Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്ത് ചോരാതിരിക്കാന്‍

diabetes-sex

പ്രമേഹരോഗികളിലുണ്ടാകുന്ന ലൈംഗികപ്രശ്നങ്ങള്‍, പ്രത്യേകിച്ചും, ശേഷിക്കുറവ് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയോ അവഗണിക്കുകയോ ചെയ്യുന്ന ഒരു പ്രശ്നമാണ്. നാണം കൊണ്ടും പുറത്തുപറയാനുള്ള മടികൊണ്ടും ലൈംഗികശേഷിക്കുറവ്, പലരും ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നുപോലും ഒളിച്ചുവെയ്ക്കും. പ്രമേഹത്തിനു മരുന്ന് നല്‍കുന്ന ഡോക്ടര്‍മക്ക് ഇതു പരിഹരിക്കാനാകുമോയെന്ന സംശയത്തില്‍ കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നവരും നിരവധി.

ഇത്തരം അബദ്ധധാരണകള്‍ വച്ചുപുലര്‍ത്തി യഥാവിധി ചികിത്സ തേടാതിരിക്കുന്നത് ഗുരുതര പ്രശ്നങ്ങളിലേക്കാവും രോഗിയെ കൊണ്ടെത്തിക്കുക. മാനസിക സംഘര്‍ഷം മുതല്‍ കുടുംബബന്ധങ്ങള്‍ ആടിയുലയുന്ന സ്ഥിതിയില്‍ വരെയെത്തും കാര്യങ്ങള്‍. എന്നാല്‍ അറിയുക, ഈ നിശബ്ദത ആവശ്യമില്ല. യാഥാര്‍ഥ്യബോധത്തോടെ ചികിത്സ തേടിയാല്‍ ഈ പ്രശ്നം പരിഹരിക്കാനാകും.

ഉദ്ധാരണംകുറഞ്ഞാല്‍

ഉദ്ധാരണശേഷിക്കുറവാണ് പുരുഷന്മാരില്‍ പ്രമേഹവുമായി ബന്ധപ്പെട്ടു കണ്ടുവരുന്ന ലൈംഗികപ്രശ്നങ്ങളില്‍ പ്രധാനം. ലിംഗം വേണ്ടത്ര ഉദ്ധരിച്ചു കിട്ടാത്ത അവസ്ഥയായി ഈ ശേഷിക്കുറവിനെ കാണാം. പ്രമേഹരോഗികളായ പുരുഷന്മാരില്‍ 35 മുതല്‍ 50 ശതമാനം വരെ പേരില്‍ ഈ പ്രശ്നം കാണാറുണ്ട്. അതോടൊപ്പം താത്പര്യമില്ലായ്മ, ശീഘ്രസ്ഖലനം തുടങ്ങിയ തകരാറുകളും കാണാം. എന്നാല്‍, ഇതെല്ലാം പ്രമേഹം കൊണ്ടു മാത്രം സംഭവിക്കുന്നതല്ല എന്നുകൂടി അറിഞ്ഞിരിക്കണം.

ലൈംഗികമായി ഉത്തേജിക്കപ്പെടുമ്പോള്‍ ലിംഗത്തിലെ നാഡീധമനികളും രക്തഅറകളും സ്വയമേ വികസിച്ച് അതിലേക്കു കൂടുതല്‍ രക്തത്തെ ഉള്‍ക്കൊള്ളാന്‍ തയാറാകുന്നു. ഈസമയം ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ലിംഗത്തിലേക്ക് കൂടുതല്‍ രക്തം ഒഴുകിയെത്തും. ഇത്തരത്തില്‍ രക്തം എത്തുന്നതോടെ അവയവത്തിനു ദൃഢതയും മികച്ച ഉദ്ധാരണവും ലഭിക്കുന്നു.

തടസം രണ്ടു വിധത്തില്

പ്രമേഹരോഗികളില്‍ ഉദ്ധാരണത്തകരാറ് ഉണ്ടാകുന്നത് പ്രധാനമായും രണ്ടുവിധത്തിലാണ്. അതിലൊന്ന് രോഗം മൂര്‍ഛിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി നീണ്ടകാലത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്നതു വഴി നാഡീവ്യവസ്ഥയില്‍ തകരാര്‍ സംഭവിക്കുന്നതാണ്. മറ്റൊന്ന് നാഡീവ്യവസ്ഥ ശരിയായ വിധത്തിലായിരിക്കുമ്പോള്‍ ലിംഗത്തിലെ രക്തഅറകള്‍ക്ക് ശരിയാംവിധം രക്തം എത്താതിരിക്കുകയാണ്. ഈ രണ്ടു സാഹചര്യങ്ങളിലും അവയവത്തിനു ആവശ്യത്തിനു ഉദ്ധാരണം ലഭിക്കില്ല. അതുമൂലം ലൈംഗികബന്ധം ശരിയാംവിധം നടക്കാതിരിക്കുകയും ചെയ്യുന്നു.

ഉത്തേജക മരുന്നുകള്‍

ദീര്‍ഘകാല അനിയന്ത്രിത പ്രമേഹത്തിന്റെ ഭാഗമായി ഉദ്ധാരണശേഷി നഷ്ടപ്പെട്ടവര്‍ക്ക് അതു വീണ്ടെടുക്കാനായി നല്‍കുന്ന ചികിത്സകള്‍ക്ക് പരിധിയുണ്ട്. വയാഗ്ര പോലുള്ള ലൈംഗികോത്തേജന ശേഷിയുള്ള ഔഷധങ്ങള്‍ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാന്‍ ഉതകുന്നു. നാഡീവ്യവസ്ഥകളെ ഉത്തേജിപ്പിക്കുന്നതിലൂടെ രക്തസമ്മര്‍ദം ഉയര്‍ത്തുകയും ഉദ്ധാരണം സാധ്യമാക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാനാണ് ഇവ സഹായിക്കുക. പക്ഷേ, ഈ മരുന്നുകള്‍ ഉപയോഗിക്കുന്നതിനു മുമ്പ് ഡോക്ടറുടെ അനുവാദം തേടിയിരിക്കണം. പൊതുവെ പറയുമ്പോള്‍ ഉത്തേജന ഔഷധങ്ങളില്‍ പലതും സുരക്ഷിതമാണെങ്കിലും ഓരോന്നിനും അതിന്റേതായ പാര്‍ശ്വഫലങ്ങള്‍ കാണാതിരിക്കില്ല. ഹൃദ്രോഗം പോലെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ പ്രത്യേകിച്ചും ശ്രദ്ധിക്കണം. എന്തായാലും ഉദ്ധാരണം വര്‍ധിപ്പിക്കാനും നിലനിര്‍ത്താനുമുള്ള ഇത്തരം ഔഷധങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം നല്ലതല്ല.

പ്രമേഹരോഗികളില്‍ ഉദ്ധാരണശേഷി വീണ്ടെടുക്കാനുള്ള ശ്രമങ്ങളില്‍ മരുന്ന് ഫലപ്രദമാകുന്നത് വളരെ ചെറിയൊരു ശതമാനത്തിലേ ഉള്ളൂ. കൂടുതല്‍ കേസുകളിലും മറ്റു മാര്‍ഗങ്ങള്‍ തേടി പോകേണ്ടി വരും. കൃത്രിമ അവയവം മുതല്‍ സംഭോഗത്തിനു തൊട്ടുമുമ്പ് ലിംഗത്തിലേക്കു നേരിട്ട് കുത്തിവയ്ക്കുന്ന ചില പ്രത്യേകതരം മരുന്നുകള്‍ വരെ ഉപയോഗപ്പെടുത്തിയാണ് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് സംതൃപ്തമായ ലൈംഗികബന്ധം സാധ്യമാക്കിയെടുക്കുക. രോഗിയെ പരിശോധിച്ച് രോഗാവസ്ഥ നിര്‍ണയിച്ച ശേഷം ഡോക്ടര്‍മാര്‍ തന്നെയാണ് ഏതാണ് ഉചിതമെന്നു തീരുമാനിച്ച് നിര്‍ദേശിക്കുന്നത്.

സ്ത്രീകളുടെ രോഗാവസ്ഥ

ലൈംഗികമായ രോഗാവസ്ഥ പുരുഷന്മാരിലെന്നതുപോലെ സ്ത്രീകളിലും കാണപ്പെടുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഡോക്ടറോടു പോലും തുറന്നു പറയുകയോ ചികിത്സ തേടുകയോ ചെയ്യുന്ന കാര്യത്തില്‍ സ്ത്രീകളും പിന്നോട്ടാണ്. ഭാഗ്യവശാല്‍ പുരുഷന്മാരില്‍ കാണപ്പെടുന്നതു പോലെ അത്ര ഗുരുതരമായ ലൈംഗിക പ്രശ്നങ്ങളൊന്നും പ്രമേഹരോഗവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കില്ലെന്നു പറയാം. ലൈംഗികാവയവത്തിനുള്ളിലെ നനവ് നഷ്ടപ്പെടുന്നതാണ് പ്രമേഹ ബാധിതരായ സ്ത്രീകളില്‍ കൂടുതലും കണ്ടുവരുന്ന പ്രശ്നം. യഥാസമയത്ത് ഇതു തുറന്നു പറയുകയോ ചികിത്സ തേടുകയോ ചെയ്യാതിരുന്നാല്‍ ദുരിതപൂര്‍ണവും വേദനാജനകവുമായ സംഭോഗത്തിലൂടെ ലൈംഗികതാല്‍പര്യം തന്നെ നഷ്ടപ്പെടും.

പലപ്പോഴും സ്ത്രീകളില്‍ പ്രമേഹരോഗം കണ്ടുപിടിക്കുന്നതു തന്നെ ഇത്തരം ഒരവസ്ഥയിലാണ്. പ്രമേഹത്തിനു യഥാവിധി ചികിത്സ നിര്‍ദേശിക്കുകയും രോഗി അതു കൃത്യമായി പാലിക്കുകയും ചെയ്യുമ്പോള്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു തുടങ്ങും.

പ്രമേഹരോഗമുള്ള സ്ത്രീകളില്‍ യോനി വരള്‍ച്ച പരിഹരിക്കാന്‍ വിവിധതരം ജെല്ലികളെയാണ് ആശ്രയിക്കാനാകുക. ഇത്തരം ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജിയോ മറ്റോ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ നേരില്‍ കണ്ട് ചികിത്സ തേടണം. യാതൊരു കാരണവശാലും വെളിച്ചെണ്ണയോ അതുപോലെ വീട്ടില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന ഓയിലുകളോ ലൂബ്രിക്കന്റായി ഉപയോഗിക്കരുത്. ജനനേന്ദ്രിയത്തില്‍ ഉണ്ടþകുന്ന ഫംഗസ് ബാധയും തുടര്‍ന്നുണ്ടാകുന്ന ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളുമാണ് മറ്റൊരു പ്രശ്നം. ഇവയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഇന്നു ലഭ്യമാണ്. അതിനൊപ്പം പ്രമേഹ നിയന്ത്രണമാണ് ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള ഒറ്റമൂലി എന്നു കൂടി ഓര്‍ത്താല്‍ നല്ലത്.

മരുന്നുകളെ സൂക്ഷിക്കുക

പ്രമേഹരോഗി കഴിക്കുന്ന ചില മരുന്നുകള്‍ ചിലപ്പോള്‍ ലൈംഗികശേഷിയെ പ്രതികൂലമായി ബാധിച്ചെന്നുവരാം. പ്രത്യേകിച്ചും ബിപി കുറയ്ക്കാനായി കഴിക്കുന്ന ബീറ്റാബ്ളോക്കര്‍ ഗണത്തില്‍പെട്ട മരുന്നുകളാണ് പ്രധാന വില്ലന്മാര്‍. ഈ മരുന്നുകള്‍ തകരാറുണ്ടാക്കുന്നതായി കണ്ടാല്‍ അവയുടെ ഡോസ് കുറയ്്ക്കുകയോ ആവശ്യമെങ്കില്‍ നിര്‍ത്തി മറ്റു മരുന്നുകള്‍ കഴിക്കാനോ ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.

ആഗ്രഹങ്ങളെ കെട്ടഴിച്ചു വിടാന്‍

പ്രമേഹം യഥാവിധി നിയന്ത്രിച്ചു നിര്‍ത്താനായില്ലെങ്കില്‍ അതു സംതൃപ്തമായ ലൈംഗിക ജീവിതത്തെ കൂടി ബാധിക്കുമെന്ന് തിരിച്ചറിയണം. രോഗത്തിന്റെ കാഠിന്യമാണ് യഥാര്‍ഥത്തില്‍ വില്ലനായെത്തുന്നത്. അത് മനസിലാക്കി പരിശ്രമിച്ചാല്‍ രോഗത്തെ വരുതിക്ക് നിര്‍ത്താം. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള ലൈംഗികതാല്‍പര്യക്കുറവുകളോ ഉദ്ധാരണശേഷിയില്ലായ്മയോ മറ്റു പ്രശ്നങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ അതു ഡോക്ടറുമായി പങ്കുവയ്ക്കണം.

ഡോക്ടര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ രോഗനിയന്ത്രണവും ചികിത്സയും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു കൊണ്ടുപോയാല്‍ പ്രമേഹരോഗികളുടെ കരുത്തിന് തളര്‍ച്ച സംഭവിക്കില്ല.

ഉദ്ധാരണം : ആദ്യമേ ജാഗ്രത

പ്രമേഹരോഗിക്ക് രോഗത്തിന്റെ തീവ്രതയനുസരിച്ച് ഏതു സമയത്തും ഉദ്ധാരണത്തകരാറ് സംഭവിക്കാം.ഉദ്ധാരണക്കുറവ് എന്ന പ്രശ്നം ഉടന്‍തന്നെ ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്തി ചികിത്സ ആരംഭിച്ചാല്‍ ഇതിനു പരിഹാരമുണ്ടാവുകയും ഉദ്ധാരണശേഷി പൂര്‍ണമായി വീണ്ടെടുക്കാനുമാവും.

എന്നാല്‍ പ്രമേഹം വേണ്ടവിധം ചികിത്സിക്കാതെ രക്തത്തിലെ പഞ്ചസാര കാലങ്ങളോളം ഉയര്‍ന്നിരുന്നാല്‍ ഉദ്ധാരണത്തിനു സഹായിക്കുന്ന നാഡികള്‍ക്ക് കാര്യമായ “ക്ഷതം സംഭവിക്കും. അവരില്‍ നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറിനു വിദഗ്ധ ചികിത്സ തന്നെ വേണ്ടിവരും. ചികിത്സ പൂര്‍ണമായി വിജയിക്കാനുള്ള സാധ്യതയും കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ രോഗികള്‍ ജാഗ്രത പുലര്‍ത്തുകയാണ് ഉദ്ധാരണ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.

ഡോ വി മോഹന്‍ ചെയര്‍മാന്‍ & ചീഫ് ഡയബറ്റോളജിസ്റ്റ്, ഡോ മോഹന്‍സ് ഡയബെറ്റിസ് സ്പെഷ്യാലിറ്റീസ് സെന്റര്‍, ചെന്നൈ.

ഡോ രഞ്ജിത്ത് ഉണ്ണികൃഷ്ണന്‍ ഡയറക്ടര്‍ & ഡയബറ്റോളജിസ്റ്റ് ഡോ മോഹന്‍സ് ഡയബെറ്റിസ് സ്പെഷ്യാലിറ്റീസ് സെന്റര്‍, ചെന്നൈ.

Your Rating: