ADVERTISEMENT

മാരകമായ ലൈംഗികരോഗങ്ങളില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഗോണോറിയയ്ക്ക്. ചികിത്സിച്ചു ഭേദമാക്കാന്‍ ഏറെ പ്രയാസമുള്ള രോഗമാണിത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് ഇതു പകരുന്നത്. ഫ്രഞ്ച് കിസ്സിലൂടെയും ഗോണോറിയ പകരാമെന്നാണ് പുതിയ വാർത്ത.

തൊണ്ടയെ ബാധിക്കുന്ന throat (oropharyngeal) gonorrhoea ആണ് ഇങ്ങനെ പകരാറുള്ളതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു. രഹസ്യഭാഗങ്ങള്‍, തൊണ്ട, കണ്ണ് എന്നീ അവയവങ്ങളെയാണ് സാധാരണ ഗോണോറിയ ബാധിക്കുക. ഒരു ഘട്ടം കഴിഞ്ഞാല്‍ ചികിത്സിച്ചു മാറ്റുക അസാധ്യമാണ്. ആന്റിബയോട്ടിക്കുകള്‍ പോലും പലപ്പോഴും രോഗത്തെ ചെറുക്കാന്‍ സഹായിക്കുകയില്ല. കോണ്ടം പോലെയുള്ള സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ ഗോണോറിയ തടയാന്‍ സാധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതും വലിയ തോതില്‍ ഗുണം ചെയ്യില്ല എന്നാണ് ഇപ്പോള്‍ മെല്‍ബണിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നത്. 

ഫ്രഞ്ച് കിസ്സ്‌ മൂലം ഗോണോറിയ ഉണ്ടാകുമോ എന്നറിയാന്‍ 3,091 പുരുഷന്മാരില്‍ ഒരു വര്‍ഷത്തോളം പഠനം നടത്തിയിരുന്നു. ഇവരില്‍ മിക്കവരും സ്വവര്‍ഗരതിക്കാരും ബൈസെക്‌ഷ്വലുമായിരുന്നു. കാരണം ഇവര്‍ക്കിടയിലായിരുന്നു ഗോണോറിയ ഏറ്റവും കൂടുതല്‍ കാണപ്പെട്ടത്. ഇവരില്‍ നല്ലൊരു ശതമാനത്തിനും തൊണ്ടയെ ബാധിക്കുന്ന ഗോണോറിയ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെല്ലാം പങ്കാളിയെ ഫ്രഞ്ച് കിസ്സ്‌ ചെയ്യുന്നവരോ നാക്കു കൊണ്ട് ചുംബിക്കുന്നവരോ ആണെന്നതും ഗവേഷകര്‍ എടുത്തുപറയുന്നു. 

മാത്രമല്ല ഇവരില്‍ പലര്‍ക്കും ഒന്നില്‍ കൂടുതല്‍ ലൈംഗികപങ്കാളികള്‍ ഉണ്ട്. മൂന്നു മാസത്തോളം ഇവര്‍ പലരുമായും ബന്ധം സ്ഥാപിച്ചവരാണ്. 

തൊണ്ടയെ ബാധിക്കുന്ന ഗോണോറിയ ഫ്രഞ്ച് കിസ്സ്‌ കൊണ്ട് പിടിപെടാമെന്നു കണ്ടെത്തിയത് ഇങ്ങനെയാണ്. ആന്റിസെപ്റ്റിക് അടങ്ങിയ മൗത്ത്‌വാഷ് ഉപയോഗിക്കുന്നത് രോഗാണുക്കള്‍ പടരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായകമാണ്. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്. 

പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും ഗോണോറിയ വെറുതെ വിടുന്നില്ല. മൂത്രം പോകുമ്പോള്‍ ഉണ്ടാകുന്ന കഠിനമായ വേദന, ആര്‍ത്തവസമയത്തെ വേദന, യോനിയില്‍ നിന്നുള്ള പഴുപ്പ് കലര്‍ന്ന സ്രവം എന്നിവയാണ് സ്ത്രീകളില്‍ ഗോണോറിയ ബാധയുടെ ലക്ഷണം. എന്നാല്‍ പുരുഷന്മാരില്‍ ലിംഗത്തില്‍ നിന്നുള്ള ഡിസ്ചാര്‍ജ്, ലിംഗത്തിലെ തൊലിപ്പുറത്ത് ഉണ്ടാകുന്ന ചൊറിച്ചിലും അസ്വസ്ഥതകളും എന്നിവയാണ് ആരംഭലക്ഷണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com