ADVERTISEMENT

പ്രസവാനന്തര വിഷാദരോഗം അഥവാ പോസ്റ്റ് പാർടം ഡിപ്രഷൻ (PPD) പല സ്ത്രീകളെയും ബാധിക്കുന്ന ഗുരുതരമായ മാനസിക രോഗാവസ്ഥയാണ്. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (APA) പഠനം പ്രകാരം, ആഗോളതലത്തിൽ പത്തിലൊന്ന് എന്ന കണക്കിലാണ് പ്രസവശേഷമുള്ള സ്ത്രീകളിൽ ഈ അവസ്ഥ കണക്കാക്കപ്പെടുന്നത്. ഇവയിൽ തന്നെ 50 ശതമാനം കേസുകളും ആരോഗ്യ വിദഗ്ധരുടെ മുന്നിൽ എത്തുകയോ രോഗം നിർണയിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. പ്രതിവർഷം 6 ലക്ഷത്തിൽപരം സ്ത്രീകളെയാണ് പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ ബാധിക്കുന്നത്.

പോസ്റ്റ്പാർടം ഡിപ്രഷൻ ഉണ്ടാവുന്നത് എങ്ങനെ?
ന്യൂറോ കെമിക്കൽ മാറ്റങ്ങളാൽ സ്വാധീനിക്കപ്പെടുന്ന അവസ്ഥയാണ് ഇത്. ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് പ്രസവശേഷം കുത്തനെ കുറയുന്നത് മൂലം വിശപ്പ്, ഉറക്കം എന്നിവയെ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ അളവിൽ മാറ്റങ്ങൾ ഉണ്ടാവുകയും, മൂഡ് ഹോർമോണുകൾ ആയ സെറോട്ടോണിൻ, ഡോപ്പമിൻ ഹോർമോണുകളുടെ അളവിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് മാനസിക സമ്മർദ്ദത്തെ കൂട്ടുകയും, സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് ശരീരത്തിൽ വർധിക്കുകയും ചെയ്യുന്ന സാഹചര്യം വിഷാദരോഗ ലക്ഷണങ്ങൾക്ക് കാരണമാകുന്നു. പ്രസവാനന്തര തൈറോയ്ഡ് നിർണയിക്കപ്പെട്ടിട്ടുള്ള സ്ത്രീകളിലും രോഗ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. ജനിതകപരമായുള്ള സാധ്യതകളെയും തള്ളിക്കളയാൻ ആവില്ല.

പോസ്റ്റ്പാർടം ഡിപ്രഷനിലേക്ക് നയിക്കുന്ന കാരണങ്ങൾ 
ഗർഭിണിയായിരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ചെറുതോ വലുതോ ആയ ആഘാതങ്ങളും പിരിമുറുക്കങ്ങളും പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോഡറിലേക്ക് നയിക്കുകയും പ്രസവാനന്തരം അത് വിഷാദ രോഗത്തിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു. ഗർഭിണിയായിരിക്കുന്ന സാഹചര്യത്തിൽ കുടുംബാംഗങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ലഭിക്കുന്ന പരിഗണനയും ശ്രദ്ധയും പ്രസവാനന്തരം കുഞ്ഞിലേക്ക് മാത്രമായി ഒതുങ്ങാറാണല്ലോ പതിവ്. പ്രസവശേഷം അമ്മയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുന്ന സാഹചര്യങ്ങൾ സാധാരണമായി കണ്ടു വരുന്നുണ്ട്. പരിമിതമായ സമയത്ത് രൂപപ്പെടുന്ന 'അമ്മ' എന്ന ലേബലിൽ ഉൾപ്പെടുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതിനാൽ പൊടുന്നനെയുള്ള പൊരുത്തപ്പെടലുകൾ ഇവരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണ് ചെയ്യുക. അത് തിരിച്ചറിയാതെയുള്ള കുറ്റപ്പെടുത്തലുകൾ, അവഗണനകൾ ഇവരിൽ സമ്മർദ്ദങ്ങൾ ഉണ്ടാക്കുകയും വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

യാഥാസ്ഥിതിക സമൂഹവും തെറ്റിദ്ധാരണകളും
ഇത്രയധികം സാമൂഹിക പ്രാധാന്യമുള്ള ഈ അവസ്ഥയെ നമ്മുടെ യാഥാസ്ഥിതിക സമൂഹം പാടെ നിസ്സാരവൽക്കരിക്കുകയും, പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക -ശാരീരിക പ്രശ്നങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നില്ല എന്ന യാഥാർഥ്യവും ഇത്തരം അവസ്ഥകളുടെ ഗുരുതരാവസ്ഥയെ സ്വാധീനിക്കുന്നു. ദുഃഖങ്ങളും ദുരനുഭവങ്ങളും ഒരു സ്ത്രീയെ ഭൂമിയോളം ക്ഷമയുള്ളവൾ ആക്കാനും സഹനത്തിന്റെ രക്തസാക്ഷികളാക്കാനും ഉള്ള സമൂഹത്തിന്റെ പരോക്ഷമായ ശ്രമങ്ങളാണ് ഇവയെല്ലാം. സമൂഹത്തിൽ ഒരു സ്ത്രീ പൂർണ്ണയാകുന്നത് അവൾ അമ്മയാകുമ്പോൾ ആണ് എന്ന ബോധം ആഴ്ന്നിറങ്ങി കഴിഞ്ഞു. മാതൃത്വത്തെ സ്നേഹമായും സഹനമായും വാഴ്ത്തിയ സാഹിത്യങ്ങളുടെ നാട്ടിൽ നിന്ന് സ്വന്തം കുഞ്ഞിന് മുലപ്പാൽ പോലും കൊടുക്കാൻ കഴിയാതെ വരുന്ന, കുഞ്ഞു കരഞ്ഞാൽ മടിയിൽ കിടത്തി ഒന്ന് ഓമനിക്കാൻ കഴിയാത്ത വിഷാദ രോഗിയായ ഒരു അമ്മയ്ക്ക് ലഭിക്കുന്ന സ്വീകാര്യത എത്രത്തോളമായിരിക്കും! മാതൃത്വത്തെ അവഹേളിക്കുന്ന, അമ്മയാവാൻ യോഗ്യതയില്ലാത്ത നിഷേധിയും അസാന്മാർഗിയുമായ സ്ത്രീയായി പൊതു സമൂഹത്തിനുമുന്നിൽ അവൾ മാറുവാൻ അധികം കാലതാമസം ഉണ്ടാവില്ല.

Photo Credit : GrooveZ/ Shutterstock.com
Photo Credit : GrooveZ/ Shutterstock.com

പ്രസവാനന്തര വിഷാദം പലപ്പോഴും ബലഹീനതയായും മാതൃ സഹജാവബോധത്തിന്റെ അഭാവമായും തെറ്റിദ്ധരിക്കപ്പെടുന്നു. തന്റെ കുഞ്ഞിനോടുള്ള വാത്സല്യവും കടപ്പാടും കൊണ്ട് അമ്മമാർ മതിമറക്കണമെന്നാണ് സമൂഹത്തിന്റെ നിലപാട്. പിപിഡി ബാധിതരായ സ്ത്രീകൾക്ക് അവർ കടന്നുപോകുന്ന വൈകാരിക അവസ്ഥ സ്വയം മറികടക്കാൻ ആവാത്തത് കൊണ്ട് തന്നെ മാതൃത്വത്തിന്റെ സഹജ ഭാവങ്ങൾ അവർക്ക് അന്യമായിരിക്കും. എന്നിരുന്നാലും, പല സ്ത്രീകൾക്കും, പ്രസവാനന്തര കാലഘട്ടം ദുഃഖം, ഉത്കണ്ഠ എന്നിവയുടെ തീവ്രമായ വികാരങ്ങളാൽ അടയാളപ്പെടുത്തുന്നു. ഇവ മാതൃത്വത്തിന്റെ പ്രതീക്ഷിക്കുന്ന മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ വിമർശന വിധേയരാവുകയും ഇത് സ്വാഭാവികമായും കടുത്ത കുറ്റബോധം, ഒറ്റപ്പെടൽ, ഭീതി, ആത്മഹത്യാ പ്രവണത എന്നിവയിലേക്ക് അവളെ നയിക്കുകയും ചെയ്യും.

രോഗനിർണയത്തിന്റെ പരിമിതികൾ
അറിവില്ലായ്മയാണ് പ്രധാന പ്രശ്നം. പല സ്ത്രീകൾക്കും പ്രസവാനന്തര വിഷാദവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും അപകടസാധ്യതകളും അറിയില്ല എന്നതാണ് സത്യം. സ്വന്തം പോരാട്ടങ്ങൾ തിരിച്ചറിയാൻ അവർക്ക് ബുദ്ധിമുട്ടാണ്. രോഗനിർണയം നടക്കാത്തതു മാത്രമല്ല, പലപ്പോഴും രോഗം കണ്ടെത്തിയാൽ തന്നെ പ്രത്യാഘാതങ്ങൾ ഭയന്നും ഭാവി ഓർത്തും സ്വയം വെളിപ്പെടുത്തുന്നതിൽ സ്ത്രീകൾ വിമുഖത കാണിക്കാറുണ്ട്. ശരിയായി ചികിത്സിക്കാത്ത പക്ഷം ഈ രോഗത്തിന്റെ അനന്തരഫലങ്ങൾ വിനാശകരമായേക്കാം. അതിതീവ്രമായ മാനസിക സംഘർഷങ്ങൾ, കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണം, കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് ഇത് നയിക്കപ്പെടാം. ചിലരിലെങ്കിലും ആത്മഹത്യാ ചിന്തകളിലേക്കോ, ശിശുഹത്യകളിലേക്കോ, മാതൃ മരണങ്ങളിലേക്കോ നയിച്ചേക്കാം.

ഈ അവസ്ഥയെ എങ്ങിനെ നേരിടാം?
പ്രസവാനന്തര വിഷാദത്തെ നേരിടാൻ വിദ്യാഭ്യാസം, അവബോധം, തുറന്ന ചർച്ച എന്നിവ പ്രോത്സാഹിപ്പിക്കണം. ആരോഗ്യപ്രവർത്തകർ രോഗനിർണയം നടത്തുകയും മുൻവിധി ഇല്ലാതെ ചികിത്സയ്ക്ക് സഹായിക്കുകയും വേണം. ഈ അവസ്ഥയിലൂടെ കടന്നുപോയ സ്ത്രീകൾക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെക്കാൻ അവസരം നൽകുകവഴി, സാധാരണ ജീവിതത്തിലേക്ക് തിരികെ എത്താൻ കഴിയും. ഒപ്പം, പുതിയ അമ്മമാർക്ക് അനുകൂലവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് കുടുംബത്തിനുള്ളിലും സർക്കാർതലത്തിലും നടപടികൾ സ്വീകരിക്കേണ്ടതാണ്. സമയബന്ധിതമായുള്ള മാനസികാരോഗ്യ സേവനങ്ങൾ, ആവശ്യാനുസരണം രക്ഷാകർതൃ അവധി, തൊഴിൽ ക്രമീകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുടുംബാംഗങ്ങൾക്ക് ഈ വിഷയങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിന് ആവശ്യമായ കൗൺസിലിംഗ് ആരോഗ്യ കേന്ദ്രങ്ങൾ വഴി നൽകാവുന്നതാണ്. 

പ്രസവാനന്തര വിഷാദം ഗുരുതരമായ മാനസികാരോഗ്യാവസ്ഥയാണ്, അത് അതീവ ശ്രദ്ധയും ധാരണയും പിന്തുണയും പരിചരണവും അർഹിക്കുന്നു. പിപിഡിയെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക വിലക്കുകൾ പൊളിച്ചെഴുതണം, സ്ത്രീകൾ അവർ നേരിടുന്ന വെല്ലുവിളികളെ പറ്റി തുറന്നു പറയാൻ പ്രാപ്തരാവണം. വിദ്യാഭ്യാസം, അവബോധം, ഉൾക്കൊള്ളൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, എല്ലാ പുതിയ അമ്മമാരുടെയും മാനസികാരോഗ്യത്തെയും ക്ഷേമത്തെയും വിലമതിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി നമുക്ക് പ്രവർത്തിക്കാൻ കഴിയും.

English Summary:

Postpartum Depression: Symptoms, Causes, & the Critical Role of Social Support. The Hidden Epidemic, Breaking the Silence Around Postpartum Depression.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com