അമ്മയാകാനുള്ള ഒരുക്കത്തിലാണോ? എങ്കിൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം കിടപ്പിലും ശ്രദ്ധ വേണം.
ഗർഭത്തിന്റെ അവസാന ആഴ്ചകളിൽ മലർന്നു കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. അമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന്, മലർന്നു കിടക്കുന്നതു കഴിവതും കുറയ്ക്കണമെന്നാണു പുതിയ പഠനം പറയുന്നത്.
മിക്ക ഗർഭിണികളും ഉറക്കസമയത്തിന്റെ 25 ശതമാനവും മലർന്നാണ് കിടക്കാറെന്നു ഗവേഷകർ പറയുന്നു. ഇത് കുഞ്ഞിന്റെ ജനനസമയത്തെ ഭാരം കുറയാനും ചാപിള്ളയെ പ്രസവിക്കാനുമുള്ള സാധ്യത കൂട്ടും. മലർന്നു കിടക്കുമ്പോൾ ഗർഭസ്ഥശിശുവിന് ഓക്സിജൻ ലഭിക്കുന്നതു കുറയും. ശ്വസനം സുഗമമാകാത്തതിനാൽ ഉറക്കപ്രശ്നങ്ങൾക്കും കാരണമാകും.
പൊസിഷണൽ തെറാപ്പിയിലൂടെ, ഗർഭിണികൾ ഗർഭത്തിന്റെ അവസാന മാസങ്ങളിൽ മലർന്നു കിടക്കുന്നത് ഒഴിവാക്കാമെന്ന് പഠനം നടത്തിയ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയയിലെ ജെയ്ൻ വാർലാൻഡ് പറയുന്നു.
ഗർഭിണികൾ അവരുടെ അരയ്ക്കു ചുറ്റും ഒരു ഉപകരണം ധരിച്ചാൽ സുഖമായി ഉറങ്ങാനും മലർന്നു കിടക്കുന്നത് ഒഴിവാക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് അമ്മയ്ക്കും ഗർഭസ്ഥശിശുവിനും ആരോഗ്യഗുണങ്ങളേകും.
മുതിർന്നവരിൽ, പ്രത്യേകിച്ചു ശ്വസനപ്രശ്നങ്ങൾ മൂലം ഉറക്കം ശരിയാകാത്തവരിൽ, ചരിഞ്ഞു കിടക്കുന്ന സമയം കൂട്ടാനും മലർന്നു കിടക്കുന്നതു കുറയ്ക്കാനും പൊസിഷണൽ തെറാപ്പിയിലൂടെ സാധിക്കുമെന്നത് സ്വീകാര്യമായ കാര്യമാണ്. ഇതു വഴി ഗർഭിണികളിലും മലർന്നു കിടക്കുന്ന സമയം കുറയ്ക്കാനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സുരക്ഷിതമാക്കാനും കഴിയുമെന്ന് ക്ലിനിക്കൽ സ്ലീപ്പ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
Read More : ആരോഗ്യവാർത്തകൾ