ADVERTISEMENT

മനസ്സു തുറന്നുള്ള ചിരിയാണു ശോശാമ്മയ്ക്ക് ഇപ്പോഴും. ജീവിതത്തെ മെരുക്കിയെടുത്തതിന്റെ സന്തോഷമാണ് അത്. മകനെ അൽപനേരം കണ്ടില്ലെങ്കിൽ ‘‘എടാ കുഞ്ഞച്ചാ നീ എവിടെയാടാ’’ എന്ന് ഉറക്കെചോദിച്ചുകൊണ്ടിരിക്കും ശോശാമ്മ. കോട്ടയം ജില്ലയിലെ മുതിർന്ന വോട്ടർമാരിലൊരാളായ അവർ അഞ്ചാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. 

 പക്ഷേ, പഴയ ക്ലാസിൽ മനഃപാഠമാക്കിയ കവിതകൾ  ഇന്നും ഉറക്കെച്ചൊല്ലും. പ്രാർഥനകളും എല്ലാം ഹൃദിസ്ഥം. ആരുവന്നാലും കവിതയോ പ്രാർഥനയോ ആവശ്യപ്പെട്ടാൽ പാടി കേൾപ്പിക്കും.

 ‘ദൈവമേ കൈതൊഴാം കേൾക്കുമാറകണം പാവമാം എന്നെ നീ കാക്കുമാറണം..’ എന്താ ശോശയുടെ സന്തോഷ കാരണം എന്നു ചോദിച്ചാൽ അതിനും മറുപടി പാട്ടാണ്.. ‘ ഇത്രത്തോളം യഹോവ സഹായിച്ചു.. ഇത്രത്തോളം ദൈവമെന്നെ നടത്തി.. ഇപ്പോ എനിക്കെല്ലാമുണ്ട്.. ഉള്ളതിൽ ഞാൻ സംതൃപ്തയുമാണ്... എന്നാ പിന്നെ ചിരിക്കാനെന്നാ ഇത്ര പാട്...!! 

നിറഞ്ഞ സന്തോഷത്തെക്കുറിച്ചു പറയുന്ന ശോശ കടന്നുവന്ന വഴികളിൽ കണ്ണീരും നിശ്ചയദാർഢ്യവുമെല്ലാമുണ്ട്. ചങ്ങനാശേരിക്കടുത്ത് ചീരംചിറ തലക്കുളത്ത് വീട്ടിൽ ശോശ എന്ന കൗമാരക്കാരിയെ അതേ ഗ്രാമത്തിലെ കളപ്പുര വീട്ടിലേക്കാണു വിവാഹം ചെയ്തയച്ചത്. 20–ാം വയസ്സിൽ ഭർത്താവിനെ നഷ്‌ടപ്പെട്ട ശോശയെ വീണ്ടും വിവാഹം കഴിപ്പിക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും അവർ സമ്മതിച്ചില്ല. മകനായിരുന്നു ലോകം.

ഭർതൃസഹോദരുൾപ്പെടെയുള്ള വലിയ കുടുംബത്തിന്റെ ചുമതലയേൽക്കാനായിരുന്നു തീരുമാനം. 1990ൽ പ്രധാനാധ്യാപകനായി വിരമിച്ച മകൻ സ്കറിയയ്ക്ക് (കുഞ്ഞച്ചൻ) ഇപ്പോൾ പ്രായം 90. കണ്ണു നിറയാതെ അമ്മ കരുതിയതിന്റെ സ്നേഹം ഇപ്പോൾ കുഞ്ഞച്ചൻ അൽപം പോലും ചോരാതെ തിരികെ കൊടുക്കുന്നുണ്ട്. മകനും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെയായി 110ാം വയസ്സിലേക്കു കടക്കാനൊരുങ്ങുകയാണു ശോശാമ്മ; 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com