അമിതമായ മദ്യപാനം സ്ത്രീകളില്‍ പ്രത്യുല്‍പാദനശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഡാനിഷ് സര്‍വകലാശാലപഠനം. ആഴ്ചയില്‍ 14 പെഗില്‍ കൂടുതല്‍ മദ്യം കഴിക്കുന്നവരിലാണ് പ്രത്യുൽപാദന ശേഷിക്കുറവു കണ്ടെത്തിയത്. 18 ശതമാനത്തോളം ശേഷിക്കുറവാണ് പഠനഫലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആഴ്ചയില്‍ ഒന്നു മുതല്‍ ഏഴ് പെഗ് വരെ കഴിക്കുന്നവരുടെ പ്രത്യുൽപാദനശേഷിയില്‍ കുറവുകള്‍ കണ്ടെത്തിയിട്ടില്ല.
വൈന്‍, ബിയര്‍ തുടങ്ങി താരതമ്യേന ഹാനികരമല്ല എന്നു വിശ്വസിക്കുന്ന മദ്യയിനങ്ങളും പ്രത്യുൽപാദനശേഷിയെ ബാധിക്കുന്നുണ്ട്. ഇക്കാര്യവും പഠനത്തില്‍ വ്യക്തമായെന്നു ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ലഹരി കൂടിയ മദ്യത്തോളം തന്നെ ഹാനികരമാണ് കൂടിയ അളവില്‍ ലഹരി കുറഞ്ഞ മദ്യം കഴിക്കുമ്പോഴും സംഭവിക്കുന്നത്.
വികസിത രാജ്യങ്ങളില്‍ ഇരുപത്തിനാല് ശതമാനമാണ് വന്ധ്യതാനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ക്കായി ശ്രമിക്കുമ്പോള്‍ തന്നെ മദ്യപാനം ഒഴിവാക്കുന്നത് നല്ലതാണെന്ന് പൊതുവേ വിദഗ്ദരുടെ പക്ഷം. എന്നാല്‍ മദ്യം എത്രമാത്രം പ്രത്യുൽപാദനശേഷിയെ ബാധിക്കുമെന്ന് നിരീക്ഷിക്കുന്ന തരത്തിലുള്ള പഠനം ഇത് ആദ്യമായാണ് നടക്കുന്നത്.
അമിതമദ്യപാനം ആര്‍ത്തവചക്രത്തെ ബാധിക്കുമെന്നും പഠനം പറയുന്നു. ആറായിരത്തിലേറെ സ്ത്രീകളിലാണ് പഠനം നടന്നത്. ബ്രിട്ടിഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം സ്ത്രീകളില്‍ മാത്രമാണ് നടന്നതെങ്കിലും കുട്ടികള്‍ക്കായി ശ്രമിക്കുമ്പോള്‍ ദമ്പതികളില്‍ രണ്ടുപേരും മദ്യം ഒഴിവാക്കുന്നത് തന്നെയാണു നല്ലതെന്നും പറയുന്നു. മദ്യപാനം പുരുഷന്‍റെ ബീജഗുണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഒട്ടേറെ പഠനങ്ങൾ നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്.