന്നുള്ളതാണ്. അങ്ങനെയെങ്കിലും മറ്റൊരു രാജ്യത്ത് ഈ അസുഖം റിപ്പോർട്ട് ചെയ്യപ്പെടണമായിരുന്നു.

ലോകത്ത് ആകെ രണ്ട് സ്ട്രെയിൻ മാത്രമേ ഇതുവരെ കണ്ടു പിടിച്ചിട്ടുള്ളൂ.

NiVb - അതായത് ബംഗ്ലാദേശ് സ്ട്രെയിൻ

NiVm - അതായത് മലേഷ്യൻ സ്ട്രെയിൻ

അതായത് കേരളത്തിൽ കണ്ട സ്ട്രെയിൻ ഇതിൽ രണ്ടിൽ ഏതെങ്കിലും ഒന്നായിരിക്കണം എന്നു ചുരുക്കം, അല്ലെങ്കിൽ പുതിയ ഒരു സ്ട്രെയിൻ ആവണം. നിലവിൽ അത് ബംഗ്ലാദേശ് സ്ട്രെയിൻ ആണ് എന്ന് കണ്ടു പിടിച്ചു എന്നാണ് വാർത്ത.

രണ്ടിന്റെ പേരിലും ധാരാളം ഗൂഢാലോചന സിദ്ധാന്തങ്ങൾ നിലവിൽ തന്നെ പ്രചരിക്കുന്നുണ്ട്. അടിസ്ഥാനമില്ലാത്ത അത്തരം ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഒരു ഗുണവുമില്ല. വളരെ റിമോട്ട് ആയിട്ടുള്ള സാധ്യതകൾ മാത്രമാണ് അവ. അതിൽ തന്നെ ചില സാധ്യതകൾ ഒട്ടും സംഭവവുമല്ല.

അതുകൊണ്ട് ആരോപണങ്ങൾ ഉന്നയിക്കാതെ സൈന്റിഫിക് ആയ തെളിവിനായി നമുക്ക് കാത്തിരിക്കാം. സുങ്ങ് ജി പാർക്ക് പറഞ്ഞതുപോലെ  "കേരളത്തിൽ നിപ്പാ പനിക്ക് കാരണമായ വൈറസ് ബംഗ്ലാദേശ് സ്ട്രെയിനാണ് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അസുഖം ബംഗ്ലാദേശിൽ നിന്നു വന്നു എന്നല്ല. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവർ പല രാജ്യങ്ങൾ ആണെങ്കിലും അത് കേവലം രാഷ്ട്ര അതിർവരമ്പ് മാത്രമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡം എന്ന ഭൂമിശാസ്ത്ര ഭാഗത്തിലാണ് ഇവയെല്ലാം

ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ജീവ-ജാലങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഈ പ്രദേശത്തുള്ള ജീവ ജാലങ്ങൾക്ക് ജനിതകപരമായി കൂടുതൽ പരസ്പര ബന്ധം കാണാൻ സാധ്യതയുണ്ട്.

ബംഗ്ലാദേശ് സ്ട്രെയിനുമായി കൂടുതൽ സാമ്യം ഉണ്ടായി എന്നുള്ളതു ഒരു അസ്വാഭാവികതയുമില്ല എന്ന് ചുരുക്കം.

രാഷ്ട്രം മനുഷ്യൻ തിരിക്കുന്ന വേർതിരിവ്വാണ്. അത്തരം വേർതിരിവ്വ് വന്നിട്ട് വളരെക്കുറച്ച് നാളുകൾ മാത്രമേ ആയുള്ളൂ. മറ്റു ജീവജാലങ്ങളെ സംബന്ധിച്ച് അത് അത്ര വലിയ വേർതിരിവ്വല്ലതാനും. ഫിസിക്കൽ ബാരിയേഴ്സ് ഉദാഹരണമായി വൻ മലനിരകൾ, സമുദ്രങ്ങൾ, തുടങ്ങിയവയാണ് ജീവജാലങ്ങളെ സംബന്ധിച്ച് വലിയ ബാരിയയറുകൾ. കേരളത്തിൽ പാലക്കാടൻ ചുരം ഒരുദാഹരണമാണ്.

വവ്വാലുകൾ, പക്ഷികൾ തുടങ്ങിയവ ജീവികൾക്ക് തടസ്സങ്ങൾ ഒരു വലിയ പ്രശ്നമല്ല എന്ന് നമുക്കറിയാം. അവയ്ക്കു ഇത്തരം ഫിസിക്കൽ ബാരിയറുകൾ താരതമ്യേന അനായാസം ഭേദിക്കാൻ സാധിക്കും.

എന്നിരുന്നാൽ തന്നെയും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്താൻ പറ്റുന്ന ഒരു സംവിധാനം ഉണ്ടാകണം. അത് പോലെ ഒരോ സ്ഥലത്തും എൻഡമിക് ആയിട്ടുള്ള രോഗങ്ങളുടെ ഒരു ഡാറ്റ ബാങ്കും വേണം. ഒരാൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോൾ അവശ്യമായ സ്ക്രീനിംഗ് നടത്താൻ ഇത് സഹായിക്കും. മാത്രവുമല്ല ആരോഗ്യ വിഷയങ്ങളിൽ ജനങ്ങൾ കൂടുതൽ ബോധവാൻമാരാകും. ചില അസുഖങ്ങൾക്ക് ചില പോപ്പുലേഷൻ പല കാരണങ്ങളാൽ കൂടുതൽ വളനറബിളായിരിക്കും. അതിനാൽ അത്തരം സ്ക്രീനിഗുകൾ ഒരാവശ്യമാണ്

ഔട്ട് ബ്രേക്കുകൾ ഉണ്ടാകുമ്പോൾ അതറിയാൻ സാധിക്കുമെങ്കിലും, അതല്ലാതെയുള്ള അസുഖങ്ങൾ പടരുന്നത് തടയാനും ഇത്തരം സ്ക്രീനിംഗുകൾ ഉപയോഗ പ്രദമാവും. ഇത്തിരി സെൻസിറ്റീവാണ് കാര്യങ്ങളെങ്കിലും ഇതൊക്കെ പിന്നീട് എല്ലാവർക്കും ഗുണകരമാവും.

അതുപോലെ വാക്സിൻ വിരുദ്ധതയും മറ്റും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടിയെടുക്കേണ്ട്, ഒരു യൂട്ടിലിറ്റേറിയൻ അസ്പക്ടിൽ ജനാധിപത്യപരമായ ഒരു ആവശ്യം കൂടിയാണ്. ഇതൊക്കെ നടക്കാത്ത പക്ഷം നമ്മൾ പകർച്ച വ്യാധികളുടെ 'എക്സ് പോർട്ടർ ' എന്ന രീതിയിൽ മറ്റുള്ളവർ കാണുകയും തൊഴിൽ സാധ്യതകൾ കുറയുകയും ചെയ്യും. അതുപോലെ തന്നെ നമ്മുടെ രാജ്യത്തേക്കുള്ള നിക്ഷേപങ്ങളും രാജ്യത്ത് നിന്നുള്ള കയറ്റുമതിയും കുറയും. ഇത് സാമ്പത്തിക മേഖലയെ ശക്തമായി ബാധിക്കും.

സുസ്ഥിരമായ ഒരു വികസന പ്രക്രിയയിൽ ഏറ്റവും പ്രധാനമാണ് ആരോഗ്യം. അതില്ലാതെ മുന്നോട്ട് പോകുക എന്നത് അസാധ്യമാണ്."

ഇത്രയും സാധ്യതകൾ ഒക്കെയുണ്ടെങ്കിലും ശാസ്ത്രീയമായ തെളിവിന് കാത്തിരിക്കാം എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് അങ്ങനെ ഒരു തെളിവ് ലഭിക്കുന്നതുവരെ പ്രതിരോധ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ഇപ്പോഴും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് തടയാൻ ആവശ്യമായ കാര്യങ്ങളെല്ലാം നമുക്കു ചെയ്യാം.

എവിടെ നിന്നാണ് ആരംഭിച്ചത് എന്ന് അതിനിടയിൽ നമുക്ക് കണ്ടെത്താം. ആശങ്കയും പരിഭ്രമവും ഊഹാപോഹങ്ങളും ഒഴിവാക്കി ജാഗ്രതയോടെ പ്രതിരോധ നടപടികളിൽ ഏർപ്പെടാം.

Read More : Nipah Virus | Health Tips