ലൈംഗികോത്തേജന മരുന്നായ വയാഗ്രയ്ക്കു പകരംവയ്ക്കാൻ ‘’ഇറോക്സൺ’’ എന്ന ജെല്ലുമായി ബ്രിട്ടീഷ് കമ്പനി. ബ്രിട്ടീഷ് മെഡിക്കൽ കമ്പനിയായ ഫൂട്രൂ മെഡിക്കൽസാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയത്. 232 പുരുഷന്മാരിൽ നടത്തിയ ജെല്ലിന്റെ പരീക്ഷണം 82 ശതമാനം പേരിലും വിജയമാണെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ബ്രിട്ടണിലെ ഗിൽഡ്ഫോർഡ് ആസ്ഥാനമായുള്ള ഈ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഓഹരി വില ഇരട്ടിയായി കുതിച്ചുയർന്നു.
കമ്പനി പരീക്ഷണത്തിനായി തിരഞ്ഞെടുത്ത 232 പുരുഷന്മാരിൽ 82 ശതമാനത്തിനും പത്തുമിനിറ്റിനകം ഫലം ലഭിച്ചുവെന്നാണ് റിപ്പോർട്ട് എം.ഇ.ഡി.2002 എന്ന ജെൽ എറോക്സൺ എന്ന പേരിലാകും വിപണിയിലെത്തുക. വയാഗ്രയേക്കാൾ വേഗത്തിൽ ഫലം ലഭിക്കുമെന്നതാണ് എറോക്സണിന്റെ മേന്മയെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ലേപനമായതിനാൽ പാർശ്വഫലങ്ങളോ സുരക്ഷാ പ്രശ്നങ്ങളോ ഇല്ലെന്നുമാണ് കമ്പനിയുടെ അവകാശവാദം.
പരീക്ഷണവിധേയമാക്കിയവരിൽ 54 ശതമാനം പേർക്ക് അഞ്ചുമിനിറ്റിനകം ഫലം ലഭിച്ചപ്പോൾ മറ്റുള്ളവർക്ക് മാത്രമാണ് പത്തുമിനിറ്റുവരെ വേണ്ടിവന്നത്.
ലൈംഗികോത്തേജക മരുന്നു വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന ഉൽപന്നമാകും ഇതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് ബാർഡർ അഭിപ്രായപ്പെട്ടു. അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന വയാഗ്രയേക്കാൾ മൂന്നിരട്ടി വേഗത്തിൽ ഉപയോക്താവിന്റെ കാര്യം സാധ്യമാക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷതയെന്നും അദ്ദേഹം വ്യക്തമാക്കി.