ADVERTISEMENT

ആഴ്ചയിൽ ആറു ദിവസവും ഉറക്കം പോലും ഉപേക്ഷിച്ച് ജോലിയെടുത്ത് ആഴ്ചാവസാനം ഈ ക്ഷീണമെല്ലാം ഉറങ്ങി ത്തീർത്തുകളയാം എന്നു കരുതുന്നവർ അറിയാൻ. ഇത് ഉറക്കക്കുറവിന് ഒരു പരിഹാരമേ ആവില്ല. എന്നു മാത്രമല്ല, കാര്യങ്ങൾ കൂടുതൽ വഷളാകാനേ അതുപകരിക്കൂ. ശരീരം ക്ഷീണമൊക്കെ മാറ്റി വരുമ്പോൾ അടുത്ത ദിവസം മുതൽ വീണ്ടും ഉറക്കമില്ലായ്മയിലേക്കു പോകുന്നത് ശരീരത്തിന് ദോഷമേ ചെയ്യൂ എന്ന് ഒരു പഠനം പറയുന്നു. 

18 നും 39 നും ഇടയിൽ പ്രായമുള്ള 36 പേരിലാണ് പഠനം നടത്തിയത്. ഇതുവരെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. ആദ്യഗ്രൂപ്പിന് ഉറങ്ങാൻ ധാരാളം സമയം, അതായത് 9 രാത്രികളിൽ 9 മണിക്കൂർ നൽകി. രണ്ടാമത്തെ ഗ്രൂപ്പിന് ഇതേ ദിവസം അഞ്ചു മണിക്കൂർ ഉറക്കമാണ് നൽകിയത്. മൂന്നാമത്തെ ഗ്രൂപ്പിന് 5 ദിവസം 5 മണിക്കൂർ സമയവും തുടർന്ന് അടുത്ത രണ്ട് ആഴ്ചാവസാന ദിവസങ്ങളിൽ അവർക്ക് ഇഷ്ടമുള്ളത്ര സമയവും ഉറങ്ങാൻ അനുവദിച്ചു. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ അഞ്ചു മണിക്കൂർ നിയന്ത്രിത ഉറക്കം മാത്രം അനുവദിച്ചൂ. നിശ്ചിത സമയം ഉറക്കം അനുവദിച്ച ഗ്രൂപ്പിൽ ഉള്ളവർ രാത്രിയിൽ കൂടുതൽ ലഘുഭക്ഷണം കഴിച്ചതായും കണ്ടു. ഇവരുടെ ശരീരഭാരം കൂടുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി കുറയുകയും ചെയ്തു. ആഴ്ചാവസാനം ഉറങ്ങിത്തീർത്ത ഗ്രൂപ്പിലുള്ളവർക്ക് ആരോഗ്യം അല്പം മെച്ചപ്പെട്ടെങ്കിലും തൊട്ടടുത്ത ദിവസം മുതൽ ഉറക്കം കുറവായതിനാൽ ഈ ഗുണങ്ങൾ നഷ്ടമായതായും കണ്ടു. 

ചുരുക്കിപ്പറഞ്ഞാൽ ആഴ്ചാവസാനം ആവശ്യത്തിന് ഉറങ്ങിയവർക്ക് ഉപാപചയ പ്രവർത്തനങ്ങളിലുൾപ്പെടെ ഒരു ഗുണവും ഉണ്ടായില്ല. മാത്രമല്ല ചില കാര്യങ്ങളിൽ കൂടുതൽ മോശം ആവുകയും ചെയ്തു. ഉദാഹരണത്തിന് ഉറക്കം നിയന്ത്രിച്ച രണ്ടാമത്തെ ഗ്രൂപ്പിലുള്ളവർക്ക് ഇൻസുലിൻ സെൻസിറ്റിവിറ്റി 13 ശതമാനം കുറഞ്ഞപ്പോൾ ആഴ്ചാവസാനം ഉറങ്ങിത്തീർത്ത ഗ്രൂപ്പിന് 9 മുതൽ 27 ശതമാനം വരെയാണ് ഇത് കുറഞ്ഞത്. മറ്റു ഗ്രൂപ്പിലുള്ളവരെക്കാൾ പേശികളുടെയും കരളിന്റെയും സെൻസിറ്റിവിറ്റി വളരെയധികം കുറഞ്ഞതായും കണ്ടു. 

സ്ത്രീകളെക്കാളധികം ഉറക്കം നഷ്ടപ്പെടുന്നത് പുരുഷന്മാർക്കാണ്. ആഴ്ചാവസാനം കൂടുതൽ ഉറങ്ങുന്നവർക്ക് ശരാശരി 66 മിനിറ്റ് മാത്രമാണ് കൂടുതൽ ഉറക്കം കിട്ടുന്നത് എന്നും കറന്റ് ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. ഭക്ഷണസമയത്തിൽ മാറ്റം വരുത്തുന്നതും, ജൈവഘടികാര ത്തിൽ മാറ്റം വരുത്തുന്നതും, ആവശ്യത്തിന് ഉറക്കമില്ലായ്മയി ലേക്കു തന്നെ മടങ്ങുന്നതും ഒരു പോലെ ദോഷകരമാണെന്ന് ഗവേഷകർ പറയുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com